Monday, April 25, 2011

നാലു കവിതകൾ....



 കാലം....

നീ 
ചുവടുറപ്പിക്കാതെ
കടന്നു പോകുമ്പോള്‍
തളിരിടുകയും
പൊഴിയുകയും 
ചെയ്യുന്ന  ഇലകളില്‍
അറിയുന്നു
നിന്നെ ഞാന്‍..





ചാറ്റല്‍ മഴ...

നിനവിന്‍ കാര്‍മുകില്‍
മഴവില്ല് 
വരയുമ്പോള്‍
പെയ്തിറങ്ങുന്ന
മിഴിനീര്‍..








 കടം...


കിനാക്കളും പ്രണയവും
സല്ലാപവും  സ്മിതവും 
കടമെടുത്ത് 
കടമെടുത്ത്
ഞാന്‍  നിന്നോട്
കടപ്പെട്ടിരിക്കുന്നു....







Wednesday, April 6, 2011

ഇന്നലെ പെയ്ത മഴയിൽ....


മഴയുടെ കേളിക്കൊട്ട് സന്ധ്യയ്ക്ക് തന്നെ തുടങ്ങിയിരുന്നു.എവിടെയോ  മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.മീന സൂര്യന്റെ ചൂടില്‍ ആലസ്യത്തിലാണ്ട  മനസ്സിനു തെല്ലൊരു ആശ്വാസം തന്നെയാണീ  മേഘനാദം..

ഒന്നു തിമിര്‍ത്തു പെയ്തെങ്കില്‍!!!

മഴ എത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ജാലകത്തിലൂടെ മിഴികള്‍ പായിച്ചു..
ഇല്ല്യാ ഇനിയും ഇങ്ങ് എത്തിയിട്ടില്ലല്ലോ.ചെറുങ്ങനെയെങ്കിലും ഇത്തിരി മഴ പെയ്തിരുന്നെങ്കില്‍!!!

മഴകാണാന്‍ പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത പോലെ വല്ലാത്ത ഒരു ആവേശം തോന്നുന്നു  മനസ്സിനു...അല്ലെങ്കിലും കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഞാനിപ്പോള്‍ കൂടുതല്‍ ആസ്വാദ്യതയോടെ വരവേല്‍ക്കുയാണല്ലോ..

മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുകയാണ്..ഈ മഴയുടെ വരവ് അവയെ പേടിപ്പെടുത്തുന്നുണ്ടാകുമോ.എന്താകാം തങ്ങളില്‍ തങ്ങളില്‍ അവര്‍  പറയുന്നത്...ഒരു തുള്ളി വെളിച്ചം മിന്നിച്ച്  തമ്മില്‍ത്തമ്മില്‍ സ്നേഹമാകുമോ പങ്കു അവര്‍  വയ്ക്കുന്നത്..അവര്‍ക്കും ഉണ്ടാകുമോ പിണക്കങ്ങളും ഇണക്കങ്ങളും...

കുട്ടിക്കാലത്ത് മിനാമിങ്ങുകളെ കണ്ടാലുടന്‍ അവയെ പിടിക്കാന്‍ ഇരുട്ടിനെ വക വയ്ക്കാതെ വേലിക്കലേക്ക് പാഞ്ഞിരുന്ന എന്നെ പിടിച്ചു നിര്‍ത്തിയത്   മുത്തശ്ശി പറഞ്ഞ കഥയാണ്..

ജീവിച്ച്  കൊതി തീരാതെ മരിച്ചവരുടെ ആത്മാക്കളാണ് മിന്നാമിന്നികാളായി പുനര്‍ജ്ജനിക്കുക. രാത്രി കാലങ്ങളില്‍ അവ ഇഷ്ടമുള്ളവരുടെ വീട്ടുമുറ്റത്തത്   പാറി പറന്നെത്തും ..ഇങ്ങനെ ആ മുത്തശ്ശി പറഞ്ഞതു  കേട്ടതില്‍ പിന്നെ  എന്തു പേടിയായിരുന്നു  സന്ധ്യ ആയാല്‍ പുറത്തേക്ക്  ഒന്നു നോക്കാന്‍ പോലും ..രാത്രിയെ തന്നെ അന്ന് ഭയപ്പെട്ടിരുന്നു എന്നു വേണമെങ്കില്‍ പറയാം...

“അതൊക്കെ മുത്തശ്ശി വെറുതെ കഥ പറഞ്ഞതല്ലെ  കുട്ട്യെ..ന്റെ കുട്ടി അതൊന്നും കേട്ട് പേടിക്കാണ്ടാട്ടൊ....ആ മിന്നാമിനുങ്ങുകള്‍ പാവങ്ങളാ.. “ എന്ന് പറഞ്ഞ് അമ്മ എത്ര തവണ സമാധാനിപ്പിച്ചിരുന്നു....എന്നാലും ആത്മാക്കളുടെ കഥ ഒരിക്കലും മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല...

ഓര്‍മ്മകളെ ഈറനണിയിക്കും പോലെ  ചാറ്റല്‍ മഴ മുഖത്ത് വീണപ്പോഴാണ് മഴയുടെ വരവ് അറിഞ്ഞത്....എന്തോ, മനസ്സിലെവിടെയോ ആ ചാറ്റലിനോട്  ഇത്തിരി ദേഷ്യം തോന്നി...“എന്തേ , ഈ മഴ കുറച്ച് നേരത്തെ വന്നില്ല....ഈ മഴയില്‍ ഭൂമിയെ പോലെ ന്റെ മനസ്സിനെയും കുളുര്‍പ്പിക്കാമായിരുന്നില്ലേ...

മഴയത്ത് വീശിയടിക്കുന്ന കാറ്റില്‍  മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങള്‍ നൃത്തമാടുന്നതു കാണാന്‍  എന്തൊരു ഭംഗിയാ.....ഇലകള്‍ മര്‍മ്മരത്തിലുടെ മഴയുടെ സംഗീതത്തിനൊത്ത് ഗാനം ആലപിക്കുന്നുണ്ടാകുമോ.... അതു കേട്ട് ആ തളിരലകള്‍ കുണുങ്ങി ചിരിക്കുകയാവാം ല്ലേ....അതൊ, മഴ ഏറ്റു വാങ്ങാതെ അപരിചിതയെ പോലെ  മാറി നില്‍ക്കുന്ന എന്നെ  കളിയാക്കുകയാണോ...

ഇരുട്ടില്‍ ഒളിച്ചു കളി നടത്തിരുന്ന  ആ മിന്നാമിനുങ്ങുകള്‍ എവിടെ...? കഷ്ടം! തന്നെ ആ പാവങ്ങള്‍  ഇപ്പോള്‍ എവിടെ പോയി ഒളിച്ചിട്ടുണ്ടാവും..സന്ധ്യാനേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എനിക്കെന്നും കൂട്ടിനുണ്ടാവുന്നത് അവരാണ് ..മിന്നിമിന്നി പറന്നു നടക്കുന്ന  അവയെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് മറ്റൊരു ലോകത്താവും....അവയോടൊത്ത് പലപ്പോഴും ഞാനും മിന്നിമിന്നി പറന്നു നടക്കാറുണ്ട്...

മഴ കൂടി കൂടി വരികയാണ്..... ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഓടിയിറങ്ങി ചെന്ന്  മഴയെ ഏറ്റു വാങ്ങാനാ ഇപ്പോള്‍ ന്റെ മനസ്സ് കൊതിക്കുന്നത്....

ഭൂമിപെണ്ണിനോട്  വെറുതെ ഒരു  അസൂയ  തോന്നും പോലെ.....മെല്ലെ കതകു തുറന്ന് ബാല്‍ക്കണിയില്‍ ചെന്നു നിന്ന് കൈകള്‍ നീട്ടി ഞാന്‍ ആ മഴയെ തൊട്ടു നോക്കി.

“വയ്യാത്ത കുട്ടിയല്ല്യോ നീയ്...ന്തിനാ പ്പോ ഈ മഴയത്ത് വന്നു നില്‍ക്കണത് ..
ചാറല്‍ വീഴും അകത്തു വാ കുട്ടിയ്യേ...മഴ കണ്ട് അധിക നേരം നില്‍ക്കണ്ടാ” ഉണ്ണിയമ്മയുടെ ശബ്ദം..
”ഇത്തിരി മഴ ഞാന്‍ എന്റെ കൈക്കുമ്പിളില്‍ വാങ്ങട്ടെന്റെ ഉണ്ണിയമ്മ്യേ..നി എനിക്കിതിനു കഴിഞ്ഞില്ലങ്കില്ലോ...ഉണ്ണിയമ്മ കണ്ടില്ലേ ...എനിക്ക് വേണ്ടിയാ ഇന്ന് ഈ മഴ പെയ്യണത് ..ഉണ്ണിയമ്മ കിടന്നോള്ളൂ ..ഞാന്‍ വന്നേക്കാം”

“ശിവ! ശിവ! ന്റെ കുട്ടി പറേണത് നീ കേള്‍ക്കണില്ലേ...ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ“....എന്ന് പറഞ്ഞ് ഉണ്ണിയമ്മ തിരിഞ്ഞ് നടന്ന് പോയപ്പോള്‍ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി.

എന്റെ വാക്കുകള്‍ ഉണ്ണിയമ്മയെ വേദനിപ്പിച്ചുവോ...ഒന്നും മനഃപൂര്‍വ്വം പറയുന്നതല്ല..വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുതെന്നാ എപ്പോഴും വിചാരിക്കുക...പക്ഷേ, എന്നിട്ടും...???

അപ്പോഴും ഇനിയും എനിക്കായി പെയ്തു തോരാത്ത ആ മഴയെ വീണ്ടും ഞാന്‍ കൈകള്‍ നീട്ടി ഒരു പെരുമഴയായി എന്റെ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....


Saturday, April 2, 2011

നിലാപ്പൂക്കൾ കൊഴിയുമ്പോൾ....


നിലാവേ , നിന്‍
കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...

  കൊഴിഞ്ഞു പോകും രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....

ഒരു വിളിപ്പാടകലെയായി
  കാണ്മൂ ഞാന്‍....

കൌമാരത്തിന്‍ വര്‍ണ്ണാഭയില്‍
കവിളിന്‍ തുടുപ്പും
സ്മിതമൂറും അധര കാന്തിയും

യൌവ്വന നിറവില്‍
കാണ്മൂ ഞാന്‍
 മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ,ആചാരത്തിന്‍
സമവാക്യങ്ങള്‍....
           
സപ്ത താള ലയമാര്‍ന്നന്നു
ചിലങ്ക കെട്ടിയാടി പാടിയ
 കാലമോ ഒരുമ്മ വച്ച് പായുമ്പോള്‍...

കാണുന്നു ഞാന്‍
ഓരോ നിലാവകലുമ്പോഴും
ഒരു കുഞ്ഞു രാപ്പാടി തന്‍
ഗാനം നിലപ്പതുമീ ജന്മം
നിശബ്ദതയിലാഴുന്നതും.

നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും

മിഴിനീരാലൊരു
മഴവില്ലു തീര്‍പ്പതിനോ..?

ഓര്‍മ്മകളാം 
അലകളേകാനോ..?

ഒരു തുളസിദളമായി 
തളിര്‍ക്കുവതിനോ...?

കൊഴിഞ്ഞു വീഴുന്നൊരു
പൂവായി തീരുവതിനോ..?

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...