Tuesday, August 16, 2011

 

വൃഥാ ഓര്‍ക്കുന്നു സഖേ ,
കൂടെപിറപ്പായിടും നിന്നെ
വിഷാണു സിരകളില്‍ 
നടനമാടുമ്പോഴും 
ഒരു മാത്ര സാന്ത്വനായീ
നീ‍യെന്‍ ചാരത്തണഞ്ഞുവെങ്കില്‍..
ഇത്രനാള്‍  നിഴലായെന്‍ 
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു 
മനമാണിന്ന് നിനക്കെങ്കില്‍
വരിക പുണരുക നീയെന്നെ...
വരിച്ചിടട്ടെ ഞാനും 
വേദനയില്ലാതൊരു ലോകം......



Sunday, August 14, 2011

സ്വപ്നനൂലില്‍ കോര്‍ത്ത നൊമ്പരങ്ങള്‍.......




എന്ത് ഉറക്കമാണിത്...? എപ്പോഴും ഇങ്ങനെ കണ്ണടച്ച് കിടന്നാലെങ്ങന്യാ കുട്ടിയ്യ്യേ ..ഇടയ്ക്ക് ഇത്തിരി വായിച്ചും മറ്റും ഇരുന്നൂടെ....സിസ്റ്റര്‍ ജെസീന്തയുടെ ചോദ്യങ്ങളാണ് മയക്കത്തെ അകറ്റിയത്..

സിസ്റ്റര്‍ക്ക് അറിയ്യ്യോ, വേദനകളില്‍ നിന്ന് രക്ഷ നേടാനായി എത്ര ശ്രമിച്ചിട്ടാ ഇത്തിരി മയക്കം കിട്ടിയതെന്ന് ....ഈ മയക്കമാണ് വേദനകളില്‍ നിന്നുള്ള ന്റെ രക്ഷയെന്ന് ..

ശരീരമാസകലം വേദന കൂടാരമടിച്ചിരിക്കയാണ്..

ഇഞ്ചെക്ഷന്‍ സൂചികളിലൂടെ കിനിഞ്ഞിറങ്ങുന്ന  ഔഷധം ഈ കൂടാരത്തെ തകര്‍ക്കാന്‍ പോരാ എന്നതു പോലെയാ ഇപ്പൊഴത്തെ അവസ്ഥ..

പണ്ട് , തെര്‍മോമീറ്ററില്‍ തെളിയുന്ന പനിനിരപ്പ് കാണുമ്പോള്‍ കളിയായി പറഞ്ഞിട്ടുണ്ട്...

“ഒറ്റയ്ക്കല്ലേ , ഇത്തിരി പനി കൂടി കൂട്ടിനിരുന്നോട്ടെ ” എന്ന്..
പക്ഷേ , ഇന്ന്..എത്ര പറഞ്ഞാലും തീരാത്ത ഉപകഥകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു ഈ രോഗങ്ങളും വേദനകളും ആശുപത്രിവാസവുമെല്ലാം...
വേദനകള്‍ ഇല്ലാത്ത ആശ്വാസത്തിന്റെ  സ്നേഹത്തിന്റെ ഒരു കാലം....അങ്ങനെ ഒരു കാലം....അത് എന്നും ഒരു സ്വപ്നം മാത്രമായിരുന്നല്ലോ..

നുണയാന്‍ ഒരു നിമിഷത്തിന്റെ മധുരവുമില്ലാതെ കടന്നു പോയ ബാല്യം...
ഹോസ്റ്റലിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ എന്നും ഒരു നിഴലായി സൂസി സിസ്റ്റര്‍ ഒപ്പം ഉണ്ടായിരുന്നു...

നന്മയുടെയും ത്യാഗത്തിന്റെയും കഥകള്‍ പറഞ്ഞു തരുമ്പോള്‍ വേദനിക്കുന്നവര്‍ക്കൊപ്പമാണ് ദൈവം എപ്പോഴും ഉണ്ടാവുക എന്ന് പല തവണ സൂസിസിസ്റ്റര്‍ പറഞ്ഞപ്പോള്‍

 “ എനിക്കും വേദനയുണ്ട് സിസ്റ്റര്‍,  അച്ഛനും അമ്മയും എന്നെ അവര്‍ക്കൊപ്പം വിദേശത്തേക്ക് കൊണ്ടു പോയില്ലല്ലോ  , അപ്പോള്‍ ദൈവം ന്റെ ഒപ്പവും ഉണ്ടാകുമോ സിസ്റ്റര്‍ ” എന്ന് ചോദിച്ചതും   ‘‘ഉണ്ടാകുമല്ലോ...കുട്ടി എന്തിനാ വിഷമിക്കുന്നേ,സിസ്റ്റര്‍ ഇല്ലേ എപ്പോഴും കൂടെ...ദൈവമാ പറഞ്ഞത് എന്നോട് എപ്പോഴും മാലൂട്ടിയ്ക്കു കൂട്ടായി ഒപ്പം നടക്കണമെന്ന് ’’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും മനസ്സില്‍ ഇപ്പോഴും പച്ച പുതച്ചു കിടക്കുന്ന ഓര്‍മ്മകള്‍ തന്നെയാ ...

ആര്‍ത്തുല്ലസിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും അവര്‍ക്കൊപ്പം ഒരു ചിരി തുന്നി ചേര്‍ക്കാന്‍ എത്ര പ്രയാസപ്പെട്ടിരിക്കുന്നു...

എന്നിട്ടും, ഇത്തിരി വയ്യാണ്ടായപ്പോള്‍ ഒരു സ്നേഹാന്വേഷണത്തിനു പോലും കാത്തു നില്‍ക്കാതെ  എവിടെയോ പോയി അകന്നിരിക്കുന്നു പല കൂട്ടുകാരും.......

ഇപ്പോള്‍, ഈ മരുന്നുകളോട് മല്ലിടുമ്പോള്‍ വീണ്ടും ഒറ്റയ്ക്കായ പോലെ...
ഒരു സ്നേഹാന്വേഷണത്തിന്റെ ഒരു മേഘതുണ്ട് എങ്കിലും ഇവിടേക്ക് വന്നിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കും പോലെ ഈ മനസ്സ്..

ജനാല പഴുതിലൂടെ അരിച്ചിറങ്ങിയ നേരിയ വെളിച്ചത്തെ കാര്‍മേഘങ്ങള്‍ മറയ്ക്കും പോലെ...മഴയുടെ വരവാകും..

വല്ലപ്പോഴുമെത്തുന്ന ഈ ചാറ്റമഴ ന്റെ സുഖവിവരങ്ങള്‍ അറിയാന്‍ വരുന്നതാകുമോ..
പണ്ട് എത്ര മഴത്തുള്ളികളെയാ ഈ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയിട്ടുള്ളത്..ഇനി എന്നാണ് എനിക്കാവുക വീണ്ടും ഈ മഴയെ ഒന്നു തൊട്ടു തലോടി നടക്കാന്‍.....

ഓര്‍ക്കുമ്പോള്‍ ചിരി തോന്നുകയാ...ഈ വേദനകള്‍ക്കിടയിലും സ്വപ്നം കാണുന്ന ഒരു പാഴ്ജന്മം തന്നെയിത്...
ന്റെ ശ്വാസത്തില്‍ പോലും ഇപ്പോള്‍ മരുന്നിന്റെ ഗന്ധമാ എന്നിട്ടും ഇപ്പോഴും കൂരിരുട്ടില്‍ മിന്നുന്ന നക്ഷത്രങ്ങളെ പോലെ എത്രയാ ന്റെ എണ്ണിയാലൊടുങ്ങാത്തെ സ്വപ്നങ്ങള്‍.....

വാതിലിനരികില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടാല്‍ വെറുതെ തോന്നും ന്റെ വിശേഷങ്ങള്‍ തിരക്കാന്‍ വരുന്ന സ്നേഹമുള്ള ഒരാളാകുമെന്ന്...

കൈനിറയെ പുഷ്പങ്ങളുമായി വന്ന്, ഒക്കെ പെട്ടെന്ന് ഭേദമാകും എന്ന് പറഞ്ഞ് നെറ്റിയില്‍ ഒന്ന് മൃദുവായി തലോടി പോകുന്ന ഒരു സ്നേഹസ്വരം മനസ്സിലെവിടെയോ കേള്‍ക്കും പോലെ...

ഇഷ്ടവിഭവങ്ങളുമായി വന്നെത്തുന്ന ,സ്നേഹത്തോടെ ഇറ്റു കണ്ണീര്‍ മാറ്റി വയ്ക്കുന്ന  അച്ഛനും അമ്മയും.....
 ഒക്കെ വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പലപ്പോഴും എല്ലാറ്റിനോടും .....എല്ലാവരോടും ദേഷ്യം തോന്നാറുണ്ട്..

അപ്പോള്‍, മേശ മേലിരുന്ന് തുറിച്ചു നോക്കി കൊഞ്ഞനം കാട്ടുന്ന പല നിറത്തിലും മണത്തിലുമുള്ള ഗുളികകള്‍ എടുത്ത് ഈ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിയും ..

ആരോടെന്നില്ലാതെ മനസ്സില്‍ പിണങ്ങും...


എന്നിട്ട്, ഇത്തിരി കണ്ണീര്‍ പൊടിയുമ്പോള്‍ വെറുതെ നഷ്ടങ്ങളെ ഏറ്റുവാങ്ങുന്ന ഈ കൈവെള്ളയിലേക്ക് നോക്കിയിരിക്കും..

അപ്പോള്‍ മനസ്സില്‍ തെളിയുന്നത് ശാലൂന്റെ മുഖമാ ..എന്നോ അവള്‍ പറഞ്ഞ ...അവളുടെ ശബ്ദമാ അപ്പോള്‍ കൂട്ടിനു വരിക..

“നിന്റെ കൈവെള്ള നിറയെ നേരിയ വരകളാ...കണ്ടാല്‍ ദൈവം തെറ്റും ശരിയും ഇട്ടു കളിച്ച പോലെ ചിതറിയ വരകള്‍..അതാവും ഈ ഒറ്റപ്പെടലിന്റെയും വേദനയുടെയും  വലയില്‍ കുടുങ്ങി മാലൂ നീയിങ്ങനെ ജന്മം തീര്‍ക്കണത്” എന്ന്  അവള്‍ വീണ്ടും അടുത്തിരുന്ന് പറഞ്ഞ് ആശ്വസിപ്പിക്കും പോലെ തോന്നും...

ഒറ്റപ്പെടലും വേദനകളും ഇല്ലാഞ്ഞിട്ടും അവള്‍ എന്തിനാ .പോകണമെന്ന് തോന്നിയപ്പോള്‍ പോയത്...ഒരു ഷാളിന്റെ തുമ്പത്ത് ഇത്തിരി വേദനയുടെ കുരുക്കിട്ട്...അവളും ഇപ്പോള്‍ മറ്റൊരു വേദനാവുകയാ ഓര്‍ക്കുമ്പോള്‍.....

സിസ്റ്റര്‍ ജെസീന്തയുടെ ശബ്ദമാണ് വീണ്ടും ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്...“ആഹാ! എന്താ ജനാലയിലൂടെ കാണുന്നത്..ഇന്നും വന്നുവോ  കിന്നാരം പറയാന്‍ മേഘങ്ങളും പറവകളും..അവ എന്താണു പറഞ്ഞത് ....വിഷമിക്കണ്ട ഒരു കാറ്റടിച്ചു പോകുന്ന മഴ മേഘം പോലെ ഈ അസുഖമൊക്കെ മാറൂന്നു തന്നെയല്ലേ....”

ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പോലെ സിസ്റ്ററുടെ  വാക്കുകള്‍ തൊട്ടുരുമ്മിയപ്പോള്‍ , അസ്തമയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നട്ടം തിരിയുന്ന മനസ്സിനു ഒരു കാട്ടു വള്ളിപ്പടര്‍പ്പ് ഇട്ടു തരും പോലെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന സിസ്റ്ററിനെയാണ്കണ്ടത് ....

കടുത്ത വേനലിലെ മഴചാറ്റല്‍ പോലെ വന്നെത്തുന്ന സിസ്റ്ററുടെ ഈ വാക്കുകള്‍ക്ക് പകരം നല്‍കാന്‍ മുഖത്ത് ഒരു ചിരി തുന്നിച്ചേര്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍ മാലുവും.........

Friday, August 12, 2011



ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്

കാലത്തിന്‍ ശിരസ്സില്‍
നര പടര്‍ത്തി....
ഒരു മാത്രയെങ്കിലും 
പിന്തിരിഞ്ഞൊന്നു 
നോക്കിടാതെ....എന്‍
നിമിഷവും വര്‍ഷവും
ദിനരാത്രവും പ്രാണനും
കൊന്നൊടുക്കുകയാണിവര്‍....


Saturday, August 6, 2011

കുപ്പിവളകള്‍ കഥ പറയുമ്പോള്‍.....


ഇത്തിരി സ്നേഹ കരുതലില്‍
ശ്വസിക്കാന്‍ കൊതിച്ചും..... 
തമ്മില്‍ത്തമ്മില്‍ കാണും
മാത്രയില്‍ ഇണക്കത്തില്‍
പൊട്ടിച്ചിരിച്ചും....
നിനയാത്തൊരു പ്രഹരത്തില്‍
ആയുസ്സുടഞ്ഞും.....
ചിതറി വീഴുമീ കുപ്പിവളകളും 
ന്റെ സ്വപ്നങ്ങളും ഒരു പോലെ.....



Thursday, August 4, 2011

ദീപം എരിഞ്ഞൊടുങ്ങും നേരം...


നിഴലായ് പിന്തുടര്‍ന്നെത്തിയൊരു
 എണ്ണയെ പ്രണയിച്ചതിനാല്‍ 
വീടിനു ശ്രീയായ് നറുദീപമായ്
എരിഞ്ഞടങ്ങുമൊരു തിരിയുടെ
ശ്വാസ നിശ്വാസ താളമൊരു
നിശ്ശബ്ദനിലവിളിയല്ലാതെ
മറ്റെന്തായിരിക്കാം.?




Wednesday, August 3, 2011

ചിപ്പിയ്ക്കുള്ളിലെ നൊമ്പരം......


ചിപ്പിയ്ക്കുള്ളില്‍ 
ധ്യാനലീനയായിരുന്നിട്ടും
മിഴികള്‍ക്ക് കൌതുകമേകിയിട്ടും
തുള വീഴ്ത്തിയെന്‍ മനതാരിലൂടെ
സൂചി കോര്‍ത്തിടുമ്പോള്‍
അറിയുന്നുവോ മനുഷ്യനീ
മണിമുത്തിന്‍ പ്രാണവേദന....

Monday, August 1, 2011

മണല്‍പ്പരപ്പിലേക്ക് ഒരു സ്വപ്നയാത്ര.....


വിളഭൂമിയിലൊരു സ്വര്‍ഗം 
പണിതുയര്‍ത്തുവാന്‍
പളുങ്കുപോലുള്ളൊരു കിനാക്കളെ
മാറോട് ചേര്‍ത്ത് പുണര്‍ന്ന്
ജന്മമേകി നിറ വാത്സല്യം
പകര്‍ന്നൊരു മാതാപിതാക്കളെ
മനസ്സില്‍ കുടിയിരുത്തി
ഉള്ളില്‍ തികട്ടുമൊരു കനലിന്‍
കനം പുഞ്ചിരിയായി ചുണ്ടില്‍ നിറച്ച്
ഒരു യാത്ര....

തണല്‍ മരങ്ങള്‍ 
കാത്തു നില്‍ക്കാത്ത
സ്വേദകണങ്ങള്‍ 
സ്വാഗതമോതുന്ന
ഊഷരഭൂവിലേക്കൊരു യാത്ര...
വെറും മണല്‍പ്പരപ്പിലൂടെ ഒരു യാത്ര...


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...