Saturday, September 30, 2017

കടല്‍ കാണുന്നവര്‍....





വീണ്ടും നോവാഴങ്ങളിലേക്ക് മുങ്ങുകയാണെന്ന് അറിയാതല്ലയീ നടത്തം ..
ഇപ്പോള്‍ ,പ്രിയരെല്ലാം കൂടുതൽ മിഴിവോടെ
ഓര്‍മ്മയില്‍ തെളിയുകയാണ്.. ഒന്നും ഓര്‍ക്കരുതെന്നും ബാക്കിപ്പോന്ന ഇത്തിരി ദൂരത്തിലേക്ക് നടന്നു ചെല്ലാന്‍ ആരുടെയും ഓര്‍മ്മകളൊന്നും ആവശ്യമില്ലാന്നു എത്രവട്ടമീ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ..എന്നിട്ടും,
കൂട്ടുകാരുമൊത്തു കഴിഞ്ഞ ഓരോനിമിഷങ്ങളും.. അന്ന്, ഞങ്ങള്‍ക്കിടയിലേക്ക് അറിയാതെ വിരുന്നെത്തുന്ന പൊട്ടിച്ചിരികളും കൂടുതൽ തെളിമയോടെ മനസ്സിലങ്ങനെ ചിത്രം വരയുകയാണ് .. എവിടെയാവും ഇപ്പോള്‍ എല്ലാവരും ,,,
പിരിയുമ്പോള്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂടണം ..വിശേഷങ്ങള്‍ അറിയാന്‍ കൂടെക്കൂടെ വിളിക്കണം ...ആദ്യമൊക്കെ വിളിയും വിശേഷങ്ങളും ഒക്കെ അറിഞ്ഞിരുന്നു ..ഇപ്പൊ വിളിയുമില്ല ...കൂടലുമില്ല ...


ഒറ്റയ്ക്കാവുന്ന നേരങ്ങളിൽ എന്‍റെ മൗനങ്ങൾക്ക് ആയിരം നാവുമുളയ്ക്കുന്നുവോ .. വെറുതെയെങ്കിലും നഷ്ടങ്ങളെയെല്ലാം മനസ്സിലേക്ക് ഉരുട്ടിക്കയറ്റി വീണ്ടും ഉപ്പു രുചിക്കുന്നുവോ... മറവിയിലേക്ക് മനപ്പൂര്‍വം ഉപേക്ഷിച്ച എത്ര വാക്കുകള്‍ ....സ്വരങ്ങള്‍ ...ഇതൊക്കെയാരാണിപ്പോള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ...


കൺമുനകോർക്കുന്ന ഓരോ വസ്തുവിലും ഇത്ര കൂടുതൽ ദൃശ്യഭംഗി പണ്ട് തോന്നാതിരുന്നതെന്താണ് ..?
ഈ നോവിന്റെ സഹനത്തിലും ഇഷ്ടസ്വരങ്ങളെയും മുഖങ്ങളെയും വീണ്ടും കേൾക്കാനും കാണാനും കൊതിക്കുന്നതെന്തിനാണ് ഇനിയും.?
ചെറിയൊരു ഇരുൾപാതിയെയും നിഴലുകളെയും താനിപ്പോള്‍ വല്ലാതെ ഭയന്നു തുടങ്ങിയോ ...?
എന്തിനാണിപ്പോൾ ഓരോ ശ്വാസനിശ്വാസവേഗങ്ങളിലേക്കും കാതുകളിങ്ങനെ ഒരു ഭയപ്പാടോടെ ചേര്‍ത്തുവയ്ക്കുന്നത് ...

യാത്രയുടെ നാൾവഴികള്‍ അവസാനിക്കാറായെന്ന് അറിഞ്ഞപ്പോഴും എന്താണ് മിഴികള്‍ തുളുമ്പാതിരുന്നത്..ഒരു കണ്ണീര്‍ നനവിലൂടെ പോലും ഇനിയും തോല്‍ക്കരുതെന്നു ആരെങ്കിലും മനസ്സിലിരുന്ന് പിറുപിറുക്കുന്നുണ്ടോ...

ഓരോ ദിനവും അവസാനിക്കുമ്പോൾ നോവുകൾ പടര്‍ന്നേറുകയാണ് ..ആരോടാണ് എല്ലാമൊന്നു പറയുക...തിരക്കിന്‍റെയും വെട്ടിപ്പിടിക്കലിന്‍റെയും നെട്ടോട്ടത്തിനിടയില്‍ ആര്‍ക്കാണ് ഇതൊക്കെ കേള്‍ക്കാന്‍ നേരവും മനസ്സും ...

ഇന്നൊരു കടല്‍ കാണണം ....കടല്‍ പോലെ ഒന്നുറക്കെ കരയാന്‍ ശ്രമിക്കണം ...ഇനിയുമേറുന്ന നോവുകളെ കാത്തിരിക്കേണ്ടതുണ്ട് ...ഒന്നുമില്ലാത്തവന്റെ നിസ്സഹായതയില്‍ തലചായ്ച്ച് ഒരു പുഞ്ചിരി വെട്ടത്തിന്‍റെ കരളുറപ്പില്‍ ഇനിയും പോകേണ്ടതുണ്ട് ... ....

Saturday, September 23, 2017

എനിക്കിനി,,,,,







എനിക്കിനി
ഒരു കാഴ്ചയോളം
ദൂരത്തായി
ആകാശംവേണം

എന്റെ
നിറകണ്ണോളം
ആഴത്തിൽ
നക്ഷത്രങ്ങളെ
തുന്നിപ്പിടിപ്പിക്കണം

ഒരു നെടുവീർപ്പിനാൽ
ഉള്ളംപൊള്ളാതെ
വെയിലോർമ്മകളിലൂടെ
വെറുതെ നടക്കണം

ഒരു കഥയുടെ
പുഞ്ചിരിച്ചെപ്പോളം
നടന്നുചെന്ന്
തോരാമഴ നനയണം

നാലുചുമരുകളാൽ
നിറം പുരളാത്ത
ചിന്തകളിലൂടെ
മിന്നാമിന്നികൾപോലെ
മെല്ലെ പാറണം

രണ്ടുപാദം
ദൂരത്തിലേക്ക്
ഓടിപ്പോകുന്ന
മറവിയെപ്പോലും
നെഞ്ചോടുചേർത്തുപിടിക്കണം

കത്തിത്തീരാത്ത കനവുകളുടെ
ഭൂപടങ്ങളെല്ലാംവരയാനായി
കരിപിടിക്കാത്തയിത്തിരി
ഭൂമി സ്വന്തമാക്കണം

ഇതല്ലാതെയിനിയെന്ത്..?
മറ്റൊന്നുംവേണ്ട
എനിക്കിനി..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...