Saturday, May 29, 2010

നീ ആരാണ്....(കവിത)

നീ ആരാണ്...?
ഓര്‍ക്കാപ്പുറത്ത് എന്‍

നിനവില്‍ നീ തെളിയുന്നു....

എന്റെ,

കനവിന്‍ ഗോവണിയിലൂടെ
മനസ്സിന്‍ വാതില്‍പ്പഴുതിലൂടെ
ചുവടു പിഴയ്ക്കാതെ നീ
എന്നിലെത്തുന്നു.......

ഇന്ന്,

ദുഃഖസാഗരം അലതല്ലുന്ന

നിന്‍ കണ്‍കള്‍
എനിക്കു കാണാം....

വേദനതുടിക്കുന്ന നിന്‍

ചിരിയില്‍ നിന്നും 
നിശാപുഷ്പം വിരിയുന്നത്
എനിക്ക് കാണാം....

നിന്നെ ഞാന്‍ അറിയുന്നു......

പാത വക്കിലെ 

പകിട്ടണിയാത്ത
തുമ്പയായ്.....

കാറ്റില്‍ പാറി നടക്കും’
അപ്പൂപ്പന്‍ താടിയായ്...

കണ്ണന്‍ മറന്ന് പോയ
രാധയായ്.....

ഇടയന്‍ ഉപേക്ഷിച്ച
വേണുവായ്......

വെളിച്ചം കൊതിച്ച
ഈയാം പാറ്റയായ്.....

ഇണയെ പിരിഞ്ഞ
ചക്രവാകമായ്......

ഞാന്‍ നിന്നെയും
നീ എന്നെയും
അറിയുന്നു.........

Saturday, May 22, 2010

എന്തേ നീ......(കവിത)

എന്തിനിന്നു നീ വെറുതെ
എത്തിയീ സങ്കട ഭാണ്ഡം
മെല്ലെ ചികയുന്നു........?

കനകമയമാം മോഹങ്ങൾ
പടിയിറങ്ങിയതു കണ്ടെൻ-
വിങ്ങും മനസ്സിന്റെ വ്യഥ
നീയെന്തേ അഴിക്കുന്നു...?

കണ്ണീർ കുടിച്ചു നടക്കുമീ
മൌനത്തിനും നവപുലരി
കളെന്തിനു വെറുതെ നീ
കിനാവായി നൽകിടുന്നു....?

മനസ്സാം ശവപ്പറമ്പിൽ
തപ്തനിശ്വാസങ്ങൾ ഒഴുകി
നട കൊൾവതു കണ്ടു നീ
എന്തേ സ്തബ്ധയായിടുന്നു...?

നിരാശയിൽ നിന്നഥാ പറന്ന്
നീങ്ങീ കവിത തൻ ലോകത്ത്
പുത്തൻ പുലരികൾ തേടുവത്
കണ്ടു ചിരിക്കുന്നുവോ നീ.....

Thursday, May 20, 2010

വര്‍ണ്ണങ്ങള്‍....(കവിത)

ആഗോള തലത്തില്‍
സാമ്പത്തിക മാന്ദ്യവും,
സാംക്രമിക രോഗങ്ങളും,
രാഷ്ട്രീയ കോമരങ്ങളും,
സാഹിത്യ പ്രേമികളും,
പെറ്റു പെരുകുന്ന
കാലമാണിത്........


വര്‍ണ്ണങ്ങള്‍ തോന്നുംവിധം
വരകളില്‍ ചാലിച്ചാല്‍
ജീവഭാവമുണര്‍ത്തുന്ന
ചിത്രങ്ങളാകുമെന്നും....


വര്‍ണ്ണങ്ങള്‍ ഭാവനയില്‍
വരികളില്‍ ചാലിച്ചാല്‍
ജീവഭാവമുണര്‍ത്തുന്ന
സാഹിത്യമാകുമെന്നും...


എന്നെ പഠിപ്പിച്ചത് കാലം..


വര്‍ണ്ണങ്ങളുമായി സംഗീത
പടവുകള്‍ കയറിയപ്പോള്‍
കൈവന്നത് ഗായികപ്പട്ടം..


വര്‍ണ്ണങ്ങള്‍ വ്യഥയില്‍
ചാലിച്ച് കാവ്യലോകത്ത്
എത്തിയപ്പോള്‍ കൈവന്നത്
കവയിത്രിപ്പട്ടം..


വര്‍ണ്ണങ്ങള്‍ താളങ്ങളിലും
മുദ്രകളിലും തുടിച്ചപ്പോള്‍
കൈവന്നത് നല്ലൊരു
നര്‍ത്തകിപ്പട്ടം......


ഇന്നിപ്പോള്‍ ..


വിചാരണകളേതുമില്ലാതെ
അസ്തമയം കാത്തിരിക്കുമ്പോള്‍
ദയാവധം തേടുന്നയീ
മനസ്സില്‍.....വീണ്ടും ,
കണ്ണീരില്‍ ചാലിച്ച
കവിത പിറക്കുന്നത്
ഞാന്‍ അറിയുന്നു...............

ഓലപ്പുരയിൽ പെയ്തിറങ്ങിയ സ്നേഹ മഴ...(കഥ)

മനസ്സിലെ ചെരാതില്‍  ഇപ്പോഴും ഇത്തിരി ഓര്‍മ്മകളുടെ വെട്ടം ചുറ്റും പടര്‍ത്തുന്ന ഒരു കാലം....


അന്ന് , ആ ഓലപ്പുരയിലെ ക്ലാസ്സ് മുറിയില്‍ ആരൊക്കെയാണ് എന്നോടൊപ്പം ഉണ്ടായിരുന്നു എന്നോ......


മനസ്സ് പ്രക്ഷുബ്ദമായിരുന്നെങ്കിലും വിഷാദത്തിന്റെ വേലിയേറ്റത്തെ മറച്ച് സദാ പുഞ്ചിരി പൊഴിച്ചു കൊണ്ടു നടക്കുന്ന ദേവൂ ആയിരുന്നു താന്‍..ഒപ്പം കുപ്പി വള കിലുക്കം പോലെ സംസാരിക്കുന്ന സീനത്ത്...... എപ്പോഴും തമാശകള്‍ മാത്രം പറയുകയും എന്തിനേയും അത്ഭുതം കലര്‍ന്ന ചിരിയോടും കൂടിമാത്രം നേരിടുകയും ചെയ്യുന്ന സബീന , കുട്ടി താറാവേ എന്ന വിളി പേരില്‍ അറിയപ്പെടുന്ന ബീന, പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നുറക്കെ പ്രഖ്യാപിച്ച് നടക്കുന്ന ജലജ, ക്ലാസ്സ് തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി തുടങ്ങുന്ന രേഖ, കൃഷ്ണപുരം സ്വദേശി അച്ഛായന്‍ ഡേവിഡ്, കുട്ടിച്ചെക്കന്‍ എന്ന പേരില്‍ വിലസുന്ന രാജീവ് ,നമ്പൂതിരി അല്ല എങ്കിലും ഒരു നമ്പുതിരി മോഡലില്‍ ശൃംഗാര ചിരിയുമായെത്തി നിമിഷ കവിതകളുടെ തുണ്ടുകള്‍ പെണ്ണുങ്ങള്‍ക്ക് വാരി വിതറുന്ന ജഗദീഷ്...പിന്നെ ..മണികണ്ഠന്‍, രാജൂ,വേണു, അങ്ങനെ ഒരുപാടു നല്ല കൂട്ടുകാര്‍ക്കിടയിലേക്കാണ് ഒരു നാള്‍ പുതിയതായി അവനും വന്നത്..“അഭി”.


ചാര നിറമുള്ള നീളന്‍ കൈയുള്ള ഷര്‍ട്ടും, കറുത്ത ഫ്രെയിമുള്ള കണ്ണടയും, കുറ്റിതാടിയും,അനുസരണയില്ലാതെ പാറി പറന്നു കിടന്ന മുടിയും, ചുമലില്‍ തൂങ്ങി കിടക്കുന്ന തുണിസഞ്ചിയും...കണ്ടാല്‍ ഒരു ബുജി ലുക്ക് തോന്നുന്നതു കൊണ്ടാവണം ഏവരും അവനെയൊന്നു ശ്രദ്ധിച്ചു...അവന്‍ ഏല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു എന്നു പറയുന്നതാവും ശരി.


ഇടവേളയില്‍ തന്നെ സബീനയും മറ്റും അവനോടു കൂട്ടു കൂടാന്‍ ചെന്നു.പക്ഷേ, എന്തോ അവനിത്തിരി തലക്കനമുള്ള കൂട്ടത്തിലാണെന്നു തോന്നിയതു കൊണ്ടാവാം എല്ലാവരും പരിചയപ്പെട്ടപ്പോഴും അവനോട് പരിചയം ഭാവിക്കാതെ താന്‍ ഒഴിഞ്ഞു മാറിയത്......


അന്നു ഞാന്‍ മറ്റാരെയും പോലെ ആയിരുന്നില്ല.. ജീവിതത്തിന്റെ ഒരദ്ധ്യായം കോടതി മുറിയ്ക്കുള്ളില്‍ കീറീ മുറിക്കപ്പെടുന്നതിന്റെ നീറ്റലുമായിട്ടായിരുന്നു കൂട്ടുകാര്‍ക്കിടയില്‍ കഴിഞ്ഞിരുന്നത്..പല കൂട്ടുകാര്‍ക്കും അത് അറിയുകയും ചെയ്യുമായിരുന്നു..അതു കൊണ്ടു തന്നെയാവണം കൂട്ടുകാരെല്ലാം എപ്പൊഴും നിഴലായി എനിക്കു ചുറ്റും ഉണ്ടായിരുന്നത്...


അന്നൊക്കെ ഒഴിവു ദിനത്തെ ഒരിക്കലും ഇഷ്ടമായിരുന്നില്ല..“ഒക്കെ മറക്കാന്‍ എപ്പോഴും തിരക്കുകളില്‍ അലയണമെന്ന്” സീനത്ത് പറയുമായിരുന്നു എപ്പോഴും...


ഒരു ഒഴിവു ദിനത്തെ കൊല്ലാന്‍ വേണ്ടിയായിരുന്നു യഥാര്‍ഥത്തില്‍ ആധുനിക കവിതയെ കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചത്...അതിനായിട്ടായിരുന്നു സീനത്തുമായി പബ്ലിക്ക് ലൈബ്രറിയുടെ പടവുകള്‍ കയറി ചെന്നത്...


സെമിനാര്‍ തുടങ്ങും മുന്‍പ് തന്നെ അഭിയും അവിടെ എത്തിയിരുന്നു... അഭിയുമായി പരിചയപ്പെടുന്നത് അന്നാണ്...അക്ഷരങ്ങളെയും ഓഷോയെയും സ്നേഹിക്കുന്ന അഭി വളരെ കുരച്ചു സമയം കൊണ്ടു തന്നെ നല്ല ചങ്ങാതിയായി എന്നു പറയുന്നതാവും കൂടുതല്‍ ശരി......പിന്നിടുള്ള ദിവസങ്ങളില്‍ ക്ലാസ്സിലെ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും അവന്‍ നല്ലൊരു അനുജനായി മാറുകയായിരുന്നു..


കോടതിയില്‍ പോകാന്‍ മനസ്സു കൂട്ടാക്കാത്തപ്പോല്‍ മനസ്സിനു ധൈര്യമേകിയിരുന്നത് എന്നും കൂട്ടുകാരുടെ ആശ്വാസവാക്കുകളായിരുന്നു....


ഒരു പാശ്ചാത്യകഥ വിവര്‍ത്തന്നം ചെയ്യുന്നതിന്റെ തിരക്കില്‍പ്പെട്ട് ഗ്രന്ഥശാലയുടെയും മറ്റും പ്രവര്‍ത്തനങ്ങളുമായി ഓടീ നടന്ന അഭിയ്ക്ക് പലപ്പോഴും ക്ലാസ്സില്‍ എത്താന്‍ കഴിയുമായിരുന്നില്ല...അവന്റെ ക്ലാസ്സിലേക്കുള്ള വരവ് തീരെ കുറഞ്ഞു... അഥവാ എത്തിയാലോ...
മിക്കവാറും ഉച്ചയ്ക്ക് ഊണു നേരത്താവും അവന്റെ വരവ്..അവനറിയാമായിരുന്നു അതാണവിടുത്തെ ഏറ്റവും രസകരമായതും സന്തോഷം നിറഞ്ഞതുമായ സമയം എന്ന്....


പുസ്തകം തുറന്നാല്‍ അപ്പോഴെ ഉറക്കമാണെങ്കിലും രേഖ വരുന്നത് തലയണയ്ക്കു സമമായ ഒരു ചോറു പൊതിയുമായിട്ടായിരുന്നു..സബീനയാകട്ടെ എപ്പോഴും പെറോട്ടയും ചിക്കനുമായിട്ടാവും എത്തുക. ആ ചിക്കനും പൊറോട്ടയും മിക്കവാറും ഊണു സമയത്തിനു മുമ്പു തന്നെ വിരുതന്മാര്‍ അടിച്ചു മാറ്റുക പതിവായിരുന്നു.ജലജ കൂട്ടുകാര്‍ക്കായി കൊണ്ടു വരുന്നത് മരച്ചീനിയും മുളകരച്ചതുമായിരുന്നു..പലരും ചോറു പൊതിയില്ലാതെയാവും വരുന്നത് .. പൊതിയുമായി എത്തുന്നവര്‍ എല്ലാവരുമായി പങ്കിട്ടു കഴിച്ചു തീര്‍ക്കും അതായിരുന്നു അന്നത്തെ പതിവ്...


ക്ലാസ്സില്‍ വരാത്തതിനെ കുറിച്ച് തിരക്കുന്നവരോട് അഭി പറയുന്നത് “ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലിയുണ്ട് ..ഈ ഓലപ്പുര ഒരു സര്‍ക്കസ് കൂടാരമല്ലേ..ഇവിടെ വല്ലപ്പോഴും കടന്നു വന്ന് നിങ്ങളെ ഒക്കെ ചിരിപ്പിക്കുന്ന കോമാളിയാകാനാണെനിക്കിഷ്ടം” എന്നായിരുന്നു.


പലപ്പോഴും അവനോട് ഞാന്‍ പറയുമായിരുന്നു “നീ വരേണ്ടടാ എന്നും ..നീ ഈ ഓലപ്പുരയില്‍ സമയം കളയേണ്ടവനല്ല..നീ കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കേണ്ടവനാണ്..ഇവിടെ കിട്ടുന്ന നോട്ട്സ് ഞാന്‍ കാര്‍ബണ്‍ കോപ്പി ചെയ്തു തരാം നിനക്ക് ” എന്ന്...അതു പോലെ തന്നെ അവന്‍ വരുമ്പോഴൊക്കെ നോട്ട്സ് നല്‍കുകയും ചെയ്തിരുന്നു....


ഒരിക്കല്‍ പതിവു പോലെ ഒരു ഉച്ച നേരത്ത് അവന്‍ എത്തി...പതിവില്ലാതെ അന്ന് അവന്റെ മുഖത്ത് ഒരു സംഭ്രമം നിഴലിച്ചിരുന്നു...അന്ന് അവന്‍ അവിടെ എത്തിയത് എല്ലാവരോടും യാത്ര ചോദിക്കാന്‍ വേണ്ടിയായിരുന്നു..


“ജീവിതം നാം കണക്കു കൂട്ടും പോലെ ഒന്നുമല്ല..പഠിത്തം ഒക്കെ ഉപേക്ഷിച്ച് ഞാനും പോകയാണ് മരുഭൂമിയിലേക്ക്..നാളെയാണ് പോകുന്നത്..നില്‍ക്കാന്‍ സമയമില്ല..എടീ ദേവൂച്ചി..ദേ..ഇതാ എന്റെ മാര്‍ക്ക് ലിസ്റ്റുകള്‍..നീ എനിക്കു കൂടി പരീക്ഷാഫീസ് അടയ്ക്കണം .പറ്റുമെങ്കില്‍ ഞാന്‍ വരാം ... പരീക്ഷ എഴുതാന്‍ ശ്രമിക്കാം ”.....


എന്തോ...അവന്റെ ആ യാത്ര ചോദിപ്പില്‍ എല്ലാവര്‍ക്കും വിഷമം തോന്നി...”നീ വരണം..മറക്കരുത്...ഞങ്ങളെ ആരെയും..”എന്നു പറഞ്ഞ എന്റെ കൈ പിടിച്ച് “ഈ നനുത്ത സൌഹൃദം എന്നുമുണ്ടാകും ഈ കോമാളിയുടെ മനസ്സില്‍ എന്ന് ”പറഞ്ഞ തിരിഞ്ഞു നടന്നപ്പോള്‍ അവന്റെ കണ്ണൂകള്‍ ഈറനണീഞ്ഞിരുന്നുവോ....


അഭിയുടെ യാത്രയുടെ നൊമ്പരം മായും മുമ്പ് തന്നെ വളരെ താമസിയതെ മറ്റൊരു നഷ്ടം കൂടി എനിക്ക് ഉണ്ടായി..എന്നും നിറസൌഹൃദം നല്‍കിയിരുന്ന സീനത്തും പഠിത്തം പാതി വഴിയില്‍ നിര്‍ത്തി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവിനടുത്തേക്ക് പോയി..


അപ്പോഴാണ് കൂട്ടുകര്‍ക്കിടയില്‍ താന്‍ തികച്ചും ഒറ്റപ്പെടലിന്റെ വിങ്ങള്‍ അനുഭവിച്ചത്.....ജലജയും രേഖയും എപ്പോഴും നിഴലായി ഒപ്പം ണ്ടായിരുന്നെങ്കിലും സീനത്തിന്റെ യാത്ര എന്നെ വല്ലാതെ വേദനിപ്പിച്ചു..


സൌഹൃദത്തിന്റെ സന്ദേശങ്ങളായി പിന്നെയെപ്പോഴോ അഭിയുടെയും സീനത്തിന്റെയും രണ്ടു മൂന്നു കത്തുകള്‍ എന്നെ തേടി എത്തിയപ്പോള്‍ എന്തു സന്തോഷമായിരുന്നു.. ...മരുഭൂമിയില് ചെയ്ത് ബിസിനസുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള വേദനയെ കുറിച്ച് മനസ്സ് തുറന്ന് അഭി എഴുതിയപ്പോള്‍ അവനു വേണ്ടുന്ന ഉപദേശങ്ങള്‍ മറുകുറിയായി നല്‍കുമ്പോള്‍ തികച്ചും ഞാന്‍ അവന്റെ ചേച്ചിയായി മാറുകയായിരുന്നു.....


പിന്നെയെന്നോ ,ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പിന്നെ ആ സൌഹൃദങ്ങള്‍ ജീവിതതിരക്കില്‍പ്പെട്ട് എവിടെയാണെന്നോ എന്തായി തീര്‍ന്നോ എന്നോ ഒരു വിവരവും പരസ്പരം ഇല്ലാതായി....


അന്ന്, പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴികളില്‍ പിരിഞ്ഞു പോയി..അപ്പോഴും രേഖയും ജലജയുമായി താന്‍ വേര്‍പ്പെടാത്ത ഒരു സൌഹൃദം കാത്തു സൂക്ഷിച്ചിരുന്നു..


ജീവിതത്തില്‍ വേദനകള്‍ അധികമായി തോന്നുമ്പോള്‍ പലപ്പോഴും ചെയ്യുന്നത് കണ്ണടച്ച് മനസ്സിനെ ആ ഓലപ്പുരയിലെ ക്ലാസ്സ് മുറികളില്‍ കൊണ്ടിരുത്തും.


കൂട്ടുകാരുമായി അവിടുത്തെ നിമിഷങ്ങള്‍ പങ്കു വയ്ക്കും.അതിനാല്‍ ഇന്നും എന്റെയീ മനസ്സില്‍ എന്നും പച്ചപ്പു പോലെ ആ സൌഹൃദങ്ങളുടെ ഓര്‍മ്മകള്‍ ജീവിക്കുന്നു.... ജീവിതത്തില്‍ നല്ല സുഖമുള്ള പൊട്ടിച്ചിരികളും ഓര്‍മ്മകളും നല്‍കിയ ആ കൂട്ടുകാരെ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു എങ്കിലും ആരെ കുറിച്ചും ഒരു അറിവും കിട്ടിയിരുന്നില്ല..


അങ്ങനെയിരിക്കെയായാണ് ഒരിക്കല്‍ ജോലി സ്ഥലത്ത് ഒരു ഫോണ്‍ കാള്‍ എന്നെ അന്വേഷിച്ച് വ്ത്തിയത്.... ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ഫോണ്‍ കാള്‍ എത്തിയത്..അങ്ങേ തലയ്ക്കല്‍ കേട്ട ശബ്ദത്തിന്റെ ഉടമയെ അവള്‍ക്ക് തിരിച്ചറിയാനായില്ല...


നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭി അവളെ വീണ്ടും തിരക്കി കണ്ടെത്തി വിളിച്ചിരിക്കുന്നു.....


“എടീ ,ദേവൂച്ചീ..ഇതു ഞാനാടീ..നിന്റെ കുഞ്ഞനുജന്‍ അഭി.കുറച്ചു നാളത്തെ ശ്രമഫലമായിട്ടാ ദേവൂച്ചി നിന്നെ ഞാന്‍ കണ്ടെത്തിയത് നാളെ തിരിച്ചു വീണ്ടും വിദേശത്തേക്ക് പോകയാ .ഇനി വരുമ്പോള്‍ തീര്‍ച്ചയായും കാണാം .പിന്നെ,ഞാന്‍ എത്തുമ്പോഴേക്ക് നമ്മുടെ കൂട്ടുകാരെ ഒക്കെ ഒന്നു കണ്ടെത്തുമോ ദേവൂച്ചീ ”എന്ന് അവന്‍ പറഞ്ഞപ്പോള്‍ തീര്‍ത്തും വിശ്വസിക്കാനായില്ല.വീട്ടു വിശേഷം പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തിട്ടും താന്‍ കണ്ടത് സ്വപ്നമോ എന്ന ചിന്തയിലായിലാണ്ടു നിന്നു പോയി....


അവന്‍ പറഞ്ഞതു പോലെ കണ്ടെത്തണം ഓരോരുത്തരെയായി.അതിനായി പഴയ ഡയറി പൊടി തട്ടിയെടുത്തു..പിരിയുന്നതിനു മുമ്പ് കൂട്ടുകാര്‍ എഴുതിയ അഡ്രസ്സിലേക്ക് ഓരോ കത്തുകള്‍ “ഈ കത്ത് കിട്ടിയാലുടന്‍ താഴെ കാണുന്ന നമ്പരില്‍ ഒന്നു വിളിക്കൂ” എന്ന് എഴുതി ഞാനെന്റെ മൊബൈല്‍ നമ്പരും എഴുതി അയച്ചു .


തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഞ്ചിടിപ്പോടെ ഫോണ് കാളുകള്‍ക്കുമായി കാത്തിരുന്നു....സന്തോഷത്തിന്റെ.....ആഹ്ലാദത്തിന്റെ അലയൊലികളായി കൂട്ടുകാരുടെ വിളികള്‍ ഓരോ ദിനവും തേടിയെത്തി..
എല്ലാവരോടും അഭിയെ കുറിച്ച് അവള്‍ പറഞ്ഞു..അവന്‍ വിദേശത്ത് തന്നെയാണ് ..അശരണര്‍ക്ക് താങ്ങും തണലുമായി അവന്‍ ജീവിക്കുന്നു...വ്യവസായ പ്രമുഖനാണിന്നവന്‍ അവനെ കുറിച്ച് പറയുമ്പോള്‍ ആയിരം നാവുള്ള പോലെ വാചാലയായി ...അഭിയുടെ ഓരോ ഉയര്‍ച്ചയിലും ഇത്രയധികം സന്തോഷപ്പെടുന്ന ഒരു മനസ്സു വേറെ ഉണ്ടാവില്ല....


രണ്ടു വര്‍ഷത്തിനകം എത്തിയ അഭി കണ്ടത് ഒപ്പം പഠിച്ച എല്ലാവരേയും കൂട്ടി അവനു വേണ്ടി കാത്തിരിക്കുന്ന ദേവൂച്ചിയെ തന്നെയാണ്.നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് എല്ലാവരും ഒന്നിച്ചു കൂടി ...
വിശേഷങ്ങള്‍ പങ്കു വച്ചു ...


അന്ന് , “ദേവൂച്ചീ ഒരു പ്രശ്നങ്ങള്ക്കും നിന്നെ തളര്‍ത്താന്‍ കഴിയരുത്... നീ വിഷമിച്ചിരിക്കേണ്ടവളല്ല.....നീ ഉയര്‍ത്തെഴുന്നേല്‍ക്കണം..നീ തോല്‍ക്കാന്‍ പാടില്ല..നിന്റെ ചിന്തകള്‍ക്ക് നീ അക്ഷരപിറവി നല്‍കണം ...അത് നിനക്ക് വേദനകളെ കുഴിച്ചു മൂടാന്‍ സഹായകമാകും...”എന്നു പറഞ്ഞ് അഭി അന്ന് ആശ്വാസമേകി.


എല്ലാ കൂട്ടുകാരെയും കണ്ടെത്താന്‍ പറഞ്ഞതിലൂടെ പകരമായിട്ടാവാം ഇന്ന് തനിക്കു കൂട്ടായി നിറസൌഹൃദത്തിന്റെ ഒരു ലോകം തന്നെ അഭി എനിക്കെന്റെ വിരല്‍ത്തുമ്പില്‍ നല്‍കിയിരിക്കുന്നു... സീനത്തും പഴയ സൌഹൃദങ്ങളുമെല്ലാം ഒരു വിളിപ്പുറത്തകലെ തന്നെ ഇന്ന് എനിക്കൊപ്പം ഉണ്ട്....


പ്രക്ഷുബ്ദമായ എന്റെ മനസ്സില്‍ ഇന്നും അഭിയുടെ വാക്കുകള്‍ എപ്പോഴും അലയായെത്തുന്നു ......
ആ സ്നേഹമഴ കൈക്കുമ്പിളില്‍ കോരിയെടുത്ത് അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഞാന്‍ എന്റെ എഴുത്തിനു ശക്തിയേകുന്നു...
ഓലപ്പുരയില്‍ പെയ്തിറങ്ങിയ ആ സ്നേഹമഴയില്‍ ഇപ്പോള്‍ ഞാന്‍ എന്ന ദേവൂ ആവോളം നനയുകയാണ്...


ആ സ്നേഹമഴ നിലച്ചാല്‍ ഒരു പക്ഷേ.. ഈ ദേവൂന്റെ തൂലിക നിശ്ചലമായേക്കാം..........

Wednesday, May 12, 2010

ഇന്നു ഞാന്‍...(കവിത)

നീ,
ഇന്ന് എന്തേ
തുറിച്ചു നോക്കുന്നു
വിലയിരുത്തുന്നു
ചോദ്യങ്ങള്‍ മെനയുന്നു..?

ഞാനിതാ..

വെറുപ്പിന്റെ
ശകാരത്തിന്റെ
മുള്‍വാക്കിന്റെ
വിരഹത്തിന്റെ
അന്ധകാരത്തില്‍
മൌനത്തിലെന്‍
മുഖം ചേര്‍ത്തിരിക്കുന്നു.

ഇന്ന് നീ..

എന്നില്‍ കാണുമീ
മൌനത്തിനര്‍ത്ഥം
തേടുന്നുവെന്നോ

കണ്ടെത്തിയെന്നോ

എന്താവാമത്...

രാവില്‍ ഞാന്‍ കണ്‍

ചിമ്മാതെ കാണും
സ്വപ്നാടനമെന്നോ...?

കണ്ണീര്‍ പെയ്ത്തില്‍

ഒലിച്ചിറങ്ങിയ
കിനാക്കളെന്നോ...?

ശിശിരത്തില്‍

ഞെട്ടറ്റടര്‍ന്നു വീണ
ദലമെന്നോ...?

ഈറന്‍ കാറ്റാല്‍
കവര്‍ന്നെടുക്കപ്പെട്ട
പ്രണയ മുകിലെന്നോ...?

ഇല്ല, ഇന്നു ഞാന്‍....

അനുഭവങ്ങള്‍ തന്‍
തീക്കട്ടകള്‍ നിശ്ശബ്ദം
വിഴുങ്ങിയതെന്തിനെന്നോ...?

ശില പോല്‍ കഠോരമാം
മനമിതിന്‍ ഉടമയാവാന്‍....!!

കാലദേശങ്ങളെ വകഞ്ഞു
മാറ്റി ജ്വലിക്കും
തീപ്പന്തമാകാന്‍....
.!!!

Sunday, May 9, 2010

സൗഹൃദം കാതോര്‍ത്തപ്പോള്‍.....(കവിത)

ഇന്ന് ......


കൂട്ടരൊത്തു കൂ‌ടിയപ്പോള്‍
ചിലര്‍
പാട്ടുകാരായി
പരാതിക്കാരായി
നിരൂപകരായീ
ഏഷണിക്കാരായീ


അറിയുന്നു ഞാന്‍ ...


വെറുപ്പിന്‍ വിഷക്കായ
ഭക്ഷിച്ചു നീയിന്നു
ഉന്മാദ നൃത്തമാടുന്നത്‌....


അറിയുന്നില്ല നീ.......


കൂട്ടരൊത്ത് നീ
ചൊല്ലിയ വീരഗാഥകള്‍
കേട്ടു ഞാന്‍,
പകച്ചു നില്‍പ്പതും...


കീറിപ്പറിഞ്ഞ എന്‍ ഹൃദയത്തില്‍
വിരലുകള്‍ ചേര്‍ത്തു വച്ച്,
നിന്‍ ഓര്‍മ്മകള്‍ക്ക് ഞാന്‍
കാവലായതും...


ഈ വ്യഥകളോരോന്നും
വേദനയല്ലാത്തോരെന്നെ
കൂട്ടിനു കൂട്ടിയതും.....


ഇന്നാകട്ടെ,
അറിയുന്നുവോ നീ...


പറയാനാകാത്ത
വ്യഥകളും പേറി ....


കനം തൂങ്ങിയചിന്തകള്‍
എനിക്കിവിടെ
നഷ്ടമാകുന്നു........


ഈ ഒറ്റപ്പെടലിന്റെ
തുരുത്തിലിരുന്നാണ്
ഞാന്‍ പാടുന്നത് ......


അക്ഷരങ്ങളുടെ ഇല്ലായ്മയിലും
ഓര്‍മ്മകളുടെ നിസ്സംഗതയിലും
ചവിട്ടിയാണിന്നു ഞാന്‍
നൃത്തമാടുന്നത്.......

കാലചക്രത്തിലേക്ക്.........(കവിത)

മുന്നില്‍ കാണുമീ അജ്ഞാത
പാതയില്‍ നമുക്കിനി
നടക്കാം....
മനമിടറാതെ
മറന്നു നടക്കാം.......


താഴ്വാര ശീതളഛായയില്‍
പഴങ്കഥകള്‍ അമ്മാനമാടും
മനവുമായിനിയും
നടക്കാം...


ചക്രവാള സീമയില്‍
മുങ്ങിത്താഴും സൂര്യനെ
കാണാമിനിയും
നെടുവീര്‍പ്പിടാം...


പാറക്കെട്ടില്‍ തലത്തല്ലി
ആര്‍ത്തുകരയും ചിരിക്കും
സാഗരം കാണമിനിയും
നിര്‍നിമേഷരാകാം...


വിതുമ്പലുകളെ വിഹ്വലതകളെ
നന്മതിന്മ സുഖദുഃഖങ്ങളെ
ഇരുകൈകളില്‍ കോര്‍ക്കാം...


വിശ്വാസാവിശ്വാസങ്ങളെ
ആചാര ദുരാചാരങ്ങളെ
കേള്‍ക്കാം...കണ്ടറിയാം......


വഴിയറിയാ വഴികളില്‍
വഴി തെരയാം......


തൊട്ടും തൊടാതെയും
പിന്നെ,
തൊടാതെ തൊട്ടും...


നൊന്തും നോവിച്ചും...
സഹിച്ചും പ്രണയിച്ചും...
മനസ്സു നനച്ചും......


നമുക്കു നടക്കാം.....
നടന്നു മറക്കാം.....


എനിക്കും .....നിനക്കും
മടങ്ങാം..മറന്നു പിരിയാം..
പിരിയാതെ ..മറക്കാം....

Friday, May 7, 2010

മര്‍മ്മരം.........(കവിത)

നിന്‍ ഓര്‍മ്മകള്‍ അടയിരിക്കുന്ന
മൌനത്തിന്‍
വേലിയേറ്റത്തെ....

നിന്നില്‍ അലയടിക്കും
പ്രണയതുടിപ്പുകളെ

പെയ്തൊഴിയാത്ത
നിന്റെ സ്വപ്നങ്ങളെ

ഇന്ന്......
ദയാരഹിതമായി
ഞാന്‍ പ്രണയിക്കുന്നു

ഞാന്‍
കണ്ണീര്‍ പാടത്ത് വിളഞ്ഞ 
പൊന്‍ കതിരാണ്..

ഒരിക്കല്‍ പോലുമെന്റെ
ജീര്‍ണ്ണിച്ച കാഴ്ചകളിലേക്ക്
വെളിച്ചം പകരാന്‍ നീ വരരുത്.

വലകള്‍ നെയ്ത ന്റെ
സ്വപ്നങ്ങളിലേക്ക്
ഒരു വിരുന്നുകാരനായി
മന്ദസ്മിതവുമായിനീ വരരുത്

ഈറ്റക്കാടുകളില്‍ ഉയരും
മര്‍മ്മരം പോലെ...

നമുക്കിടയിലും ജന്മം കൊണ്ട
കൌതുകങ്ങളാണീ 
കവിതയില്‍ നിറയുന്നത്..

ഈ മര്‍മ്മരം കാതോര്‍ത്ത്
നീയിത് വായിച്ചെടുക്കണം...

നമുക്കു ചുറ്റും സാഗരത്തിരകള്‍
ആര്‍ത്തിരമ്പട്ടെ..

വിശ്വപ്രകൃതി ധിമില താളമോടെ 
ആര്‍ത്തു പെയ്തിറങ്ങട്ടെ..

നമുക്കിവിടെ നിശ്ശബ്ദരാകാം.

കളി പറഞ്ഞു പിരിഞ്ഞു
എണ്ണിയൊടുങ്ങുന്ന ദിനമോ....

കണ്ണീര്‍ പെയ്ത്തില്‍ ഒലിച്ചു 
പോയൊരു സായന്തനമോ
നമുക്കിനി വേണ്ട...

പുലരി തുടുപ്പുകളേയും
സന്ധ്യതന്‍ നിര്‍വൃതിയേയും
നിലാവുറ്റ രാത്രിയേയും
പെറുക്കിയെടുത്ത്
കൈകള്‍ കോര്‍ക്കാതെ
നമുക്കിനി നടക്കാം

ഒരിക്കലും കൂട്ടിമുട്ടാത്ത
വഴികള്‍ തേടി...

Thursday, May 6, 2010

ജീവിതസന്ധ്യയിൽ.....(കഥ)

തുലാപാതി തകര്‍ത്തു പെയ്യുകയാണ്..മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും മാങ്ങകള്‍ വീണ് അങ്ങിങ്ങായി ഓടുകള്‍ പലതും പൊട്ടി കിടക്കുകയാണ്..മുറികള്‍ പലതും ചോരുന്നു.എന്തു ചെയ്യാന്‍... ചെറിയ പണികള്‍ക്കൊന്നും ആളെ കിട്ടാനില്ലാത്ത കാലം...


ഈ നാലുക്കെട്ടിന്റെ അകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരിക്കയല്ലേ ഈ ജന്മം...നടുമുറ്റത്ത് ചിന്നിച്ചിതറിയും കുമിളകള്‍ പൊട്ടിച്ചും മഴത്തുള്ളികള്‍ തിമിര്‍ക്കുന്നു....


എന്തേ..സാധനങ്ങള്‍ വാങ്ങാനായി പോയ ജാനു വൈകുന്നു ..അവളെ കാണുന്നില്ലല്ലോ ..
ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ആകെ ഒരു ആശ്വാസം അവളാണ്.
“മാനം കറുക്കുന്നല്ലോ ജാനുവേ...ഇന്നിനി പോകണ്ടാട്ടോ”.. എന്നു പറഞ്ഞിട്ടും ..’‘അമ്മയ്ക്ക് മരുന്നു തീര്‍ന്നില്ലേ അതും കൂടി വാങ്ങി മഴ തുടങ്ങും മുന്നേ പോയി വരാം‘’എന്നു പറഞ്ഞു പോയതാണവള്‍.
മഴയുടെ സംഗീതം കേള്‍ക്കാന്‍ കാതോര്‍ക്കാന്‍ ശ്രമിച്ചിട്ടും ..മനസ്സിനെന്തോ ഒരു ഭയം...
യാത്ര പറഞ്ഞു പോകുന്നവര്‍ മടങ്ങി വരാന്‍ വൈകുമ്പോള്‍ മനസ്സ് വല്ലതെ പിടയും..ശ്വാസത്തിനു കനമേറുന്നതു പോലെ .....മനസ്സ് എങ്ങനെ പിടയാതിരിക്കും ...കൊല്ലങ്ങള്‍ക്ക് മുമ്പ് .....


ഇതു പോലെ ഒരു മഴച്ചാറ്റലിലേക്ക് യാത്ര പറഞ്ഞു പോയതല്ലേ...
ഇക്കാലമത്രയും കാത്തിരുന്നില്ലേ...എന്നിട്ടും ..എന്തു സംഭവിച്ചു എന്നോ..എവിടെയാണെന്നൊ ഒരറിവു പോലും ആര്‍ക്കും കിട്ടിയിട്ടില്ല...


അന്ന് അടുക്കള തിണ്ണയില്‍ പാത്രം മെഴുകിയിരിക്കുമ്പോഴാന് അദ്ദേഹം വന്നു പറഞ്ഞത് ..
‘‘സുമതിയേ ..ഗുരുവായൂരപ്പനെ കാണണമെന്ന് നിരീച്ചിട്ട് കുറച്ചധികമായീട്ടോ...നാളെ അതിരാവിലെ തന്നെ പുറപ്പെടണമെന്നാ കരുതണേ’’..പറഞ്ഞ പോലെ തന്നെ അതിരാവിലെ പുറപ്പെടുകയും ചെയ്തു അദ്ദേഹം... പ്രാതല്‍ കഴിഞ്ഞു പോയാല്‍ പോരേ എന്നു ചോദിച്ചതാണ്..എന്നിട്ടും അത് കേള്‍ക്കാത്ത ഭാവത്തില്‍ ചാറ്റല്‍മഴയിലേക്ക് അദ്ദേഹം നടന്നു പോകുന്ന ഓര്‍മ്മ ഇപ്പോഴും കണ്മുന്നിലുണ്ട്...വേദന നിറഞ്ഞതാണെങ്കിലും .....
ആ ഓര്‍മ്മകള്‍ ആണല്ലോ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതും..


“പണിക്കര്‍ സാറിന്റെ വിവരം വല്ലതും കിട്ടിയോ സുമതിയേ..“എന്ന് ചില അന്വേഷണക്കാരും തിരോധാനത്തെ കുറിച്ച് നാട്ടില്‍ പരന്ന കഥകളും... അന്നൊക്കെ പലതവണ ആത്മഹത്യയെ കുറിച്ച് ചിന്തിപ്പിക്കാതിരുന്നില്ല....
മൂന്നു പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം അതിനു ധൈര്യം നല്‍കിയില്ല...
പിന്നെ മനസ്സില്‍ കനം വച്ചത് എന്തെന്നില്ലാത്ത.. ആരോടെന്നില്ലാത്ത പക ആയിരുന്നു....
തന്നെ ഒറ്റപ്പെടുത്തി പോയ ഭര്‍ത്താവിനോട്....വേദന നല്‍കിയ ദൈവത്തോട്..ഇല്ലാത്ത കഥകള്‍ പാടി നടക്കുന്ന നാട്ടുകാരോട്...ഇവയെല്ലാം സമ്മാനിച്ചത് ...സുമതി , നീ തോല്‍ക്കാന്‍ പാടില്ല എന്ന ഒരു തോന്നല്‍... അല്ല വാശിയായിരുന്നു.....ആരുടെ മുന്നിലും തോല്‍ക്കാന്‍ മനസ്സ് അനുവദിച്ചില്ല .....


പറക്കമുറ്റാത്ത മൂന്നു കുട്ടികള്‍...അവര്‍ക്ക് വേണ്ടിയായി പിന്നീടുള്ള ജീവിതം..പശുക്കളെ വളര്‍ത്തിയും തുന്നല്‍ പണി ചെയ്തും മക്കളെ അല്ലല്‍ കൂടാതെ വളര്‍ത്തി.


വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു വീണത്..മൂന്നു പേര്‍ക്കും തരക്കേടില്ലാത്ത ഉദ്യോഗം ലഭിച്ചപ്പോള്‍ മനസ്സിനു വല്ലാത്ത സമാധാനം തോന്നിയിരുന്നു..തന്റെ ചുമലിലെ ഭാരം ഇറക്കി വച്ച പോലെ ഒരു ആശ്വാസമായിരുന്നു തോന്നിയത്...
മൂത്തവനായ സുകുവിന്റെ വിവാഹമായപ്പോള്‍ എല്ലാവരും പറഞ്ഞു “മരുമകള്‍ വരികയല്ലേ..സുമതിക്കിനി വിശ്രമിക്കാം“ എന്ന് പക്ഷേ, വേണുവിന്റെ വിവാഹവും പെട്ടെന്നു തന്നെ തീരുമാനിക്കപ്പെട്ടപ്പോള്‍ ജോലിയ്ക്ക് പോകേണ്ട സൌകര്യം പറഞ്ഞ് സുകു ടൌണീലേക്ക് വീടു മാറിയിരുന്നു...


വേണുവിന്റെ ഭാര്യ നഗരത്തിലെ രണ്ടുനില വീട്ടില്‍ എല്ലാ സുഖസൌകര്യങ്ങളോടും കൂടി കഴിഞ്ഞ പെണ്ണായിരുന്നു...അവള്‍ക്ക് ഈ നാലുക്കെട്ടുമായി പെരുത്തപ്പെടാന്‍ കഴിഞ്ഞില്ല..അവരുടെ ജീവിതത്തില്‍ നീരസത്തിന്റെ താളം കേട്ടു തുടങ്ങിയപ്പോള്‍ അവനും ടൌണീലേക്ക് താമസം മാറി...


അപ്പോഴും ഇളയവന്‍ രവി കൂടെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു...എന്നാല്‍ വിദേശത്ത് ജോലി അവനെ തേടി എത്തിയപ്പോള്‍ ... ഈ നാലുക്കെട്ടില്‍ തനിച്ചായി താന്‍...


ഒരിക്കല്‍ പോലും മക്കള്‍ അവരുടെ വീട്ടിലേക്ക് വിളിച്ചില്ല..രാവിലെ തന്നെ എല്ലാവരും ഓഫീസിലേക്കും കുട്ടികള്‍ സ്കൂളിലേക്കും പോയി കഴിഞ്ഞാല്‍ അമ്മ തനിച്ചാകും വയ്യാതെങ്ങാനും ആയി പോയാല്‍ അവിടെ ആരുമില്ലല്ലോ മാത്രമല്ല ഒറ്റയ്ക്കിരുന്നാല്‍ അമ്മയ്ക്കു മടുപ്പു തോന്നും ....എന്നായിരുന്നു അവരുടെ ന്യായീകരണം...


ഇനിയെത്ര നാള്‍.. എല്ലാവരൊടൊപ്പം കഴിയാന്‍ മോഹമില്ലാതില്ല..പക്ഷേ,ഒക്കെ മനസ്സില്‍ തന്നെ സൂക്ഷിക്കയാണ്...സാരമില്ല..ഒരിക്കലും എനിക്കു വേണ്ടി ഞാന്‍ ജീവിച്ചിട്ടില്ലല്ലോ...സ്വന്തമായി ഒരു ആഗ്രഹമോ ..ഇഷ്ടമോ ഇതുവരെ നോക്കിയിട്ടില്ല..വിവാഹത്തിനു മുമ്പ് അച്ഛനെയും അമ്മയെയും അനുസരിച്ചു കഴിഞ്ഞു..പിന്നീട് ..വിവാഹ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്...പിന്നെ മക്കള്‍ക്കു വേണ്ടിയായി ജീവിതം......


ഇപ്പോഴിതാ ..വാര്‍ദ്ധക്യത്തിന്റെതായ ചില അസ്വസ്ഥകളില്‍പ്പെട്ട് വേദനിക്കുമ്പോള്‍ ..
ഞാനറിയുന്നുണ്ട്...എന്റേത് മാത്രമായി കരുതിയവയെല്ലാം അന്യമായിരിക്കുന്നു.....


ഇന്ന്, മഴ കാക്കുന്ന വേഴാമ്പലിനെ പോലെ ..ആയി തീര്‍ന്നിരിക്കുന്നു തന്റെ മക്കള്‍...അവര്‍ കാത്തിരിക്കയാണ് ഈ കണ്ണൊന്നടഞ്ഞിട്ടു വേണം ഈ നാലുകെട്ടും പറമ്പും സ്വന്തമാകാന്‍....


“അമ്മേ..എന്തുട്ടായിത് കാണണത്.. എന്തിനായീ കോലായ്മേല്‍ ഇരിക്കണത്....തണുപ്പു തട്ടൂല്ലേ..എന്തു പണിയായിത്....” ജാനുവിന്റെ ശബ്ദം ...ഓ ..അവള്‍ വന്നുവോ...സമാധാനമായി....
ജാനുവിനെ കൂട്ടിനായി കിട്ടിയത് തന്റെ മുജ്ജന്മ സുകൃതം .........

Wednesday, May 5, 2010

വളപ്പൊട്ടുകള്‍......

എന്നിലെ ഓര്‍മ്മകള്‍ക്ക്
എന്നും ജന്മം നല്‍കിയത്
അക്ഷരങ്ങള്‍ മാത്രമായിരുന്നു


നിനക്കായി 

ഞാന്‍ മാറ്റി വച്ചതോ.......?

പെയ്യാതെ പോയ കരിമുകിലും
വീണുടഞ്ഞ വളപ്പൊട്ടുകളും
വിതുമ്പലിന്‍ സംഗീതവും
ജീര്‍ണ്ണിച്ച ഓര്‍മ്മകളും...

അക്ഷരത്തിനടിമപ്പെട്ട
ഒരു രോഗിയായ്.....

ചിന്തകള്‍ക്കടിമപ്പെട്ട
ഒരു ഭ്രാന്തിയായ്......

ഞാനെന്നും
ശ്വസിച്ചിരുന്നത്
അക്ഷരങ്ങളിലായിരുന്നു


എന്റെയീ യാത്രയില്‍ വെറും
തണല്‍ മരം മാത്രമായിരുന്നു
പ്രണയം..


എന്റെ അക്ഷരം പരാജയം
കണ്ടതും പ്രണയത്തില്‍.


നിനക്കായ് ഞാന്‍
കരുതിയത്
എന്തെന്നോ......?

കറുത്ത നിഴല്‍ മാത്രമായി
തീര്‍ന്നൊരെന്‍ ആത്മാവ്.


വെറുമൊരു ഓര്‍മ്മ മാത്രമായ്
ഞാന്‍ നിന്നില്‍ നിറയുമ്പോഴും


ഞാന്‍ കേള്‍ക്കുന്നു...


നിന്നില്‍ നിന്നുതിരുന്ന
വിറങ്ങലിച്ച ഓര്‍മ്മകളില്‍
എന്റെ സംഗീതം.


അതിനാവാം,

ഞാനിതു വരെ കാലത്തിന്റെ
കുളമ്പടികളില്‍ കാതോര്‍ത്തിരുന്നത്


അല്ലെങ്കില്‍ , ഒടുവില്‍..

എന്നിലെ ഞാന്‍ ഒടുങ്ങുമ്പോള്‍
ഞാന്‍ ഒറ്റപ്പെടാതിരിക്കണം.


അതിനായി,

എന്‍ ശവക്കല്ലറയില്‍
നീ പൂക്കള്‍ പൊഴിക്കണം


അപ്പൊഴെങ്കിലും നിന്റെ
കാലൊച്ചകള്‍ എനിക്ക്
എന്റേതായി കാതോര്‍ക്കണം.
.....

Tuesday, May 4, 2010

വിധി....

ആത്മാവിനെ മരണത്തിന്‍
കുപ്പായത്തില്‍ ഒളിപ്പിച്ച്
ജീവിതം നീങ്ങുന്നു
പൊട്ടിക്കരയുന്നു

പിന്‍വിളിക്കു കാതോര്‍ക്കാത്ത
കാലമോ ജീവശവങ്ങളാം
രാപകലുകളെ പിച്ചിച്ചീന്തി
വീണ്ടും കുതിക്കുന്നു

സൌഹൃദ സഹോദര ഭാഷയാം
സ്വരവ്യഞ്ജനാദികളെയോ
നിരര്‍ത്ഥകമായി സന്ധി ചെയ്ത
വ്യാകരണം തെറ്റിദ്ധരിക്കുന്നു

നഷ്ടങ്ങള്‍ കോറിയിടുന്നവരുടെ
വിഴുപ്പു ഭാണ്ഡമാം വാക്കുകളോ
അളന്നു കുറിക്കുന്നു ഇന്നെന്‍
ജീവന്റെ താപനില

ഇടറിയൊരെന്‍ ശ്വാസോച്ഛാസ
ഗ്രാഫില്‍ തെളിഞ്ഞതോ
ഹൃദയത്തിന്‍ ഭൂമിശാസ്ത്രം

കാലപഥം ഞാന്‍ പിന്നിടവേ
കാലില്‍ തറയ്ക്കുന്നതോ
സൌഹൃദസ്നേഹാക്ഷരങ്ങള്‍
വേദനയെന്ന തിരിച്ചറിവ്

പതിയിരിക്കുമാ മരണത്തിന്‍
വിജയ ധ്വജമാകാന്‍ കഴിയുമോ
ദിക്കുകള്‍ തന്‍ പ്രതിധ്വനികള്‍
എന്നോടാരായുന്നു

മൃത്യുവിന്‍ വാമൊഴികള്‍
നിദ്രയൊഴിഞ്ഞ രാവുകള്‍
നക്ഷത്രമണിയാത്ത വാനം
ഇവ മുദ്രാവാക്യങ്ങളുയര്‍ത്തുന്നു

കാലഭേദങ്ങളോ
നഷ്ടപ്പെടാനേതുമില്ലാതെ
നേടിയെടുക്കുവാനേതുമില്ലാതെ
നാളെയുടെ ദാരിദ്ര്യത്തിലേക്ക്
തെന്നി തെറിച്ചു വീഴുന്നു

വാക്കിന്‍ ഭാഷയുടെ
മനസ്സിന്‍ കവിതയുടെ
കണ്ണീര്‍ച്ചാലുകളിവിടെ
ഗതാനുഗതികത്വത്തിന്‍
പാളം തെറ്റി മറിയുന്നു

സമഭാവനയുടെ
സമവാക്യങ്ങളേതുമില്ലാത്ത
ദൂഷിത വര്‍ത്തമാനത്തിലിതാ
ഞാന്‍ വീണ്ടും

ദുരന്തത്തിന്‍ ഇടിമുഴക്കങ്ങള്‍
ഏറ്റുവാങ്ങുന്നു വീണ്ടും..

വിധിയോടൊപ്പം
വീണ്ടും
ദുരന്തത്തിന്‍ ഇടുമുഴക്കങ്ങള്‍
ഏറ്റുവാങ്ങുന്നു........

Monday, May 3, 2010

ബാക്കിപത്രം......(കഥ)

ഞാനറിയുന്നു.....ഉറക്കമില്ലാത്ത ഈ യാമം എനിക്കു നല്‍കുന്നത് എന്റെ ശിഷ്ട ദിനങ്ങളില്‍ ഒന്നിന്റെ വ്യഥയാണ്....പുത്തന്‍ പുലരിയെ സ്വപ്നം കണ്ട് എല്ലാവരുമിതാ ഗാഢനിദ്രയിലാണ്ടിരിക്കുന്നു....എന്നാല്‍ ഞാന്‍ മാത്രം...കഴിഞ്ഞു പോയ പകലിന്റെ ചിന്തകളുടെ മാറാലയില്‍ കുരുങ്ങി കിടക്കുന്നു.....
ഒരിക്കലും അതിരാവിലെ ഉണരാത്ത താന്‍ ...ഇന്നാവട്ടെ...
അതിരാവിലെ ഉണര്‍ന്ന് കിളികളുടെ കലപിലകളും ഭഗവതി ക്ഷേത്രത്തിലെ സുപ്രഭാതവും കേട്ട് പ്രഭാതത്തിന്റെ തുടിപ്പുകള്‍ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....ഭഗവാനു വേണ്ടി മാല കോര്‍ക്കാനായി പൂക്കളിറുത്തപ്പോള്‍ എന്റെ കൈ വിരലുകള്‍ വിറച്ചിരുന്നുവോ...? ഓരോ പൂക്കളും ഞങ്ങളെ വേദനിപ്പിക്കല്ലേ എന്നു നിലവിളിച്ചിരിക്കുമോ...?അറിഞ്ഞിരുന്നില്ല ഞാന്‍...
ശ്വാസതാളത്തിന്റെ വേഗത കുറയുന്നുവോ എന്നോര്‍ത്ത് നടന്നപ്പോഴൊക്കെയും എന്റെ പാദങ്ങള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടിരുന്നുവോ...?എന്റെ ചവിട്ടടികളില്‍പ്പെട്ട് ഏതെങ്കിലും ചെറു പ്രാണികള്‍ മരിച്ചിരിക്കുമോ.....?
എന്നും യാത്രയില്‍ ഞാന്‍ എനിക്കൊപ്പം വരുന്ന വിധിയുടെ മേഘശകലങ്ങളെ കണ്ണിമയ്ക്കാതെ കണ്ടിരുന്നു....ഞാന്‍ അറിഞ്ഞിരുന്നു...അവ.....എനിക്കായി ...എന്റെ വരവിനായി കാതോര്‍ക്കുന്നത്..
പല യാത്രയിലും അവര്‍ എന്നോടൊപ്പം വന്ന്.... അക്ഷമരായി ...പേമാരിയായി പെയ്തിറങ്ങി എന്നെ നനച്ചു...
അതാ ഞാനറിയുന്നു....എന്റെ ഹൃദയമിടിപ്പിന്റെ ചുവടുകള്‍ മാറുന്നത്....എന്നിരുന്നാലും എന്തേ തൊട്ടാവാടി എന്ന് എല്ലാവരും വിളിക്കണ ഞാനിന്ന്..കണ്ണുനീര്‍ ചൊരിയുന്നില്ല....
ഇല്ല...കരയാന്‍ പാടില്ല.....ഇന്ന് ഞാനിവിടെ ജയിക്കയാണ്..


എന്‍ നേര്‍ക്ക് സഹതാപ മിഴികള്‍ നീളും മുന്‍പ്....
പറയാതെ ബാക്കി വച്ച വാക്കുകള്‍ ഞാന്‍ നല്‍കും മുന്‍പ്.....
എറിഞ്ഞു കൊടുക്കാതെ ഞാന്‍ കരുതി വച്ച പുഞ്ചിരി വിതറും മുന്‍പ്....
ഞാനറിയുന്നു ഇതാ....ഒരു പഞ്ഞിക്കെട്ടു പോലെ....
ഒരു അപ്പൂപ്പന്‍ താടി പോലെ...ഞാന്‍ പറന്നുയരുന്നത്.

വാക്കിന്‍ സൂചിമുനയില്‍.......

സ്വാര്‍ത്ഥയാണു നീയെന്നോതി
നീ കൊളുത്തിയൊരഗ്നി
ചിന്തകളെയും അക്ഷരങ്ങളെയും,
ഓര്‍മ്മകളെയും കിനാക്കളെയും,
പുഞ്ചിരിയെയും ന്റെ നിമിഷങ്ങളെയും
പാടേ വിഴുങ്ങി കളഞ്ഞിരിക്കുന്നു.

എന്നിട്ടും..

ചിന്തകള്‍ കൊണ്ട് തിരി കൊളുത്തുവാന്‍
അക്ഷരങ്ങള്‍ കൊണ്ട് സ്നേഹം പകരുവാന്‍
ഓര്‍മ്മകളുടെ തേരിലേറുവാന്‍
കിനാക്കലുടെ മാരി നനയുവാന്‍
പുഞ്ചിരിയുടെ നിലാവു തൂകാന്‍
ശ്രമിക്കുന്നുവോ ഞാന്‍ വീണ്ടും..

അറിയുന്നു.

ഏകാന്തതയാം തടവറ
എനിക്ക് സ്വന്തം..

എന്‍ ഹൃദയ താളം
ശബ്ദമില്ലാ നിലവിളി മാത്രം.

ഒപ്പം ചലിക്കുമെന്‍ നിഴല്‍
മാത്രമാണിന്നെന്‍ സഖീ.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...