Wednesday, July 31, 2013

കത്ത്....

ഓര്‍മ്മ
ഭണ്ഡാര
പഴുതിലൂടെ
ഉറുമ്പുകൾ
നിരനിരായ്
മുന്നോട്ട്..

മിഴികൾ
ഇടയാതെ
പുണരാതെ
 

തമ്മിലൊന്നു
ഉരിയാടാതെ
ഒരുപാട് അകലെ
ഹൃദയങ്ങളിൽ
ഒരുമിച്ച് സ്പന്ദനം ..

നടവഴികളിൽ
കൊഴിഞ്ഞ
ഓരോ
ഇലയിലും
കാറ്റിന്റെ
നനുത്ത ചുംബനം ..

ശ്വാസനിശ്വാസ
വേഗങ്ങളിൽ
വേവലാതികൾ
മോഹങ്ങൾ
പുഴയാകുമ്പോൾ

നിറയുന്ന ഇഷ്ടത്തിൻ
കരുതലിന്റെ
വാക്കുകളിൽ
വീണ്ടും ഒന്നാകുന്നു...

നീലിച്ച
കടലാസ്സിൽ
ഇനിയും വറ്റാത്ത
സ്നേഹത്തിന്റെ
ഒരു നിശ്വാസം
ഒരു ദീർഘനിശ്വാസം..


(പ്രിയ സ്നേഹിതയ്ക്ക് വീണ്ടും ഒരു കത്ത് എഴുതി ഞാൻ .....)
feeling happy.

Monday, July 22, 2013

നേരിന്റെ സാക്ഷിക്കുറിപ്പുകൾ.........

നടവഴികളിൽ കാളിമ
നിറയുകയാണ്
ഋതുക്കളിൽ എങ്ങോ
ഗൌളി ചിലയ്ക്കുന്നു.

നേരിന്റെ
സാക്ഷിക്കുറിപ്പുകൾ
കാണാക്കാഴ്ചകൾക്ക്
ഉത്തരം തേടിയെങ്ങോ
പായുന്നു..

വ്യർത്ഥമോഹങ്ങൾ
കഥകളി വേഷങ്ങൾ
വാരിയണിഞ്ഞ്
ആട്ടവിളക്കിനു മുന്നിൽ
ചിറകറ്റു വീഴുന്നു..

നരച്ച ചിന്തകളുടെ
തമോഗർത്തത്തിൽ
സാരോപദേശങ്ങൾ
വൃദ്ധസദനങ്ങളിൽ
അന്തിയുറങ്ങുന്നു ..

ആയുസ്സിന്റെ ശരശയ്യയിൽ
അക്ഷർക്കൂട്ടുകളിൽ
നൊമ്പരം നിറച്ച് മറച്ച്
നിഴലായ് വെളിച്ചമായ്
നമുക്കിനിയും നടക്കാം ...

Monday, July 15, 2013

ഉന്മാദമേ , നിന്നെ ഞാൻപ്രണയിക്കുന്നു

കിനാവും പുഞ്ചിരിയും
ഇരുട്ടിന് നല്കാനാണ്
എന്നോട് ആവർത്തിച്ചു
നീ മന്ത്രിച്ചത്...

വിഷാദത്തിന്റെ
ഏതു കനൽക്കാടാണ്
നിന്നെ എന്നരികിൽ
എത്തിച്ചത് ..

ഇനിയും ,
മൗനത്തിന്റെ
പൂഴിമണ്ണ് താണ്ടി  
ന്റെ ഏകാന്തതയുടെ
ഒറ്റ ദ്വീപിലേക്ക്
നീ വീണ്ടും വരിക..

പുകയുന്ന
നൊമ്പരത്തിന്റെ
കനലുകളിലേക്ക് നീ
ആര്ത്തലച്ചു പെയ്യുക...

കണ്ണീർകടലിന്റെ
ആഴങ്ങളിൽ
പുളഞ്ഞു നീന്തുന്ന
ഓര്മ്മയുടെ
പരൽ മീനുകളെ
നീ കരങ്ങളിലൊതുക്കുക..

മാനസ പൊയ്കയിൽ
കാലം തെറ്റി തളിരിട്ട
കിനാക്കളെ നീ
പറിച്ചു മാറ്റുക..

വേദനയും
വേര്പെടലും
സ്നേഹനിരാസങ്ങളും
കൈകൊട്ടി ചിരിക്കാത്ത
അട്ടഹാസങ്ങൽ
നീ എനിക്കേകുക...

ഓര്മ്മകളുടെ നൊമ്പരവും
കിനാക്കളുടെ വെളിച്ചവും
ഒത്തുചേരാത്ത
മറവിയുടെ ഇരുണ്ട
ഭൂഖണ്ഡങ്ങളിലേക്ക്
നീയെന്നെ
കൊണ്ടു പോവുക..

വിരൽത്തുമ്പിൽ
കോര്ത്ത് കെട്ടി
ഇനിയും മൗനത്തിന്റെ
മേഘരൂപങ്ങളിലേക്ക്
കളിത്തോഴിയായി
നീയെന്നെ ഉയര്ത്തുക...

പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,ഇനിയും വരിക.

വീണ്ടും പേമാരിയായി
എന്നിലേക്ക്  ആര്ത്തലച്ച്
പെയ്ത നിറയുക..
നിന്റെ തണുത്ത കരങ്ങളാൽ
എന്നിലെ ഓര്മ്മയുടെ
ബലികുടീരങ്ങളിലെ
തീ കെടുത്തുക..

എൻ പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,

ഇനിയും വരിക,
നിന്നെ 
ഞാൻ പ്രണയിക്കുന്നു
നിന്നെ മാത്രം...

Thursday, July 11, 2013

വാക്കുകള്‍ ബാക്കിയാകുന്നത്..


വാക്കുകള്‍
ബാക്കിയാകുന്നത്
നിശ്ശബ്ദതയുടെ
താഴ്വാരങ്ങളിലാണ്....

ഘടികാരങ്

 നിമിഷ മണ്‍പാത്രങ്ങള്‍...
വീണുടയുമ്പോഴാണ്
ഓര്മ്മകള്‍ ബാക്കിയാവുന്നത് ..

വിരഹത്തിന്റെ താളത്തില്‍
ഓര്മ്മകളാം നീരുറവകള്‍
സിരകളില്‍ ഒഴുകുമ്പോഴാണ്
പുഞ്ചിരി ബാക്കിയാവുന്നത്...

വാക്കുകളും ഓര്മ്മകളും
പുഞ്ചിരിയും ബാക്കിയാവുമ്പോള്‍...

ഒരു കിനാവിലുണര്‍ന്നു
ശ്വാസങ്ങളില്‍ വേരോടി
സിരകളില്‍ അഗ്നി പടര്ത്തി
ഇമകളില്‍ നിദ്ര കാതോര്ത്ത്
വീണ്ടുമൊരു പുനര്ജ്ജനിക്കായ്
നമുക്ക് ഇനി മടങ്ങാം ....

നിന്റെ പേരു മാത്രം....

കിനാപുഴ
ഒഴുക്കു
നിലച്ചിരിക്കുന്നു...


കറുത്ത
ചുരുൾമുടി
അഴിച്ചിട്ടവൾ
മൂവന്തിനേരം
വീണ്ടും
ഓടിയെത്തുമോ..


നിലാക്കീറിന്റെ
നേരിയ ഇഴകൽ
കോര്ത്തിണക്കി
ഇനിയും
ഹാരമണിക്കുമോ...


ഇമകളിൽ
നിറയുന്ന
കാഴ്ചയിൾ
എവിടെയോ
അകലുന്നു
കിനാവിന്റെ
കടത്തുതോണി...


എങ്കിലും ,

കാണാതീരത്ത്
മുഴച്ചു നില്ക്കുന്ന
മൗനത്തിന്റെ
നിഴൽവീണ
വെള്ളാരംക്കല്ലുകളിൽ
കൊത്തി വയ്ക്കാം
ഇനിയും...


വിരഹത്തിന്റെ
ഓളങ്ങൾക്ക്
മായ്ക്കാനാവാത്ത
പാകത്തിൽ
നിന്റെ പേരു മാത്രം....


Monday, July 8, 2013

കണ്ണീര്‍ നനവ് രുചിക്കാന്‍..

മുറ്റത്തൊരു കൃഷ്ണതുളസി
നട്ട് നനയ്ക്കാം
ഓര്മ്മയിലിത്തിരി
കണ്ണീര്‍ നനവ്
രുചിക്കാന്‍..

മൂവാണ്ടന്‍ മാവിൻ
ചാഞ്ഞചില്ലയില്‍
ഊഞ്ഞാലിടാം
കിനാനൂലില്‍
മുറുകെ പിടിച്ച്
ബാല്യം കാണാന്‍...

ഉയരം തേടും
അപ്പൂപ്പന്‍താടി
കാണാം വിസ്മയിക്കാം
ഇന്നിന്റെ ഭ്രമരങ്ങളെ
തിരിച്ചറിയാം....

കുളിര് നിറച്ച് ഊര്‍ന്നിറങ്ങും
മഴത്തുള്ളികളെ എതിരേല്ക്കാം
ഓര്‍മ്മച്ചിത്രത്തില്‍ മയങ്ങുന്ന
ചെരാതിനു തിരി കൊളുത്താന്‍....

Sunday, July 7, 2013

മഴക്കാടുകള്‍ പൂക്കുന്നു .....

മഴക്കാടുകള്‍ ഇലഞരമ്പുകളിൽ
പൂക്കുന്നു കായ്ക്കുന്നു....
സന്തോഷ സന്താപ
സാന്ത്വന നാമ്പ്
വിടര്ത്തുന്നു ...

നിലതെറ്റി വിരുന്നെത്തി
കരിമേഘക്കൂട്ടങ്ങള്‍
ഗാഢമീ മണ്ണിനെ
ചുംബിച്ചുണര്‍ത്തുന്നു
ത്രസിക്കും മാമലഭിത്തികള്‍
പിറക്കും പ്രളയപ്രവാഹങ്ങള്‍.

ആതപ കാണാക്കയങ്ങളിൽ
ദാഹിച്ചു വീഴും മഴവില്ലുകൾ
കാവല്‍കോശങ്ങളിൽ
ചെറുജീവ വരള്‍ക്കണ്ണുകള്‍
നിറ ഹരിതങ്ങൾ..

തേടട്ടെ മണ്ണിതില്‍
മനുജന്റെ കരസ്പര്‍ശമേളം
ഉയിര്ക്കട്ടെ മണ്ണിതില്‍
ജീവന്റെ നാളം...

Tuesday, July 2, 2013

മരുഭൂമികൾ ഉണ്ടാകുന്നത് ഹൃദയങ്ങളിലാണ്....

മരുഭൂമികൾ ഉണ്ടാകുന്നത്
ഹൃദയങ്ങളിലാണ്..

സരസ നിമിഷങ്ങളുടെ
പായലുകളിൽ മറവിയുടെ
ഭൂഖണ്ഡങ്ങൾ കട്ടപിടിക്കുന്നു..

സമയദൂരങ്ങൾ
വിരഹ നെരിപ്പോടുകളിൽ
വിങ്ങുന്ന കനലുകളിൽ
എരിഞ്ഞടുങ്ങുന്നു ..

സ്മൃതിസ്പർശമേളങ്ങളിൽ
പരിചിത്വത്തിന്റെ
ബോധവൃത്തങ്ങളിൽ
മൗനതരംഗം..

പ്രണയകൊടുമുടികളിൽ
സ്നേഹമഞ്ഞിന്റെ
ഉച്ചിയിലേക്ക് സൂര്യ
കിരണത്തിന്റെ
അമര്ന്ന ചുംബനം..

അതെ ,

മരുഭൂമികൾഉണ്ടാകുന്നത്
അന്നുമിന്നും എന്നും
ഹൃദയങ്ങളിൽതന്നെയാണ് .....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...