Saturday, December 27, 2014

ഒരില പൊട്ടിന്‍റെ ഓര്‍മ്മയില്‍ ,.....

വീണ്ടും തളിര്‍ക്കണം 
എന്നോര്‍ത്ത് 
ഒരു ഓര്‍മ്മ
മടങ്ങി പോകാന്‍ 
മടിക്കുന്നു 

ഇനിയും 
കാണാമെന്നോതി 
കനത്ത മൌനം 
തുലാതോര്‍ച്ചയെ 
തോല്പിക്കുന്നു

വളരും മുന്‍പ്
അറുത്ത് മാറ്റപ്പെട്ട
ഒരു ശിഖരം 
മേഘ വിതുമ്പലില്‍ 
ഈറനുടുക്കുന്നു

ഒരു ദിനത്തിന്‍റെ
മുറിവുകള്‍ 
തുന്നിക്കെട്ടുന്ന
മഞ്ഞുകാലത്തിന്‍റെ 
ദൂരമളന്ന് 
വിഹ്വലതകള്‍ 
ഇല പൊഴിക്കുന്നു

നിന്നെ ഓര്‍ക്കുകയെന്നാല്‍ ,,,,,

നിന്നെ
ഓര്‍ക്കുകയെന്നാല്‍
വായിച്ചു തീരാത്ത 
പുസ്തകത്തെ വീണ്ടും
വായിച്ചു നോക്കുകയെന്നാണ്

എഴുതി തീരാത്ത 
കവിതയെ വീണ്ടും
എഴുതി തുടങ്ങുകയെന്നാണ്

കണ്ണിണകളിലൊളിപ്പിച്ച 
കണ്ണീര്‍കണങ്ങളെ
ഉമ്മ വച്ചുണര്‍ത്തുകയെന്നാണ്

കാറ്റലകളുടെ
ദൂരം പകലിനറുതിയാല്‍ 
അളന്നെടുക്കുകയെന്നാണ്

ഉളം കൈയ്യിലൊതുക്കിയ 
കണക്കു പുസ്തകം
വര്‍ഷമേഘത്തിനു 
കടം നല്‍കുകയെന്നാണ്

ഒരു പകലിന്‍റെ ചുറ്റുവട്ടത്ത് .....

നോട്ടങ്ങളെ 
ഇറുത്തെടുക്കാന്‍ 
പാകത്തില്‍
കാലഭേദങ്ങളുടെ 
പരസ്യമൊഴി

വളവിലും 

തിരിവിലും
ചേര്‍ന്നിരിക്കാന്‍
പാകത്തില്‍
കനവുകളുടെ
രഹസ്യമൊഴി

ഇന്നലെകളുടെ 
നിറംപാറ്റി 
ആകാശത്താളില്‍
നോട്ടമെത്തിക്കാതെ 
ദിനങ്ങളുടെ 
കാട്ടുതീ

മഴവില്ലുകളോട് 
തര്‍ക്കിച്ചു 
കിതച്ചെത്തുന്ന 
കാറ്റിന് 
വെയില്‍
തൂവലുകളുടെ
ചുടു ചുംബനം

വിധിതീര്‍പ്പുകളില്‍ 
ഇഷ്ടങ്ങളെ 
പ്രതിയാക്കി 
ദാഹം കെടുത്തി
അട്ടഹസിക്കുന്നു 
നീലക്കടല്‍

Friday, November 28, 2014

അടയാള വാക്കുകള്‍

നിന്നിലേക്കുള്ള
അടയാള വാക്കുകള്‍
മറവിയുടെ ആഴങ്ങളിലേക്ക്
ഇനി ഉപേക്ഷിക്കയാണ്

മൌനത്തിന്‍റെ
രുചി ഭേദങ്ങളില്‍ നിന്നും
നിന്നിലേക്കെത്തിച്ചേരാന്‍
ഇഷ്ടങ്ങളും
സമവാക്യങ്ങളും
ചോദിച്ചറിഞ്ഞ്
ആരോരുമറിയാതെ
നിനക്കായി മാത്രം
കൊരുത്തു വച്ച
അടയാളവാക്കുകള്‍

ഒറ്റയില പൊട്ടായി
നെഞ്ചിനുള്ളില്‍ ചേര്‍ത്ത്
വിശുദ്ധിയുടെ മിന്നുന്ന
സ്നേഹകുപ്പായമണിയിച്ച്
ചിതറി പോകുന്ന
മഴകൂട്ടത്തിനും
വഴുതി വീഴുന്ന
മിഴിനീരിനും
കടം നല്‍കാതെ
വെള്ള കടലാസില്‍
എഴുതി വയ്ക്കാതെ
കാത്തു വച്ച
അടയാളവാക്കുകള്‍

ഓര്‍മ്മകളില്‍ പൂക്കുന്ന
സമയ മണികള്‍
വിലപിക്കാത്ത
വേനലിലേക്ക്
നീരുവറ്റി പോയ
പൂക്കളിലേക്ക്
പാതിയോളം വന്നെത്തി
മുറിഞ്ഞു പോകുന്ന
ഉപ്പു തിരകളിലേക്ക്
ഇനി അടയാളവാക്കുകള്‍
ഉപേക്ഷിക്കയാണ്

Sunday, November 2, 2014

പറയാന്‍ ബാക്കി വച്ചത് ....

ഇവിടെ ഞാന്‍ മരണപ്പെട്ടിരിക്കുന്നു
ഓക്കുമരങ്ങള്‍ ഇലപൊഴിക്കുന്ന ശിശിരത്തില്‍
നനഞ്ഞ മണ്ണില്‍ മുഖംചേര്‍ത്ത് മയങ്ങുന്ന
ഓരോ നഷ്ടങ്ങളുടെയും കറുപ്പും വെളുപ്പും
വേര്‍തിരിക്കാതെ ഒച്ചയില്ലാതെ കാഴ്ചയില്ലാതെ
ഇനിയെനിക്ക് വായിച്ചെടുക്കാം


വസന്തത്തിന്‍റെ നിറവില്‍ പൂത്തുലയുന്ന
സായന്തനത്തിന്‍റെ ഗര്‍ഭത്തില്‍ നിന്നിറ്റുവീഴുന്ന
ചുവപ്പിന്‍റെ പകര്‍ച്ചയിലേക്ക്
ഇനി ഓര്‍മ്മകളുടെ കനംപേറുന്ന
മേഘരൂപങ്ങളായി ഒഴുകിനടക്കാം


വര്‍ഷകാല കരിമുകിലുകള്‍
ഒളിപ്പിച്ചുവയ്ക്കുന്ന നക്ഷത്രപ്പൊട്ടുകളെ
തൊട്ടു നോക്കി കുതിക്കുന്ന
മിന്നല്‍പ്പിണരായി വല്ലപ്പോഴും
പടര്‍ന്നിറങ്ങി ഭൂമിയെ തൊട്ടുപോകാം


കരുതലും സ്നേഹവും കാത്തു വയ്ക്കുന്ന
ഓര്‍മ്മകളുടെ ഒച്ചയില്ലായ്മയിലേക്ക്
നടന്നുപോയ വാക്കുകളുടെ
മധുരം നുകരാനായിനി കാത്തു നില്‍ക്കാതെ
തിരിഞ്ഞു നടക്കാത്ത നിഴലുകള്‍ക്കൊപ്പം
ഞാനിവിടെ മരണപ്പെട്ടിരിക്കുന്നു .
...

Wednesday, October 15, 2014

ആത്മാവിലെ ചിത

എന്‍റെ മറവിയുടെ
ഒന്നാം ജാലക വാതിലൂടെ
കാണുന്ന ഒറ്റ മരക്കൊമ്പില്‍
നിന്നെ തൂക്കി കൊല്ലാന്‍
ഇനി ഞാന്‍ വിധിക്കയാണ്

കടന്നു പോയൊരു
വസന്തകാല നിറവിന്‍റെ
ഒടുവിലെ  പേരില്ലാത്തൊരു
ദിനത്തെ ചുംബിച്ചുറക്കിയ
അസ്തമയ ചുവപ്പ്
കട്ടെടുത്ത് നിനക്ക് ഞാന്‍
ചുവന്നപ്പട്ട്  പുതയ്ക്കയാണ്

ഓര്‍മ്മകളുടെ
കാഞ്ഞിരമര നുറുങ്ങുകള്‍
പെറുക്കിയെടുത്ത്
അടുക്കിയൊതുക്കി
നിനക്ക് ഞാന്‍
പട്ടട ഒരുക്കുകയാണ്

ഹൃദയത്തിന്‍റെ
അടുപ്പ്കല്ലിന്മേല്‍
തിളച്ചു തൂകുന്ന
നോവുകളുടെ
അഗ്നിനാവുകള്‍
ചൂഴ്ന്നെടുത്ത്
ഞാന്‍ നിനക്കായി
നല്കയാണ്

ഇനി നിനക്ക്
കത്തിയൊടുങ്ങാം
നീലമേഘം തേടി
വാനിലുയര്‍ന്നു ചെല്ലാം  
പിന്നെപ്പിന്നെ
എന്‍റെ മനസ്സിന്‍റെ
ഒന്നാം വാതില്‍ തുറക്കുന്ന
മിഴികളിലൂടെ നിനക്കെന്നും
എന്നില്‍ പെയ്തിറങ്ങാം  

Saturday, October 11, 2014

മിന്നുന്ന നക്ഷത്രങ്ങള്‍

രാപ്പകലിന്‍റെ
ഓളപ്പരപ്പുകളില്‍
കാണാക്കര തേടുന്ന
പൊങ്ങുത്തടികള്‍
വറ്റുന്ന പുഴയുടെ
നേരറിയാതെ
നീന്തി തുടിക്കുന്ന
പരല്‍ മീനുകള്‍
ഒരു നുലിഴയുടെ
പിടിവള്ളിയില്‍
ഉയരം തേടുന്ന
കടലാസ്സു പട്ടങ്ങള്‍
ശൂന്യതയുടെ
കിനാക്കാഴ്ചകളില്‍
കൊഴിഞ്ഞു വീഴുന്ന
കരിയിലകള്‍
ഒരു നിശ്വാസത്തിന്‍റെ
ഉഷ്ണക്കാറ്റില്‍
നുരഞ്ഞു പതഞ്ഞു
പെയ്തൊഴിയുന്ന
വര്‍ഷമേഘങ്ങള്‍
കാലം തേടുന്ന
മരണ കാലങ്ങളിലെ
നരച്ച ഓര്‍മ്മകളിലെന്നും
മിന്നുന്ന നക്ഷത്രങ്ങള്‍

Thursday, October 9, 2014

വിടവാങ്ങല്‍

 
അയാള്‍ ചിന്താമഗ്നനായിരുന്നു
നല്ല വായനക്കാരനും
നല്ല  കേള്‍വിക്കാരനും
ഒരിക്കല്‍ പോലും അയാള്‍
ഒന്നും എഴുതി വച്ചിട്ടില്ല
ഒന്നും പറഞ്ഞിട്ടുമില്ല
ആരോടും കടം വാങ്ങിയിട്ടും
ആരോടും കയര്‍ത്തിട്ടുമില്ല
എന്നിട്ടും എപ്പോഴോ
അയാള്‍ നട്ടു വളര്‍ത്തിയ
ഒരു പനിനീര്‍ച്ചെടി
മോഷ്ടിക്കപ്പെട്ടിരിക്കുന്നു
അയാളോ ആറു മണിയുടെ
തീവണ്ടിയില്‍ എവിടേക്കോ
യാത്ര പോയിരിക്കുന്നു







പ്രിയ മരണങ്ങള്‍

മൌനം
ഒരു കടലാണ്
ഞാനതില്‍
മുങ്ങുകയാണ്

 കാഴ്ച
ചിറകടികള്‍
നേര്‍ത്ത് നേര്‍ത്ത്
വേനല്‍ വരമ്പത്ത്

നനഞ്ഞ മണ്ണില്‍
മുഖം പൊത്തി
ശ്വാസവേഗം
കരിഞണ്ടുകള്‍

ഒറ്റകുതിപ്പില്‍
ഉപ്പുനീരാവോളം
മോന്തി കുടിച്ച്
മുത്തു തേടുന്ന
ചിപ്പികള്‍

നിമിഷദൂരങ്ങള്‍
കാണാമറയത്ത്
കറുത്ത ആകാശം
വരയുമ്പോള്‍
യാത്രയാവുന്നു
പ്രിയ മരണങ്ങള്‍











Wednesday, October 8, 2014

അതി ജീവനത്തിലേക്ക്

ഇനി
അതിജീവനത്തിന്‍റെ
നാള്‍ വഴികളാണ്

ഇന്നലെകളുടെ
വേനലുകളില്‍    
ഓർമ്മകള്‍
മേഞ്ഞു നടക്കട്ടെ

കടല്‍ തേടി
വഴി പിരിയുന്ന
പുഴയുടെ
നൊമ്പരം കണ്ട്
പൊട്ടിച്ചിരിക്കുന്ന
താന്തോന്നിക്കാറ്റ്
ഇനിയും
നമ്പ്യാര്‍വട്ടത്തോടും
പൂത്തുമ്പിയോടും
കഥകള്‍ പറയട്ടെ

മരിച്ചു വീണ
ഇലകളില്‍
ജലഞരമ്പുകള്‍
പരതുന്ന  
വെയില്‍പ്പക്ഷി
വേരാഴങ്ങളില്‍
മുഖമമര്‍ത്തുമ്പോള്‍
കാറ്റും തണലും
കുളിരും തേടി
പകലറുതികള്‍
വിരുന്നെത്തട്ടെ

ഓര്‍മ്മകളില്‍
ഘനം തൊടുമ്പോള്‍
ആര്‍ത്തലച്ച്
പെയ്തൊഴിയാം

വര്‍ഷമേഘമായ്
നേരായ് നിറവായ്‌
ഉള്‍ക്കുളിരായ്
ഇന്നലെകളുടെ
നാളെകളുടെ
പാദങ്ങളില്‍
അലിഞ്ഞ്
ഓര്‍മ്മകളില്‍
മേഞ്ഞു നടക്കാം



Tuesday, October 7, 2014

ഇനിയെന്‍റെ വാക്കുകളെ .....



ഇനി എന്‍റെ വാക്കുകളെ 
ആത്മാവിനാല്‍ നീ 
ചുംബിക്കുക ... 
.
നീയവയെ,
നിറയുന്ന ഓര്‍മ്മകളുടെ
തെളിച്ചത്തില്‍ 
വിവസ്ത്രമാക്കുക
.
മങ്ങാത്ത 
ഇഷ്ടങ്ങളുടെ നേരിനാല്‍ 
ഗാഢമായി പുണര്‍ന്ന്‍
പ്രണയ പരിഭവങ്ങളുടെ
നിശ്വാസങ്ങളാല്‍ പൊള്ളിക്കുക

കടുത്ത മറവിയുടെ 
നഖക്ഷതങ്ങളാല്‍ 
മുറിവേല്‍പ്പിക്കുക

പിന്നെ പിന്നെ ,
ഹൃദയത്തിന്‍റെ 
മൂന്നാം അറയിലേക്ക്
കടുത്ത ഏകാന്തതയുടെ 
വാതില്‍ തള്ളിത്തുറന്ന്‍
ശലഭച്ചിറകിനെക്കാള്‍ 
മിനുമിനുത്ത 
എന്‍റെ വാക്കുകളെ 
നീ ഒതുക്കി വയ്ക്കുക ....


ഇനി എന്‍റെ വാക്കുകളെ 
ആത്മാവിനാല്‍ നീ 
ചുംബിക്കുക ... 
.



Monday, October 6, 2014

ഞാനും യാത്രയാവുകയാണ്..

ഇന്നലെയുടെ
അദ്ധ്യായങ്ങളിലെവിടെയോ
എഴുതി ചേര്‍ത്ത വാക്കുകളില്‍
ഒതുങ്ങി പതുങ്ങി നടന്ന
മൌനം ഒപ്പിയെടുത്ത്
ഞാനെന്‍റെ നൊമ്പരങ്ങളെല്ലാം
നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ്

ഒറ്റപ്പെടലിന്‍റെ പൊള്ളലേറ്റ്
അടര്‍ന്നു പോകുന്ന നിശ്വാസങ്ങളില്‍
ഓര്‍മ്മകളുടെ നിഴല്‍ തുണ്ടുകള്‍
വരച്ചു ചേര്‍ത്ത് ഇനി  ഞാനെന്‍റെ
കിനാക്കളെ കണ്ടെടുക്കയാണ്  

പരിഭവത്തിന്‍റെ ഊരാക്കുടുക്കിട്ട്
വല്ലാതെ  വരിഞ്ഞു മുറുക്കുമ്പോഴും
ഒരു വിളിപ്പാടകലെയായി
ഒരു ഇഷ്ടത്തിന്‍റെ തോണിയേറുന്ന
നിന്‍റെപ്രണയത്തെ  മാത്രം
കാതോര്‍ത്തിരിക്കുകയാവാം  

തിരസ്ക്കരണത്തിന്‍റെ
ഒന്നാം പാതയിലേക്ക് തുറക്കുന്ന
ഊടുവഴിയിലേക്ക് ഉപേക്ഷിക്കയാണ്
ഞാനെന്‍റെ വാചാലതകളെ
ഇനി ഇല്ല ഒന്നുമില്ലായിരുന്നെന്നൊരു
പൊളി വാക്കിന്‍റെ തണലു തേടാതെ
കണ്ണിര്‍മഴ പെയ്ത്തില്‍ നനയുവാനായി
ഇന്ന്‍ ഞാനും  യാത്രയാവുകയാണ്..

നിന്നോട് പറയാനുള്ളത്.

ഓരോ മൌനങ്ങളിലും
അലിഞ്ഞുരുകുന്ന
ഓര്‍മ്മകളുണ്ടാവണം
ഓരോ ഓര്‍മ്മകളിലും 
ആര്‍ത്തലയ്ക്കുന്ന
ഈര്‍ഷ്യകളുണ്ടാവണം


ഓരോ ഈര്‍ഷ്യകളിലും
ഉടഞ്ഞു പോകാത്ത
ഇഷ്ടങ്ങളുണ്ടാവണം

ഓരോ ഇഷ്ടങ്ങളിലും
അടരാതെ മുറുകുന്ന
നിശ്വാസങ്ങളുണ്ടാവണം
ഓരോ നിശ്വാസങ്ങളിലും
നോവിന്‍ പെരുക്കങ്ങളുടെ
കത്തുന്ന കനലുകളുണ്ടാവണം
ഓരോ കനലിലും
നീറിനീറിയൊടുങ്ങുന്ന
പാഴ് ജന്മമായി തീരണം

Sunday, October 5, 2014

കാവല്‍ക്കാരി

കനവുകള്‍
വിരുന്നു പോയി 
മടങ്ങി വരാത്ത
കൊട്ടാരത്തിന്‍റെ
കാവല്‍ക്കാരിയാണ് നീ


നിരാസങ്ങളുടെ
തുരുത്തുകളില്‍ നിന്നും
വിഷാദ ഗാനം
കേള്‍ക്കാന്‍
നീ ഉണര്‍ന്നിരിക്കുക

ശിരസ്സറ്റു പോയ
ദിനങ്ങളെ
കൈകളില്‍ ചേര്‍ത്ത്
നോവിന്‍റെ
ഉപ്പുത്തീരം തേടി
നീ യാത്രയാകാതിരിക്കുക

നിഴലിന്‍റെ
മറുകരയില്‍
മറഞ്ഞിരിക്കുന്ന
വിധിയുടെ
പാതാള ചുഴികളിലേക്ക്
ശിരോ വസ്ത്രം നീക്കി
നീ നടന്നു കൊള്ളുക

നീ കാവല്‍ക്കാരിയാണ്!!

കനവുകള്‍
വിരുന്നു പോയി
മടങ്ങി വരാത്ത
കൊട്ടാരത്തിന്‍റെ
കാവല്‍ക്കാരി !!

Monday, August 11, 2014

പുനര്‍ജ്ജനിയില്‍ .....



എഴുതി കൂട്ടിയതൊക്കെയും 

വാരിക്കൂട്ടി അഗ്നിക്ക് നല്‍കണം 

വായിച്ചു തീര്‍ത്തതൊക്കെയും

മറവിയിലേക്ക് തള്ളണം 

ഓര്‍മ്മ മുഖങ്ങളെയെല്ലാം 

ദൂരത്ത്‌ വലിച്ചെറിയണം 

എല്ലാ  ബന്ധങ്ങളുടെയും 


കണ്ണികള്‍ പൊട്ടിച്ചെറിയണം 

ഒരപ്പൂപ്പന്‍താടി  പോലെ

ഉയര്‍ന്നുയര്‍ന്നു പോകണം 

വര്‍ഷ മേഘത്തോടൊപ്പം 


ഇണ ചേര്‍ന്നീ മണ്ണില്‍ 

വീണ്ടും മുളച്ചു പൊന്തണം  






Sunday, August 10, 2014

പകലിന്‍റെ ആവര്‍ത്തനങ്ങളില്‍ ...

മുറിവു
നീറ്റലുകള്‍ 
വറ്റാത്ത 
പകൽ

വാക്കിലുടഞ്ഞ 
സാന്ത്വനത്തിന്‍റെ 
നിറം മങ്ങിയ 
സായന്തനം 

ജാലക
കാഴ്ചകളില്‍
ചുവന്ന
സൂര്യ നൊമ്പരം

ഇരുള്‍
വിഴുങ്ങാത്ത
നിഴലാട്ടങ്ങളില്‍
കാറ്റിന്‍റെയമര്‍ന്ന
ചുംബനം

നിലാവെട്ടം
നുര പതയുന്ന
ഇലയനക്കങ്ങളില്‍
ആയുസ്സുടഞ്ഞ
ആലിംഗനം

നിനവുകള്‍
പെയ്യാത്ത
ഗ്രീഷ്മങ്ങളില്‍
തലചായ്ച്ച്
നാം.

രാത്രിയുടെ
മരണപിടച്ചിലിൽ
വീണ്ടുമൊരു
പകലിന്‍റെ
ആവര്‍ത്തനം

Sunday, July 6, 2014

കെട്ടുപിണഞ്ഞ നൂലിഴകളില്‍ ......

ഇഷ്ടങ്ങളിലൂടെ
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍

പരിഭവ നോട്ടങ്ങളെ 
ഒരുമ്മയുടെ ചരടാല്‍
ബന്ധിച്ച് കീഴടക്കുമ്പോള്‍
ചിറകുകള്‍ വിരിച്ച്
കാണാ കടലു നീന്തി
പോകുന്നവര്‍

രാപ്പകലിന്‍റെ
വേരുകള്‍ക്കിടയില്‍
ഇരുളും വെളിച്ചവും
കൊത്തിയടര്‍ത്തപ്പെടാത്ത
ഇഷ്ടങ്ങളിലേക്ക്
എന്നും മഴയായി
പെയ്തിറങ്ങുന്നവര്‍

ഇടിമുഴക്കത്തിന്‍റെ
ചുവരുകളില്‍
മിന്നലാട്ടങ്ങളുടെ
ചിത്രം വരച്ച്
ഉപ്പു കാറ്റിന്‍റെ
നനവുകളില്‍
കരള്‍ കോര്‍ത്ത്
കൈകള്‍ കോര്‍ത്ത്
നിറഞ്ഞ മിഴികളാല്‍
കിനാപ്പന്തല്‍
മെനയുന്നവര്‍

കൈവെള്ളയില്‍
നിന്നൂര്‍ന്നൂര്‍ന്ന്‍
നഷ്ടങ്ങളുടെ
ഈറന്‍ വരാന്തയില്‍
നിരന്ന സൌഭാഗ്യങ്ങളെ
മിഴിയാലുഴിഞ്ഞ്
നിശ്വാസപെരുക്കങ്ങളില്‍
ദൂരങ്ങള്‍ കൊതിക്കുന്ന
വെറും നീര്‍ക്കുമിളകള്‍

എന്നും എന്നെന്നും
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍
 

Sunday, June 22, 2014

മൌനങ്ങള്‍ കാത്തിരിക്കുമ്പോള്‍ ....

നേര്‍ത്ത 
മൌനത്തിന്‍റെ
മൂടുപടത്തിനുള്ളില്‍
മറഞ്ഞിരിക്കുമ്പോള്‍
എനിക്കുറപ്പുണ്ട്‌

ശബ്ദഘോഷങ്ങളോടെ
ആര്‍ത്തലച്ച്
പെയ്യാനൊരുങ്ങുന്ന
ഒരു മഴയുടെ
സംഗീതത്തിനു
കാതോര്‍ത്തിരിക്കയാണ്
നീയെന്ന്

സ്പന്ദനം
നിലയ്ക്കാത്ത
ഓര്‍മ്മകളുടെ
ഓരോ അറകളിലും
വെയിലത്തെത്തുന്ന
ചാറ്റല്‍ മഴ പോലെ
പടര്‍ന്നു മായുന്ന
കരിമുകില്‍ പോലെ
മരിച്ചു പോയ എത്ര
നിമിഷങ്ങളുടെ
മൌനങ്ങളാണ്
എന്നെയും
കാത്തിരിക്കുന്നത്

വരൂ നീയും
നിശ്ശബ്ദതകളെ
വിരല്‍ത്തുമ്പില്‍
തുന്നി ചേര്‍ത്ത്
വാക്കുകളുടെ
അമരത്ത്
ഇനി നമുക്ക്
ചേര്‍ന്നിരിക്കാം ...

ഒരു കുസൃതിക്കാറ്റ് ,,,

ഒടുങ്ങാത്ത കാഴ്ചകളുടെ
മങ്ങാത്ത ദൂരങ്ങളില്‍
ഒളിച്ചിരുന്ന്
കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

നിശ്ശബ്ദതയുടെ
മൂടുപടങ്ങളണിഞ്ഞ്
നിലയില്ലാത്ത ആഴങ്ങള്‍
കാത്തു വയ്ക്കുന്ന 
ജലരാശികളില്‍
തൊട്ടുരുമിയുമ്മ വച്ച്
ദൂരങ്ങള്‍ തേടി പായുമ്പോള്‍
ഇല ഞരമ്പിലൂടെ പടര്‍ന്ന്‍ പടര്‍ന്ന്‍
കൊഞ്ചിക്കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

കറുത്ത വേരുകളാഴ്ത്തുന്ന
ഇരവിന്‍റെ മാറില്‍
വീണു മയങ്ങുന്ന ഇലകളുടെ
മരണം മണക്കുന്ന
സഞ്ചാര പഥങ്ങളിലേക്ക്
പതുങ്ങി വന്നെത്തി നോക്കി
ഋതുക്കള്‍ മറയുമ്പോള്‍
വെളുത്ത പൂക്കളെ തേടി
മഴ 
വിരലുകള്‍ കോര്‍ത്ത്
ദൂരങ്ങള്‍ തേടിത്തേടി
കൊഞ്ചിചിരിച്ചു പായുകയാണ്
ഒരു കുസൃതി കാറ്റ്...

ഏകാന്തതയുടെ പടവുകളില്‍ ...

ഒറ്റപ്പെടലില്‍ എനിക്കെന്നും
ഒരു ആഹ്ലാദമുണ്ട്

പിന്തിരിഞ്ഞു നടക്കാത്ത
ഘടികാരപാദങ്ങള്‍ക്കൊപ്പം
അകന്നു പോകുന്ന
ഓരോ നിമിഷങ്ങളെയും
തെറ്റുന്ന ഹൃദയതാളത്തിനൊപ്പം
മൌനത്തിന്‍റെ വേവു നോക്കി 
പാകപ്പെടുത്തി രുചിക്കാം

വാക്കുകള്‍ക്കുള്ളിലെ
പൊള്ളുന്ന സത്യങ്ങളെ
ആരുമറിയാതെ
ഉള്‍ചൂടാല്‍ തൊട്ടറിയാം

വേരുകളാഴ്ത്താതെ
അകന്നു പോകുന്ന
ഒരോ കിനാക്കളെയും
ഏകാന്തതയുടെ ഒറ്റദ്വീപില്‍
പടര്‍ന്നു പന്തലിക്കുന്ന
നെല്ലിമരങ്ങളായി
മിഴിനീര്‍ നനവില്‍
നട്ടു വളര്‍ത്താം

വിധിയുടെ
താളുകള്‍ക്കിടിയില്‍
നൊമ്പരത്തിന്‍റെ
ശരശയ്യയില്‍
തല ചായ്ച്ചു മയങ്ങാം ...

ഒറ്റപ്പെടലില്‍
എന്നുമെന്നും
ഒരു ആഹ്ലാദമുണ്ട്
 

Monday, June 2, 2014

ഗുള്‍മോഹറുകള്‍ പൂക്കുമ്പോള്‍

ചിന്തകള്‍
വാക്കുകള്‍ തേടി
യാത്ര പോകുമ്പോഴാണ്
മൌനങ്ങള്‍
പെറ്റു പെരുകുന്നതും
ഇരുളുകളില്‍ ഒളിഞ്ഞ്
ശബ്ദമില്ലാതെ വിതുമ്പുന്ന
ഓര്‍മ്മകളുടെ പൊരുളുകള്‍ക്ക്
കാവലാളാകുന്നതും....

ഇഷ്ടങ്ങള്‍
കണ്ണിര്‍ത്തടാകത്തില്‍
മുങ്ങികുളിച്ച്
നിവരുമ്പോഴാണ്
തിരസ്കരണത്തിന്‍റെ
പാതകളില്‍
ഒറ്റപ്പെടലിന്‍റെ
നിഴലുകളുണ്ടാകുന്നത് ..

അപ്പോഴും ,

വാക്കുകളുടെ
വക്കുകളിലെ മുനകളില്‍ തട്ടി
വിറങ്ങലിച്ച് പോകുന്ന
കിനാവിന്‍റെ ചിറകുകള്‍ക്ക്
വീണ്ടും ,
ഇരുളിനെ തേടുന്ന പകലിന്‍റെ
ചുവപ്പ് നിറമായിരിക്കും

മഞ്ഞുത്തുള്ളി

അസ്തമയ ചുവപ്പിന്‍റെ 
വരാന്തയില്‍ 
നിശ്വാസങ്ങളാല്‍ 
വെന്തു പോയിരിക്കുന്നു 
ഇന്നെന്‍റെ വാക്കുകള്‍

നൊമ്പരമേഘങ്ങളുടെ 
അട്ടഹാസങ്ങളില്‍ നിന്ന്‍ 
നക്ഷത്രകുഞ്ഞുങ്ങള്‍ 
തെറിച്ചു വീഴുന്നു 


നിഴലും നിലാവും
ഇണ ചേരുന്ന
നിഴലനക്കങ്ങളുടെ
ചുറ്റുവട്ടങ്ങളിലേക്ക്
നിശാശലഭങ്ങള്‍
കണ്‍തുറക്കുന്നു

ഗന്ധം വാരി പുതച്ച
വെളുത്ത പൂക്കള്‍
ആയുസ്സിനെ
കൈക്കുമ്പിളില്‍
ഒളിപ്പിച്ച
മഞ്ഞുതുള്ളിയെ
കാത്തു നില്‍ക്കുന്നു ..
.

Thursday, May 29, 2014

വേനല്‍ മഴ


ഈ വേനല്‍ ചൂടിലും 

ഒരു വസന്തത്തിനായി 
നീ കാതോര്‍ക്കുമ്പോള്‍
നിന്നില്‍ ഞാന്‍ തിമിര്‍ത്ത് 
പെയ്യാതിരിക്കുവതെങ്ങനെ

ഒരില പൊഴിയും പോലെ .....


അവസാന അദ്ധ്യായവും 

വായിച്ചു തീരാറായിരിക്കുന്നു 
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍..

ജീവിതത്തിന്‍റെ ഗണിതകൂട്ടുകളില്‍
കൂട്ടിയും ഗുണിച്ചും ഹരിച്ചും
ബാക്കിയാകുന്ന നിമിഷങ്ങളില്‍ 
നിശ്ശബ്ദമൊരു നിഴലായ്
സിരകളില്‍ പടര്‍ന്നിറങ്ങാന്‍ 
വെമ്പുന്ന നേരിന്‍റെ ചിറകടികള്‍ 
കാതോര്‍ത്ത് ഇനി 
വായിച്ചു തീര്‍ക്കാം 

ഒരില പൊഴിയും പോലെ 
ഒരിതള്‍ അടരും പോലെ
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍.. 

ഞാന്‍ ....

അകലെയെന്നോര്‍ത്ത് 

കണ്‍ചിമ്മേണ്ട താരമേ നീ 
നിന്നരികിലെത്താന്‍ 
ജീവനേരങ്ങളിലെന്‍
ശ്വാസമളന്നിരിപ്പൂ ഞാന്‍ .

ഒരു തൂവല്‍ സ്പര്‍ശം


മഴപ്പിറാവുകള്‍ കൂടൊരുക്കുന്ന 

പൂമരച്ചില്ലയില്‍ നിന്നും 
കൊഴിയുന്ന തൂവലുകളില്‍ 
ഒരെണ്ണം നീ കരുതുക 
മറവിയുടെ ആഴങ്ങളില്‍ നിന്നും 
നീ കണ്ടെടുക്കുന്ന 
ആദ്യ മുഖം ഇനി എന്‍റെതാവട്ടെ...

Saturday, May 3, 2014

ഇനി നടന്നകലണം...


ഓർമ്മകളുടെ 

പിൻവിളികളില്ലാതെ
ഇനി നടന്നകലണം

മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം

മേഘക്കെട്ടുകളെ
കറുപ്പണിയിച്ച്
മഴശകലങ്ങളായി
വീണുടയേണം

നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം

പുഞ്ചിരിയുടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം

വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
വീണ്ടും ചിന്തകളിൽ
പുനർജ്ജനിക്കണം

ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

Tuesday, April 15, 2014

കാറ്റിന്‍റെ വാചാലതയില്‍


ഒരു നേരിയ 
കാറ്റിന്‍റെ

വാചാലതയില്‍

ഒരു ശ്വാസത്തിന്‍റെ 
കുഞ്ഞു ചിറകില്‍ 
ദിശ അറിയാതെ
ഒറ്റ ബീജത്തിന്‍റെ 
ഉള്‍ത്തുടിപ്പില്‍ 
ദൂരം കൊതിക്കുന്ന 
അപ്പൂപ്പന്‍ താടി
എന്നുമെന്നും 
വിസ്മയങ്ങളുടെ 
മാറാലയില്‍ 
തുടിക്കുന്ന
പ്രണയം 
പങ്കു വയ്ക്കുന്നു. 


ആണ്‍നോട്ടത്തിന്‍റെ 
മീന്‍ കൊത്തികള്‍ 
എന്നും 
നോവിന്‍ 
പെരുക്കങ്ങള്‍ 
കഥ പറയുന്ന 
വയലേലകളില്‍ 
ഊറി ചിരിച്ചു 
തുടിക്കുന്ന 
ചെറു മീനുകളുടെ 
നെഞ്ചിലേക്ക്
ആര്‍ത്തിയോടെ 
ഒളിക്കണ്ണെറിയുന്നു.. 


രാത്രിയുടെ 
മൌനവേഗങ്ങളില്‍ 
ആരേയോ തേടുന്ന 
നിഴലനക്കങ്ങളെ 
കണ്ടില്ലെന്നു നടിച്ച് 
സദാചാരത്തിന്‍റെ 
പുറന്തോടിനുള്ളില്‍ 
കൂട് തേടുന്ന 
ആമകള്‍.. എന്നും 
മാധ്യമ പൊത്തുകളില്‍ 
ഇടം നേടുന്നു.. 


വാക്കുകളില്‍ 
കാട്ടു തീയുടെ 
നേര് 
ഊതികെടുത്തി 
ചിന്തകളില്‍ 
ഗര്‍വ്വിന്‍റെ 
അഗ്നിനാളങ്ങള്‍ക്ക് 
തിരികൊളുത്തുന്നു 
മേലാള സര്‍പ്പത്തിന്‍റെ 
കറുത്ത കണ്ണുകള്‍.. 

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...