Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 12, 2023

കോടതി ശബ്ദിക്കുമ്പോള്‍ ...

 ഇത് കോടതിമുറി ,,,,,

നാവില്‍ സൂചികോര്‍ത്ത് 

സാക്ഷികള്‍

സത്യത്തെ   

നിശ്ശബ്ദതയില്‍ 

തുന്നിച്ചേര്‍ക്കുന്നു.....


കളം മാറ്റി ചവിട്ടി 

ആരൊക്കെയോ  

പരിഹാസത്തിന്‍റെ  

ചൂണ്ടകൊളുത്തുമായി  

ഇരുളില്‍ പതുങ്ങുന്നു .. 


രഹസ്യകലവറയില്‍

കുടുങ്ങിയനേരുകളില്‍ 

കൊമ്പുകോര്‍ത്ത് 

മിഴികളില്‍ 

ഭയം ചികഞ്ഞ്

ഒരാള്‍ മാത്രം 

ഒച്ചപ്പാടുകളില്ലാതെ  

നിലവിളിക്കുന്നു.. 

നിസ്സഹായതയുടെ മുനമ്പില്‍ 

തൂങ്ങിയാടുന്ന 

ആ മനസ്സില്‍ 

ഒരു മരണം വളരുന്നു..  


ഇതോ ന്യായം.. 

ഇതോ നീതി... 

ഇതോ സത്യം... 


ആരും കേട്ടില്ല

ആരും ശബ്ദിച്ചില്ല ..  


നീതി ദേവത 

കണ്ണുകള്‍ മൂടികെട്ടി

ഒന്നും കാണാതെ 

ഒന്നും ഉരിയാടാതെ നിന്നു.....  


Thursday, January 26, 2023

മരണം കുറുകിയ നേരത്ത്....

മരണം കുറുകിയ നേരത്ത് 

തണുപ്പിന്‍റെ പുതപ്പു മൂടി 

 അപരിചിതങ്ങളിലേക്ക് 

അവള്‍ മടങ്ങുകയായി ..


പരിചിത വഴികളെല്ലാം

നഷ്ടപ്പെടും മുമ്പ്

ഒരിക്കല്‍ കൂടി

മറയുന്ന തെളിയുന്ന

ഓര്‍മ്മകളുടെ

വാതില്‍പ്പടിയില്‍

അവള്‍ അല്‍പനേരം

കാത്തു നിന്നിട്ടുണ്ടാവും..


അരുമകൈകളാല്‍

അനാഥത്വത്തിന്‍റെ

ഇരുണ്ട കൂരയിലേക്ക്

നട തള്ളിയ ദിനത്തിന്‍റെ

ദൈന്യതയില്‍ ഒരു വേള

നൊമ്പരങ്ങളുടെ

പെരുക്കങ്ങളില്‍പ്പെട്ടവര്‍

തേങ്ങിക്കരഞ്ഞി ട്ടുണ്ടാവും

ജീര്‍ണ്ണിച്ചു പോയ

ബന്ധങ്ങള്‍ പോലും

പട്ടിന്‍റെയും പൂക്കളുടെയും

കിട്ടാക്കടങ്ങളുമായി

ചുറ്റും എത്തിയപ്പോള്‍

സനാഥത്വത്തിന്‍റെ ഉള്‍ച്ചൂടില്‍

തീ നിറമാര്‍ന്ന്‍

ഉയര്‍ന്നുയര്‍ന്ന്

ഒരു ശലഭമായ്

അപരിചിതവഴികളിലേക്ക്

അവള്‍ പറന്നു പോകയായി .

Sunday, January 22, 2023

മറവികള്‍ മുരളുമ്പോള്‍

ഓര്‍മ്മയാം താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍

തെളിയുന്നു നിന്‍ മുഖം 

വെണ്‍തിങ്കള്‍ പോലെ ..


കേള്‍ക്കുന്നു പഴയൊരു 

വാക്കിന്‍ ഇമ്പം..

 

കാണുന്നരികിലൊരു 

നോക്കിന്‍ മേളം ...


വേഗത്തിലോടും

ഋതുവിന്‍ ചാരെയൊരു 

ഇലതന്‍ നൊമ്പരം..

 

തായ്ത്തടിയറിയാതെ

വേരുകള്‍ പുണര്‍ന്നൊരു

കഥയൊന്നും പാടീല്ല

കാറ്റിന്‍ ഗീതങ്ങള്‍.. 


വെയിലുകളറിയാതെ 

മാരിയോടിണ ചേര്‍ന്ന

കഥയൊന്നും പറഞ്ഞി ല്ല 

തളിര്‍ച്ചില്ലകള്‍..


നിലാവെട്ടം നിവരുമ്പോള്‍ 

രാപ്പക്ഷി പാടുമ്പോള്‍, 

ചിരി തൂകി നില്‍ക്കുമൊരു 

 ഉഡുകന്യയായിടാനൊരു

ചിന്തതന്‍  തോണിയേറി

ഞാനേകയായി പോകവേ..

 

ഓര്‍മ്മ തന്‍ താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍ 

തെളിയുന്നു നിന്‍ മുഖം 

ഒരു വെണ്‍തിങ്കള്‍ പോലെ.... 

 







  


Saturday, January 21, 2023

ഇനിയീ പാതയില്‍ .....

ഭാണ്ഡങ്ങളോരോന്നഴിച്ചു നോക്കി 
കര്‍മ്മകാണ്ഡം മറികടക്കാന്‍ 
ഒരു പഴുതു നോക്കി...

ഇല്ലില്ലൊരു ചെറുപാതപോലും
വരഞ്ഞില്ല ഭാവാനിന്നു വരെ 

വേണ്ട, നീയിപ്പോഴെടുത്ത്
ചാടിടേണ്ടയെന്നാരോ
മനതാരില്‍ മൊഴിയവേ
 
നോവിന്‍  പെരുക്കങ്ങളില്‍  
തലചായ്ച്ചു ക്ഷീണമകറ്റിടാം

കണ്ണീരാവോളം മോന്തിയെന്നും  
കനല്‍ക്കാടിന്‍ ദാഹമകറ്റിടാം

പുഞ്ചിരിയാലൊരു ദീപവുമേന്തി
കര്‍മ്മങ്ങളെല്ലാം ചെയ്തുതീര്‍ത്തിടാം

Sunday, May 12, 2019

.......

മറവിയുടെ തീരങ്ങള്‍ക്ക് അന്യമായ
ഒരു ഓര്‍മ്മയുടെ മുറിപ്പാടിനാല്‍
നീയെന്നും എന്നില്‍ ഓര്‍മ്മിക്കപ്പെടും ...

Thursday, May 31, 2018

എന്‍റെ പെണ്ണേ......,


പെണ്ണേ ,
ഇത് ഇരുളാണ് ...
നിലാപുതപ്പും ചൂടി
ഈ ഇരുൾക്കാട്ടിലൂടെ
നിന്റെ കരം കോർത്ത്
എനിക്കേറെ ദൂരം
സഞ്ചരിക്കേണ്ടതുണ്ട്...

പെണ്ണേ ,
ഇത് പകൽ വെട്ടമാണ്
ഈ വെയിലിനിറയത്ത്
പൂത്തുമ്പികൾ
നൃത്തമാടുമ്പോൾ
വെയിലിനെ ഒരു കുളിരാക്കി
നിന്റെ നെറുകയിലേക്ക്
എനിക്ക് കോരിനിറയ്ക്കേണ്ടതുണ്ട്

പെണ്ണേ ,
ഇതാണ് അസ്തമയം....
ചെമന്നങ്ങനെ തുടുത്ത്
കൺകളിൽ കരിമഷി പടർത്തി
പകൽ യാത്രയാകുമ്പോൾ
സന്ധ്യയുടെ വിങ്ങലുകളിലേക്ക്
നിന്റെ മിഴികളെ എനിക്ക്
തുന്നിക്കെട്ടേണ്ടതുണ്ട് .

എന്റെ പെണ്ണെ ,
പുതുമഴപ്പെയ്ത്തിനോടിണച്ചേർന്ന്
പുതുനാമ്പുകൾ മിഴി തുറക്കുമ്പോൾ
ഒരു പെരുനുണയുടെ
കറുത്ത കുടമറയ്ക്കുള്ളിൽ
നിന്നെ തനിച്ചാക്കി ഞാൻ
കുളിരുകോരുമ്പോൾ,

ഞാൻ നിന്നെ
നീയറിയാതെ മെല്ലെ
അകലങ്ങളിലേക്ക്
മാറ്റി നടുമെന്ന്
നീയറിയുക

അന്ന് ,
ഒരു വേനലുരുക്കത്തിന്റെ
കണ്ണീർപെരുക്കത്തിൽ
നിന്നെ തുടിച്ചിടാതെ
സഹനത്തിന്റെ
ചില്ലകൾ വിടർത്തി
തണലിന്റെ
ഇലകൾ ചിരിപ്പിച്ച്
വീണ്ടും നിനക്കിവിടെ
വേരാഴ്ത്തിടാൻ
നീ പഠിക്കേണ്ടതുണ്ട് പെണ്ണേ ....




നീ മാത്രമാണെന്ന്......

ഒരു കടൽ കാണുമ്പോൾ
പലവഴി തിരിഞ്ഞലത്തെത്തിയ
നദികളുടെ ഒച്ചിഴച്ചിലിന്റെ
നൊമ്പരത്തെപ്പറ്റി
തിരകളോടു ചോദിക്കുക

ഒരു പൂമരം കാണുമ്പോൾ
മുറുകെപുണർന്ന്
പൂക്കളിറുത്തു വിതറുന്ന
തെന്നലിന്റെ
രഹസ്യമൊഴിയെന്തെന്ന്
മറ്റാരും കേൾക്കാതെ
നീ ഇലകളോടു ആരായുക .

ഒരു തൊട്ടാവാടിയെ
തൊടും മുന്നേ നീ
വർണങ്ങൾ തേടിപ്പോയ
ശലഭചിറകുകൾക്ക്
ഭാരമുണ്ടോന്ന്
കാട്ടുപ്പൂക്കളോടു
മറക്കാതെ ചോദിക്കുക

ഒരു കുയിലിന്
എതിർപ്പാട്ട് പാടുംമുമ്പ്
തേനുണ്ണാനെത്തിയ
കരിവണ്ടിന്റെ
മൂളിപ്പാട്ടുകൾക്കൊപ്പം
ഇതൾ പൊഴിച്ചതാരെന്ന്
നിന്നെ വന്നു പുണരുന്ന
വെയിൽനിഴലുകളോട്
അന്വേഷിക്കുക..

തിരകളും, ഇലകളും
കാട്ടുപ്പൂക്കളും,
ഇതളുമപ്പോൾ
നിന്നോടു പറയും
നോവും മൊഴിയും
വേവും നിഴലും
നീയാണെന്ന്
നീ മാത്രമാണെന്ന്.

നീ യാത്ര പോകും മുമ്പ്

എന്തെന്നുമേതെന്നും
വേരുകൾ ചികയാതെ
പൊട്ടിച്ചിരികൾ തേടി
നീ യാത്ര പോകും മുമ്പ് ,

കേൾവികളടഞ്ഞുപോയ
ഒരു ദിക്കിലേക്ക്
നീ കാതുകളെ
ചേർത്തു വയ്ക്കണം

കാഴ്ചകളിൽ തടഞ്ഞ
നേരിന്റെ വാതിൽപ്പടിയിലേക്ക്
കടന്നു കയറുന്ന
പൊള്ളവാക്കുകൾക്ക്
ഒരിക്കലും തുറക്കാനാവാത്ത
ഒരു ചിത്രപ്പൂട്ടും നീ ഒരുക്കണം

മനസ്സിനപ്പുറം
വാക്കുകൾക്കപ്പുറം
കഥകൾ നെയ്യുന്ന
ചിന്തകളിലേക്ക്
കണ്ണീരിന്റെ
ഒറ്റവല വിരിച്ച്
കാത്തുനിൽക്കുന്ന
ഒരു കഴുകൻകണ്ണിനെ
പേടിയിൽ കൊരുത്ത്
നീ ഒളിച്ചുവയ്ക്കണം...

വാക്കുകളുടെ
മായാജാലങ്ങളിൽ
സദാചാരത്തിന്റെ
മൂടുപടമിട്ട
കാപട്യത്തിൻറ
അകക്കണ്ണുകളെ
നീ തിരിച്ചറിയണം..

ഇതുവരെ തറഞ്ഞ
മുള്ളുനീറ്റലുകളെ
ഓർമ്മയിൽ
നുണഞ്ഞുനുണഞ്ഞ്
മെല്ലെ നീ പിന്തിരിയണം

അപ്പോൾ ..

മേഘശകലങ്ങളെ
തൊട്ടു നോക്കാനാഞ്ഞ
ഒരു പാവം പക്ഷി
വല്ലാതെ തളർന്ന്
ഭൂമിയിലേക്ക്
ചിറകു താഴ്ത്തി
പറന്നിറങ്ങുന്നുണ്ടാവും ...




Thursday, March 29, 2018

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ
മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല.
തളരുന്നു വരളുന്നു നീരുറവകളെങ്ങും
വേനലോ ചുറ്റിപ്പടർന്നിടുന്നു

ജീവന്റെ അമൃതാം നീരൂറ്റി മന്നൻ
അതിമോഹദാഹം കെടുത്തിടുമ്പോൾ
മറയുന്നു പുഴകൾ, തെറ്റുന്നു ഋതുക്കൾ
ഹരിതങ്ങളെല്ലാം സ്മൃതിയായിടുന്നു

നവസൗധങ്ങളെങ്ങുംഉയർന്നിടുമ്പോള്‍
നീരിന്നുറവയാം മലനിരകള്‍ മാഞ്ഞിടുന്നു
നന്നല്ല മാനുഷാ നീയിതു തുടര്‍ന്നെന്നാല്‍
നാളെകളെങ്ങനെ പൈദാഹമകറ്റിടും.

വെട്ടിയും മാന്തിയും നികത്തിയും നീ
നല്ല നനവുകളെയാകയും വറ്റിച്ചിടുന്നു
വരള്‍ച്ചകള്‍ ചുറ്റിലുംതാണ്ഡവമാടുമ്പോള്‍
നീരിന്‍റെ മൂല്യം നീയറിയാത്തതെന്തേ.

ഓർക്കുക മര്‍ത്ത്യാ ,കാലമെത്രയാകിലും
ശാസ്ത്രത്തില്‍ നീയെത്ര മുന്നേറിലും
എന്തിനുമേതിനും തെളിനീരില്ലാതെ
താണ്ടുവതെങ്ങനെ നല്ല നാളെകൾ നീ.

മരങ്ങൾ നടാതെ കരുതലുകളില്ലാതെ
നഗ്നയാക്കുന്നതെന്തേ നീയീ ഭൂമിയെ
‍പ്രാണനു ജീവനമേകുവാനെപ്പോഴും 
അമൃതാണീ ജലമെന്നോര്‍ക്കണം നീ..



ബാക്കി വച്ച വാക്കിനോരത്ത്

കനവുകളിലൊരു
ഊഞ്ഞാലു കെട്ടിടാൻ
നിൻ മിഴിക്കോണിലെ
നോട്ടം ഞാനിറുത്തെടുത്തു

രാവറിഞ്ഞില്ല
രാക്കിളികളറിഞ്ഞില്ല
നിലാത്തുണ്ടു നിരന്നൊരാ നേരത്ത്

രാക്കാറ്റു മാത്രം
രാപ്പൂവിന്‍ കാതിലെന്തോ
മൊഴിഞ്ഞു മെല്ലെ..

ബാക്കി വച്ചൊരാ
വാക്കിന്റെയരികത്ത്
തുന്നിപ്പിടിപ്പിച്ച
പുഞ്ചിരിയലുക്കുകൾ
ഒരു വേള കാണാതെ,
നൽകാതെ നീ എങ്ങു പോയ്...




പുനർജനിയിൽ


വായിക്കപ്പെടാതെ
മാറ്റിവയ്ക്കപ്പെടുന്ന
സ്വപ്നങ്ങളിലേക്ക്
എനിക്കൊരു
മഴയായി
പെയ്തിറങ്ങണം.
പൊള്ളാതെ
പൊള്ളിക്കുന്ന
വെയിലേറ്റങ്ങളെല്ലാം
തന്നിലേക്കാവാഹിച്ച്
പുഞ്ചിരിച്ച്
ഒന്നുമറിയാത്തതുപോൽ
തലയാട്ടുന്ന
ദലങ്ങളിലേക്ക്
ഒരു മർമ്മരത്തിന്റെ
നനവായി ഒട്ടിച്ചേരണം.
ശലഭങ്ങൾ
വിരുന്നു വരാത്ത
കാട്ടുപൂവിന്റെ
നൊമ്പരത്തിലേക്ക്
ഒരു മഞ്ഞിൻ കുളിരായ്
ചേർന്നു കിടക്കണം.
വരളുന്ന മണ്ണിന്റെ
ഗർഭങ്ങളിൽ
കെട്ടിപ്പുണർന്നു കിടക്കുന്ന
വേരുകളിലേക്ക്
നീരായി
ഇറങ്ങിച്ചെല്ലണം.
മാറ്റിവരയാനാവാത്ത
മഴവില്ലിൻ
ചിറകിനഴകിലേക്ക്
വേർതിരിക്കാനാവാത്ത
ഒരു നിറമായി
ചേർന്നലിഞ്ഞ്
വീണ്ടും മറയണം.

ഇത് വെറും കാട്ടുപൂവ്

എന്നെ
ഓർക്കുമ്പോൾ
തിരക്കുകൾ മാറ്റിവച്ച്
നീയൊരു കടൽത്തീരത്തേക്ക്
ചെല്ലുക ,

എത്ര പ്രക്ഷുബ്ധമെങ്കിലും
നിന്റെ കാൽപാദങ്ങളെ തഴുകാൻ
പൊട്ടിച്ചിരിച്ച്
ഓടിയെത്തുന്നുണ്ടാകും
തിരമാലകൾ ,

പിന്തിരിയരുത്......മെല്ലെ ,
നിന്റെ കൈക്കുമ്പിളിൽ
ആ തിരമാലകളെ നീ
കോരിനിറയ്ക്കുക...

എന്നോടു സംസാരിക്കണമെന്ന്
നിന്റെ മനസ്സു തുടിക്കുമ്പോൾ,
നീയൊരു പുല്ലാങ്കുഴൽ വാങ്ങുക..

മേലാകെ നോവുതുളകളുണ്ടെങ്കിലും
നിന്റെ അധരസ്പർശത്താലത്
ഉതിർക്കുന്ന മധുരഗാനത്തിന്റെ
ആഴങ്ങളിലേക്ക് ,
നീ നിന്റെ കാതുകളെ
ഇത്തിരി നേരമെങ്കിലും
തുറന്നുവയ്ക്കുക ..

നീയെന്നെ മറക്കാൻ
ആഗ്രഹിക്കുമ്പോൾ,
രാവു വിഴുങ്ങിയ
ആകാശക്കീറിന്റെ
അരികിലേക്ക്
നിന്റെ നോട്ടമെത്തിക്കുക..

എത്ര ദൂരത്താകിലും,
എത്ര ഉരുകിപിടഞ്ഞാലും,
നിന്റെ കാഴ്ചകളുടെ
ഉള്ളനക്കങ്ങളിലേക്കെത്താൻ
മിന്നിത്തെളിയുന്ന
ഒരു നക്ഷത്രത്തെ
നിനക്കു കാണാനാകും .

ഇത് വെറുമൊരു
കാട്ടുപൂവിൻ മർമ്മരങ്ങൾ ,
നിന്റെ നോട്ടമെത്താത്ത
ഒരു മനസ്സിലെന്നും
വിടരുന്ന ഒരു കാട്ടുപൂവിൻ
വെറും ജല്പനങ്ങൾ......

Tuesday, February 13, 2018

വരും കാലമേ.........



വരും കാലമേ ,
നീയെനിക്കി
കൈക്കുമ്പിൾ നിറയെ
തെളിവുള്ള
നിറങ്ങൾ തരിക...

മനസ്സില്‍ പടരുന്ന 
കരിമുകിൽച്ചീളുകള്‍ 
വകഞ്ഞുമാറ്റി
വെയിൽനേരത്തിന്റെ
തുടുപ്പുപോലെ
ഇഷ്ടത്തിന്റെ
നേരുകൾ നിറയ്ക്കുക.

മിഴികളിൽ
നഷ്ടങ്ങളിഴയുന്ന
ഇന്നുകളെ
മായ്ച്ച് കളഞ്ഞ്
വറ്റാത്ത കാഴ്ചകളുടെ
മാധുര്യം പങ്കിടുന്ന
നാളെകളെ
തുന്നിച്ചേര്‍ക്കുക .. 

അധരങ്ങളിൽ
ഇരച്ചെത്തുന്ന
വിതുമ്പലുകളെയെല്ലാം
അടക്കിയൊതുക്കി
വാചാലതയുടെ
മേമ്പൊടികൾ
ചാലിക്കുന്നതിനായി
പുഞ്ചിരികൾ നൽകുക

കവിളുകളിൽ
കണ്ണീർ കുടഞ്ഞിട്ട
ഉപ്പുരസച്ചാലുകളിലേക്ക്
വറ്റാത്ത നിറവുകളുടെ
ഉമ്മകളെ നിറയ്ക്കുക...

ഒടുവിൽ
ചേർന്നലിയാൻ
ചേർന്നുയരാൻ
ഒരു മാവിൻ ചില്ലയുടെ
ഇടയിലേക്ക് തിരുകുന്ന
ചന്ദനമുട്ടിയുടെ 
ഇന്ധനത്തിൽ
വേവു നോക്കി 
പാകമാക്കി
കാലമേ ,നീയെന്നെ
മഴമേഘങ്ങൾ 
പൊഴിയണനേരം
ഒളിഞ്ഞു നിൽക്കുന്ന
വാനിലെ 
നക്ഷത്രമായി മാറ്റുക...

Monday, January 22, 2018

തണൽമരംപോലെ..........



പാതയോരത്തെ
തണൽമരംപോലെ
ചുറ്റുമെല്ലാവരുമുണ്ടെങ്കിലും
ഒറ്റയ്ക്കായി പോകുന്ന
ചിലരുണ്ട്.....
ചില നേരങ്ങളുണ്ട്...

ഒരു വൻതിര
ബാക്കിവച്ചു പോകുന്ന
കരിഞണ്ടുകളെപോലെ
മനസ്സന്നേരം വല്ലാത്തൊരു
പരിഭ്രമത്താൽ പിടയും
അവനവനിലേക്ക്
മുഖമൊളിപ്പിക്കാൻ
പാഴ്ശ്രമം നടത്തും...
എത്ര പണിപ്പെട്ടാലും
അതുവരെ
അടക്കിവച്ചിരുന്ന
കണ്ണീരാകയും
ശബ്ദമില്ലാത്ത
ചിന്തകൾക്കൊപ്പം
മലവെള്ളപ്പാച്ചിൽപോലെ
കവിളോരം പതഞ്ഞ്
നിറഞ്ഞൊഴുകും ..

തനിക്കു
താനേയുള്ളൂ
എന്ന സത്യത്തിന്റെ
ഉറവയിലേക്ക്
ഒരു ദീർഘനിശ്വാസത്തിന്റെ
കുതിപ്പു കടംകൊണ്ട്
പതിയെ വിരലാൽ
മിഴിയിലണ കെട്ടി
വെയിൽപുതപ്പു ചുറ്റിയ
വൻമരം തണൽവീഴ്ത്തി
ഇത്തിരി കാറ്റിനായത്തിൽ
പഴുത്തിലകളെ കുടഞ്ഞിട്ട്
നിൽക്കുംപോലെ
നഷ്ടങ്ങളുടെ
കണക്കുകൾ
കൈവെളളയിലൊതുക്കി
നാളെയിലേക്ക് വീണ്ടും
കൺതുറക്കുന്നവരേറെയുണ്ട്

Sunday, January 21, 2018

പൊഴിയുംമുമ്പ്.....



പൊഴിയുംമുമ്പ്
ഇലഞരമ്പുകൾ
ഒറ്റത്തുടിപ്പിന്റെ
പിടച്ചിലിൽ
നിലവിളിച്ചേക്കാം..
തല്ലിക്കൊഴിക്കരുതേന്ന്
ചൊല്ലിപ്പിടഞ്ഞ്
കാറ്റിനോടും
ചില്ലയോടും
പലവുരു
അപേക്ഷിച്ചിട്ടുണ്ടാവാം
സിരയിലലിഞ്ഞ
ഇഷ്ടത്തിലമർന്ന
തായ്മരം,
ഒരിറ്റു ദാഹജലം
അവസാനമായി
എത്തിച്ചിരിക്കാം...
നിറം നഷ്ടപ്പെട്ട്
പിടഞ്ഞുപിടഞ്ഞ്
വീണsർന്നിട്ടും
പിന്നെന്തിനാവും,
തെന്നലതിനെ
നിലത്തിട്ടുരുട്ടി
അട്ടഹസിച്ച്
പദതാഡനങ്ങൾക്ക്
നൽകുന്നത്.....

ഇനി വേനലൊരുക്കാം ....




നെറ്റിമേൽ
വിരുന്നെത്തുന്ന
പനിച്ചൂട്
എപ്പോഴും
തന്നിലേക്കു മാത്രം
നീണ്ടുവരുന്ന
ഉത്കണ്ഠമുറ്റിയ
സാന്ത്വനത്തിന്റെ
കരസ്പർശം
കൊതിക്കും ....


ശബ്ദത്തിലേക്ക്
പറ്റിച്ചേരുന്ന
ഇടർച്ചകൾ
എന്തിങ്ങനെയെന്ന
ക്ഷേമാന്വേഷണത്തിന്റെ
തൂവൽസ്പർശമാകുന്ന
വാക്കുകൾക്കായി
കാതോർക്കും ..

നേർക്കുകാണുന്ന
നിമിഷം നാം
അറിയാതെ
പുഞ്ചിരിയുടെ
അലസതയിലേക്ക്
മറന്നു വച്ചുപോകുന്ന
ഒരു മറികടക്കലാവും
കാരണങ്ങളുടെ
കുത്തൊഴുക്കലുമായി
പിന്നീട് കാണാനെത്തുക ..

ഒരു അന്വേഷണത്തിന്റെ
പുഞ്ചിരിയുടെ
കരസ്പർശത്തിന്റെ
തുറന്നപുസ്തകങ്ങളിലേക്ക്
ഇനി നമ്മുടെ പേരുകളെ
ചേർത്തു വയ്ക്കാം
അല്ല ചേർത്തെഴുതാം
ആലസ്യങ്ങളുടെ നിറവുകൾക്ക്
ഇനി വേനലൊരുക്കാം .

Sunday, October 1, 2017

ജാലകങ്ങള്‍....





എന്നിലേക്കെത്തുന്ന
എല്ലാ ജാലകങ്ങളും
നിനക്കിനി അടയ്ക്കുകയോ
തുറന്നിടുകയോ ചെയ്യാം.


എങ്കിലും,

ഒരിറ്റു കാഴ്ചയുടെ
ഉറവയിലേക്ക്
നീ മാറ്റിവയ്ക്കപ്പെടുന്ന
ഔദാര്യത്തിലൂടെ
ഞാനെന്റെ വെയിലിനെയും
നിലാവിനെയുംനക്ഷത്രങ്ങളെയും
പൂക്കളെയും തൊട്ടുരുമിയീ
നെഞ്ചോടുചേർത്തുവയ്ക്കും

എന്നിട്ട്,

കുരുക്കിട്ട്
വരിഞ്ഞുമുറുക്കുന്ന
മഞ്ഞച്ചരടിന്റ
തുലാസ്സുകളിലെന്റെ
കിനാക്കളുടെ ഭാരമളന്ന്
എത്രയോവട്ടം ഞാൻ
തൂങ്ങിമരിച്ചതും
ഉയിർത്തെഴുന്നേറ്റതുമായ
കഥകളോരോന്നും
ഒരു തുണ്ടുനിലാവിന്റെ
ജാലകങ്ങളിലൂടെ ഞാൻ
കവിതകൾക്കു സമ്മാനിക്കും.

അപ്പോൾ,

എല്ലാ നേരുകളും
ഒരു തുറന്നപുസ്തകമാകും
ഓർമ്മകളുടെ പിന്നാമ്പുറത്ത്
മേഞ്ഞുനടക്കുന്ന പഴമകളെ
സുവർണലിപിയാലന്ന്
നീ വായിക്കേണ്ടതുണ്ട്.

എല്ലാ പഴുതുകളും
അടയുമ്പോൾ
നാളെ നാവുവരണ്ട്
നീ അവശനാകുമ്പോൾ
ഒരിക്കലെങ്കിലും
നിനക്കു വായിക്കാൻ
വേവുപാകത്തിലാവും
ഞാൻ എഴുതിവച്ചിരിക്കുക.

ആദ്യം വരൾച്ചയുടെ
ജാതകക്കെട്ടുകൾ
നീ തുറന്നുനോക്കുക ,
വരുംനാളെകളിലേക്ക്
ഒഴുകിയെത്താൻ
പാകത്തിലന്ന്
എല്ലാ ജാലകങ്ങളും
നീ തുറന്നിടാൻ ശ്രമിക്കുക

മരുഭൂമികളിൽ
മഞ്ഞുപൊഴിയുന്ന
ജാലകക്കാഴ്ചകളെല്ലാം
അന്നെങ്കിലും നിന്നിലുണരട്ടെ...

Saturday, September 23, 2017

എനിക്കിനി,,,,,







എനിക്കിനി
ഒരു കാഴ്ചയോളം
ദൂരത്തായി
ആകാശംവേണം

എന്റെ
നിറകണ്ണോളം
ആഴത്തിൽ
നക്ഷത്രങ്ങളെ
തുന്നിപ്പിടിപ്പിക്കണം

ഒരു നെടുവീർപ്പിനാൽ
ഉള്ളംപൊള്ളാതെ
വെയിലോർമ്മകളിലൂടെ
വെറുതെ നടക്കണം

ഒരു കഥയുടെ
പുഞ്ചിരിച്ചെപ്പോളം
നടന്നുചെന്ന്
തോരാമഴ നനയണം

നാലുചുമരുകളാൽ
നിറം പുരളാത്ത
ചിന്തകളിലൂടെ
മിന്നാമിന്നികൾപോലെ
മെല്ലെ പാറണം

രണ്ടുപാദം
ദൂരത്തിലേക്ക്
ഓടിപ്പോകുന്ന
മറവിയെപ്പോലും
നെഞ്ചോടുചേർത്തുപിടിക്കണം

കത്തിത്തീരാത്ത കനവുകളുടെ
ഭൂപടങ്ങളെല്ലാംവരയാനായി
കരിപിടിക്കാത്തയിത്തിരി
ഭൂമി സ്വന്തമാക്കണം

ഇതല്ലാതെയിനിയെന്ത്..?
മറ്റൊന്നുംവേണ്ട
എനിക്കിനി..

Wednesday, February 22, 2017

തനിച്ചു നടക്കുമ്പോള്‍ ....



തനിച്ചു നടക്കുമ്പോൾ
മനസ്സെപ്പോഴും
ഒരു മഴയെ
വകഞ്ഞുമാറ്റാനാവതെ
ചേർത്തുപിടിച്ചിട്ടുണ്ടാകും



തനിച്ചിരിക്കുമ്പോൾ

ചിന്തകളെല്ലാം
നേർത്തുപോകുന്ന
പുഴകളുടെ
കഥകളോടൊപ്പം
സഞ്ചരിക്കുന്നുണ്ടാകും


തനിച്ചു കാണുമ്പോഴൊക്കെയും

കടലിലെ ഓരോ തിരയും
തന്നിലേക്കിറങ്ങിവാ എന്ന്
ഉറക്കെ വിളിക്കുന്നുണ്ടാകും

തനിച്ചിറങ്ങിപ്പോയ

ഓരോകിനാക്കളുടെയും
കാലൊച്ചകൾ കാതോർത്താൽ
ഉള്ളംകൈയിലാരുടെയോ
നനുത്തൊരു സ്പർശം
തുടിക്കുന്നതറിയാം.

അപ്പോഴാണറിയുക,

ഉള്ളിലൊരു മഴയും

മഴനിറച്ച ഒരു കടലും
ഉരുകിവീഴാൻ പിടയുന്ന
നക്ഷത്രത്തിനെപ്പോലെ
ഒരു മനസ്സുംകൂട്ടായുണ്ടെന്ന്...


കാത്തിരുപ്പ് .....




...വൈഗ ഓണ്‍ ലൈനില്‍ പ്രസിദ്ധികരിച്ചത്

കാത്തിരുന്നവന്റെ
തീക്കണ്ണുകൾക്ക് 

മുന്നിലേക്ക്
ഇലകൾ 

കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകർമ്മങ്ങൾ 

നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു


കാതോർത്തിരുന്നവന്റെ
കൂർത്തകാതുകളിലേക്ക്
ഒരിക്കലും 
വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ 
കരിമുകിലിൻറെ
രോദനങ്ങളുയർത്തിയ 
തായമ്പകൾ.


യൗവനതീക്ഷ്ണതയിൽ
ചുട്ടെരിക്കപ്പെടാനായി
നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ 
വിങ്ങലുകള്‍ക്ക് 
അകമ്പടിയായി 
ലഹരിമൂത്ത 
അധരങ്ങളെല്ലാം
ഒളിയിടങ്ങളിലെവിടെയോ 
സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു 
ഇന്നത്തെപോലെ...

ഇനിയും 
വരും നാളെകളിലും 
എങ്ങുമീ 
കോലാഹലങ്ങള്‍ 
പാതയോരങ്ങളില്‍ നിന്നും 
വൃക്ഷത്തണലുകളില്‍നിന്നും 
നാല്ക്കവലമുറ്റങ്ങളില്‍ 
ഇത്തിരി ചോരയിറ്റിച്ച് 
മരണക്കിണറുകളിലേക്കിവിടെ 
ചൂഴ്ന്നിറങ്ങും ....കാത്തിരിക്കാം   


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...