Monday, October 15, 2012

കാവ്യക്കൂട്ടുകള്‍....

 എന്റെ ബാല്യം 
------------------
എന്റെ ഓര്‍മ്മയിലൂടെ 
ഒഴുകി നടക്കുന്നു
പിന്നിട്ട ബാല്യത്തിന്‍ 
കൊതുമ്പുവള്ളം.


ഓര്‍മ്മപ്പെയ്ത്ത്
-----------------

ഓര്‍മ്മ പെയ്ത്തില്‍
ഉയിര്‍ക്കൊള്ളുന്നു
ഒരു ചെറു കണ്ണീര്‍പ്പുഴ


നിഴലിനോട്..
--------------------
മൌനം പതിയിരിയ്ക്കുമീ
വിജനപാതയില്‍
മിഴികോണുകളുടക്കി
നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 
മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 
ബാക്കിയാവുന്നു ഞാനും



നീയും ഞാനും...
----------------
  
വക്കു പൊട്ടിയ മനസ്സും
പിഞ്ഞിക്കീറിയ കിനാക്കളും
വഹിച്ച്അറിഞ്ഞു അറിയാതെയും
സുഖമായൊഴുകുന്നു


നാളെകള്‍..
------------------

ഉരുകിത്തിരുന്ന
മെഴുകുതിരികള്‍ പോല്‍
എനിയ്ക്കും നിനക്കും മുന്നില്‍
നാ‍ളെകള്‍ നിരന്നുനില്‍ക്കുന്നു
ഇത്തിരി പ്രകാശം ചുരത്തി
ജീവിച്ചു മരിയ്ക്കുന്ന നാളെകള്‍



 

Sunday, October 14, 2012

നിന്റെ പ്രണയം...


നീ തിരഞ്ഞില്ലേ
നിന്റെ പ്രണയം
ഞാനെവിടെയാണ്
സൂക്ഷിച്ചതെന്ന്...
കൈക്കുമ്പിളില്‍
ഞാന്‍ ഏറ്റു വാങ്ങിയ
മഴത്തുള്ളികളിലായിരുന്നു
നിന്റെ പ്രണയം
ഞാന്‍ കാത്തു വച്ചത്...

കൌതുകം നിറച്ച്
മനസ്സു നിറച്ച്
കൈവിരലുകളിലൂടെ
ഞാനറിയാതെ
ആ മഴത്തുള്ളികള്‍
ചോര്‍ന്നു പോയി....

Monday, October 8, 2012

കിനാമഴ വന്നെത്തുമ്പോള്‍...

മഴ ചിലപ്പോള്‍ വല്ലാതെ
മറ്റാരും കാണാതെ
കൊട്ടിപ്പാടി പെയ്തൊഴിയും
ഈ മനസ്സില്‍....

ഉള്ളില്‍ അലതല്ലുന്ന താപം
നിശ്ശബ്ദമായി കടന്നു വന്ന്
മനസ്സിന്റെ ഗോവണിയില്‍
തിമിര്‍ത്ത് പെയ്തൊഴിയും...

കണ്ണുകളിലുറവകള്‍ ഒഴുക്കി
ഇടിനാദാരവമില്ലാതെ
ഓര്‍മ്മമഴ മനസ്സില്‍
പെയ്തൊഴിയുമ്പോള്‍..

പീലി നിവര്‍ത്തിയാടുന്നത്
നീ ബാക്കി വച്ച് പോയ
നമ്മുടെ കിനാക്കളാണ്..
ഗുല്‍മോഹര്‍ തണല്‍ വിരിച്ച
നമ്മുടെ സായന്തനങ്ങളാണ്...

Saturday, October 6, 2012

അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍.....

മസ്തിഷ്കത്തില്‍ തുള വീഴ്ത്തി നീയെന്നില്‍ ഓടി നടക്കുവത് ഞാനറിയുന്നു...
നിന്നോടൊപ്പം സവാരിയ്ക്കിറങ്ങാന്‍ എനിക്കിഷ്ടമാണ്..
എനിക്ക് നിന്നോടൊത്ത്....
മാമലകളുടെ താഴ്വാരങ്ങളില്‍ 

ഒരു കുഞ്ഞരുവിയായി ഒഴുകേണം..
മലരുകള്‍ തിങ്ങുന്ന പുങ്കാവനത്തില്‍

ഒരു ശലഭമായി പാറി പറക്കേണം..
ഹരിതവനങ്ങളില്‍ 

ഒരു കുളിര്‍മഴയായി പെയ്തിറങ്ങേണം...
വസന്തമെത്തുമ്പോള്‍ 

ഒരു കോകിലമായി പാടേണം...
വിടര്‍ന്ന മുല്ലമൊട്ടുകളെ ഉമ്മ വച്ച് 

ഒളിക്കുന്ന മിന്നാമിന്നിയാകേണം....
പ്രണയം പോലെ വിരിഞ്ഞു കൊഴിഞ്ഞു
പോകുമൊരു പനിനീര്‍പൂവായി വിടരേണം...

Wednesday, October 3, 2012

മൃത്യു ദൂതന്‍...

ഇവിടെ എവിടെയോ
പതിയിരുപ്പുണ്ട്..
വിരല്‍ത്തുമ്പുകള്‍
കോര്‍ക്കാതെ നടപ്പുണ്ട്..
 
ആരുമേ കാണാതെ
പോയൊരു മുഖം..
ആരുമേ കേള്‍ക്കാതെ
പോയൊരു ശബ്ദം..
ഇതു വരെ സൌഹൃദം
നുണയാത്ത ഒരു ഹൃദയം..

അരികിലോ അകലെയോ
നിന്നിലോ എന്നിലോ
കടലിനയ്ക്കരെയോ ഇക്കരെയോ
ഒരു വിളിപ്പാടകലയോ
ഒളി ചിന്നും ചന്ദ്രനുമപ്പുറം..
രഹസ്യമോതും താരകള്‍ക്കുമപ്പൂറം..
നാലു ചുമരുകള്‍ക്കുമപ്പുറം..

എവിടെയോ...എങ്ങു നിന്നോ

എന്നൊപ്പം നിന്നൊപ്പം
കാലത്തിനൊപ്പം അവനും .
....





Tuesday, October 2, 2012

നാളെകള്‍...

ഉരുകിത്തിരുന്ന
മെഴുകുതിരികള്‍ പോലെ
എനിയ്ക്കും നിനക്കും

 മുന്നില്‍ നാ‍ളെകള്‍ 
കാത്തു നില്‍ക്കുന്നു...
ഇത്തിരി പ്രകാശം 

ചുറ്റും വിതറി
ജീവിച്ചു മരിയ്ക്കുന്ന 

മെഴുകുതിരികള്‍.

കിനാവിലിന്നും...

ജീവിതം 
മേന്മയുള്ളതാണെന്ന്
നീ ചൊല്ലിടുമ്പോള്‍
കിനാവാണതിലും 
മേന്മയേറിയതെന്ന് 
മറ്റൊരുവള്‍ ചൊല്ലിടുന്നു..

പറയുവിന്‍ കൂട്ടരേ....

ജീവിതമോ കിനാവോ
നാളെയോ പ്രതീക്ഷയോ
പ്രണയമോ മോഹമോ അതല്ല
ഉറക്കം വിട്ടുണരലോ നന്നെന്ന്....



മൌനത്തിന്‍ പൂത്താലം

സ്വപ്നത്തിന്റെ വഴികളിലൂടെത്ര
തവണ ഞാന്‍ കാലിടറി വീണിരിക്കുന്നു,
എന്നിട്ടും 
എന്തേ നീയെന്‍ കിനാവഴികളില്‍
വീണ്ടുമെന്‍ മനം കൊരുക്കുന്നു...

മൌനത്തിന്‍ പൂത്താലം നീ നല്‍കേണ്ടതില്ല
കൊഴിഞ്ഞ കാലത്തിന്‍ പൂക്കളാല്‍
മെനഞ്ഞൊരു പൂവിരിയല്ലോ
എനിക്ക് സ്വന്തം...




നിന്നോട് പറയുവാന്‍...

നീ എന്നെ കുറിച്ച്
ഓര്‍ത്തു വച്ചത് നേരു തന്നെ..

പുലര്‍മഞ്ഞിലും 

ചാറ്റല്‍മഴയിലും
ചക്രവാളത്തിലും 
നിലാവിലും
മൌനത്തീരത്തിലും
നീ കണ്ടുമുട്ടിയതും
കാവ്യ വീഥിയില്‍
മിഴികള്‍ ഉടക്കി നിന്നതും
നീ വായിച്ചു പോയതും

എന്നെ തന്നെയാണ്....

എന്നാല്‍... നീ 
അറിയാത്തതൊന്നുണ്ട്.

കുരിശിലേറ്റ ക്രിസ്തുവിനെ പോലെ
നിന്റെ സ്മൃതിയില്‍ ലയിക്കുകയാണ്
ഞാനെന്ന്..........


ഓര്‍മ്മകള്‍...


മഞ്ഞും മഴയും 
തളിരും നിലാവും
പങ്കിടുന്നു 
നിന്നോര്‍മ്മകള്‍..

ഈറന്‍ മുകിലുകള്‍
കവര്‍ന്നെടുത്ത
മാരിവില്ലിലെ 
സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു 
എന്‍ ഓര്‍മ്മകളും......



യാത്രയാകുമ്പോള്‍...

ഒരുനാളുച്ചച്ചൂടില്‍ പതുങ്ങി 
പതുങ്ങി വന്നെന്നെ
മരണം തൊട്ടു വിളിച്ചിടുമ്പോള്‍
ഒപ്പം നടക്കും ഞാനവന്‍ തന്‍ നാട്ടിലേക്ക്
മൌനത്തിന്‍ തീരത്തിലേക്ക്....
നെടുതായി കാട്ടുമരങ്ങള്‍ തിങ്ങിടും
വഴിയിലൂടെന്നെയവന്‍ കൊണ്ടു പോയിടുമ്പോള്‍
ഭയം കൊണ്ടു ഞാനെന്‍ മിഴികളടയ്ക്കും
പേടിയാണവയുടെ ഇരുട്ടുകളെനിക്ക്
പേടിയാണിവയിലെ കളകൂജനങ്ങള്‍.


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...