Tuesday, November 26, 2013

മുറ്റത്തു ഞാനൊരു........

മുറ്റത്തു ഞാനൊരു ചെമ്പകം നട്ടു
മിഴികളിലായിരമഴകു ചാര്‍ത്താന്‍
ഓര്‍മ്മയില്‍ഞാനൊരു മധുരനാരകം നട്ടു
ചവര്‍പ്പും മധുരവുമാവോളം നുകരാന്‍
കിനാക്കളാലൊരു കാഞ്ഞിരം നട്ടു ഞാന്‍
ജീവിതചവര്‍പ്പു നുണഞ്ഞു രസിക്കാന്‍....

പച്ചപ്പ് ....

വർണ്ണങ്ങളെങ്ങോ
ഉപേക്ഷിച്ചകന്ന
അവ്യക്തച്ചിത്രമാണ്
ഞാൻ....

നീ
എഴുതിത്തുടങ്ങുന്ന
ഓരോ വരികളുടെ
വേരുകളും
നിറയ്ക്കുന്ന
പച്ചപ്പ് ....

നമ്മൾ...
ഒരിക്കലും
പെറ്റുപെരുകാത്ത
മയിൽപ്പീലിത്തുണ്ടിന്റെ
നഷ്ടപ്പെടാത്ത വർണ്ണങ്ങൾ

ഒരു പനിചൂടില്‍,,,

മിണ്ടാതെ വന്ന്
തൊട്ടുരുമ്മിയുമ്മ വച്ച്
തഴുകി തലോടുന്ന
ഇളം കാറ്റിനെയും
നിമിഷങ്ങളെയും
വിരൽ നീട്ടിയൊന്നു
തൊട്ടു നോക്കാനാവാതെ
ഒരു പനിചൂടില്‍
തലചായ്ചുറങ്ങുകയാണു ഞാന്‍....

ഓര്‍മ്മകള്‍,,,,,,,,,,

എന്നെ മൂടിയ വെള്ളാരങ്കല്ലുകള്‍ക്ക് മേല്‍
ഓര്‍മ്മകളൂടെ നനവാര്‍ന്ന മിഴികളില്‍
എന്നെ നിറച്ച് നീ നല്‍കിയ
ചുവന്ന റോസാപ്പൂക്കളിന്നു വാടി തുടങ്ങി..
നിന്നിലെ നിറഞ്ഞ ഓര്‍മ്മകള്‍ പോലെ....

Monday, November 25, 2013

ഇനി നടന്നകലണം...

ഓർമ്മകളുടെ 
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

മൗനതടാകത്തിൽ

രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം..

നില മേഘങ്ങളെ 

കറുപ്പണിയിച്ച് മഴ
ശകലങ്ങളായി വീണുടയേണം.

നീലകുറിഞ്ഞികൾ

പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്

വീണു മരിക്കേണം...

ഓർമ്മകളൂടെ 

പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...

വാക്കുകളുടെ 

കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം

കടലാഴങ്ങൾതേടി....

കറുപ്പിന്റെ 
ഒറ്റ കഷണത്തിൽ
ഒളിഞ്ഞ കണ്ണുകൾ
കാത്തു നിന്നു..

കാണാക്കാഴ്ചയിൽ
നേർക്കുനേർ
വിറയാര്ന്ന
സ്വരഭേദത്തിൽ
സത്യമന്ത്രം..

സാക്ഷികൾ
ഇര തേടുന്ന
കഴുക കണ്ണുകളായി..

കറുത്തിരുണ്ട മാനം
വിതുമ്പി നിന്നു..

വാക്ക് ശരങ്ങളിൽ
പശ്ചാത്താപം
തീപ്പൊരിയായി...

കണ്ണുകളിൽമറച്ചു വച്ച
കടലാഴങ്ങൾതേടി
ഇരുമ്പഴികളിൽവീണ്ടും
സത്യം വിറങ്ങലിച്ചു
കിടന്നു....

ഒരു ഒപ്പ് ....

നാദസ്വരങ്ങള്‍
അരങ്ങു വാഴുമ്പോള്‍
ഉണര്ന്ന മനസ്സുകളെ
സാക്ഷിയാക്കി
നിറഞ്ഞ കിനാക്കാഴ്ചയില്‍
വിറയാര്ന്ന കൈവിരലിലൊതുക്കി
ഒരു ഒപ്പ് ....

അപസ്വരങ്ങള്‍
അരങ്ങു തകര്ക്കുമ്പോള്‍
വേര്പ്പെട്ട മനസ്സുകളെ
സാക്ഷിയാക്കി
മങ്ങിയ കിനാക്കാഴ്ചയില്‍
ഉറച്ച കൈവിരലിലൊതുക്കി
ഒരു ഒപ്പ്....

ചിറകുകള്‍ മാത്രം....

കരിനീല കണ്‍കളില്‍ വിടര്‍ന്ന സ്നേഹമോ
വാക്കുകളുടെ മാസ്മരികതയില്‍ 

നീ പകര്‍ന്ന കിനാക്കളോ
പാതിയില്‍ അടര്‍ന്നു പോയ 

പ്രണയത്തിന്റെ കണ്ണീരോ
ഗുല്‍മോഹര്‍പ്പൂക്കള്‍

ഒരുക്കിയ സായന്തനമോ
നിനക്കായിവിടെ ഞാന്‍ കാത്തുവെച്ചിട്ടില്ല

വെളിച്ചത്തെ കണ്ട്
ജീവിതസ്വപ്നങ്ങള്‍ തേടി പറന്നുയര്‍ന്ന്‍
ചിറകറ്റ ഈയാമ്പാറ്റകളുടെ
പട്ടു ചിറകുകള്‍ മാത്രം ഞാന്‍ കാത്തു വയ്ക്കുന്നു....
നീ വരുമ്പോള്‍ നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍..

ഓര്മ്മകളുടെ അതിർവരമ്പുകളിൽ ...

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ

നാം അറിയാതെ പുകയുന്ന 
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!


Sunday, November 10, 2013

ക്യാരംസ് ..

കറുപ്പിനും വെളുപ്പിനും
മധ്യേ മിഴികള്‍ തിരഞ്ഞത്
ചെമപ്പ് മാത്രമായിരുന്നു

കടക്കണ്ണില്‍ ഉന്നം കോര്‍ത്ത്
വിരൽത്തുമ്പില്‍ കാഴ്ച ഒതുക്കി
കാത്തിരുന്നപ്പോഴും
ഒളിക്കണ്ണില്‍ മിന്നി നിന്നത്
ചെമപ്പ് മാത്രമായിരുന്നു..

ചുറ്റും ചിതറിയ കറുപ്പും വെളുപ്പും
ഞൊടിയില്‍ ഭേദിച്ച്
സ്വന്തമാക്കുക എളുപ്പമായിരുന്നില്ല
എന്നിട്ടും,

കണ്ണും മനസ്സും ചൂണ്ടയാക്കി
ജയത്തിന്റെ വലക്കണ്ണിയിലേക്ക്
നിന്നെ കോര്ത്തെടുത്ത്
കരങ്ങളില്‍ ഒതുക്കിയത്
നിന്നിലെ കിനാചെമപ്പ്
എന്റേതു മാത്രം എന്റെ സ്വന്തം
എന്നുറക്കെ പറയാനും കൂടിയായിരുന്നു...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...