Saturday, November 12, 2016

മിന്നാമിന്നി ......



ഓര്‍ത്തു വയ്ക്കുവാന്‍
നല്ലൊരു ഈരടിയല്ല ഞാന്‍ !


കാത്തു വയ്ക്കുവാനൊരു
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!


നിന്‍ മിഴിക്കോണില്‍
മയങ്ങും ലാവണ്യമല്ല ഞാന്‍!

രാവിന്‍ നിലാവഴകില്‍
തെളിയും താരവുമല്ല ഞാന്‍!!

ഈ ജീവിതവീഥിയില്‍
ഈ കണ്ണീര്‍ നനവിതില്‍

വിതയില്ലാ കവിതയും
കഥയില്ലാ കഥനവുമായി

നടന്നു തീര്‍ക്കും വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍ ..

പാവം, വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍,,,,

Monday, October 24, 2016

മമ ഭാരതമേ സ്വസ്തി

അമ്മേ ! ഭാരതാംബേ ! പൊറുക്കുക
കുരുക്ഷേത്രഭൂമിയാണിവിടം
ധർമ്മാധർമ്മ നെരിപ്പോടുകളിൽ
കനലുകളെങ്ങും പുകയുന്നു.

ആത്മബന്ധങ്ങളിരുളിൽ

വേരാഴങ്ങൾപിഴുതെറിയുന്നു
ഭയമറ്റ കഴുകൻകണ്ണുമായാരോ
പെൺമക്കളെ വേട്ടയാടുന്നു.

വഴിയോരങ്ങളിലെങ്ങും 

ശവംനാറിപ്പൂക്കൾ പൂക്കുന്നു
മതഭ്രാന്തർതൻ തേരോട്ടങ്ങൾ
ചിന്തയിൽ വളവുകൾതീർക്കുന്നു.

മരിച്ചുവീഴുമീ കാടിൻമക്കൾ
നാടിൻ രോദനമായി മാറുന്നു
പട്ടിണി കശക്കിച്ചുരുട്ടിയ മുല-
ഞെട്ടുകളോ കണ്ണീരിൻചാലാകുന്നു.

ഉടുതുണി മാറ്റിയുടുത്തു വരും

ഋതുവിൻ ചേഷ്ടകൾ കാൺകെ
വരൾച്ച മലമടക്കുകൾ തോറും
അപായച്ചങ്ങല നിവർത്തുന്നു

മണ്ണിൽ പൊന്നുവിളഞ്ഞൊരാ

സുവർണനാളുകളെങ്ങോ പോയ്
പരിഷ്കൃതരായ് തീർന്നവരോ
പൈദാഹം വിഷത്താൽകെടുത്തുന്നു .

അഹിംസയിലൂന്നിയ ദേശസ്നേഹികൾ

പൊരുതിനേടിയ സ്വാതന്ത്ര്യത്താൽ
തെരുവോരങ്ങളിൽ ചോരത്തിളപ്പുകൾ
ചുംബന കാഹളം മുഴക്കുന്നു.

മറഞ്ഞു നമ്മുടെ കോമള നാളുകൾ

മറന്നു നമ്മുടെ സംസ്കാരങ്ങൾ
മതമാത്സര്യത്തിരികൾ കെടുത്തുക
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം ,
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം.

ഓര്‍മ്മപെരുക്കങ്ങളില്‍

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ കിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്

വേരുകളുടെ രഹസ്യങ്ങള്‍തേടാനോ
തായ്ത്തടിയുടെ ഇറുങ്ങിയ 
ഞരമ്പുകള്‍ക്കുള്ളില്‍
പിടഞ്ഞോഴുകുന്ന നനവുകളുടെ 
പ്രണയമറിയാനോ മെനക്കെടാതെ 
മണ്ണകത്തളങ്ങളിലേക്ക് 
കമഴ്ന്നു നോക്കാതെ 
ചിറകു നിവര്‍ത്താതെ
പലവഴിതേടിനടന്നു  
പകച്ചിരുണ്ടുപോയകറയുമായ് 
ഓടിവന്നെത്തുന്ന കരക്കാറ്റിന്‍റെ
പീഡനങ്ങള്‍ക്കൊടുവില്‍വിറങ്ങലിച്ച് 
അന്ത്യയുറക്കത്തിനായ് 
സെമിത്തേരിയിലെ
മീസാന്‍ക്കല്ലുകള്‍ക്ക് മുകളിലേക്ക്
കൊത്തിവച്ച അക്ഷരപാതികളിലേക്ക്
ചുംബനചൂടുമായ് 
കൊഴിഞ്ഞുവീഴുകയാണ്
നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ നിലാകിതപ്പുകളില്‍മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയില.

Sunday, October 23, 2016

ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.

ഹേ! കവേ,
കാവ്യലഹരിയുടെ
ഒറ്റക്കുതിപ്പിലലിഞ്ഞു
നീയുറക്കെ പാടുമ്പോള്‍
നിന്‍റെ ഇടനെഞ്ചിലെ ലഹളയില്‍
വാക്കിന്‍റെ പുളകങ്ങളാര്‍ക്കുന്നത്
ഞാനറിയുന്നു..


നരനനുത്തുതുടുത്ത താടിമേല്‍
വിരലിനാല്‍ മെല്ലെ തൊട്ട്
കണ്ണിമയിറുക്കിപ്പൂട്ടി
ഇരുളിലാരെയോ തേടി
നീ വീണ്ടും ഒരു നിറവിനായ്
കളങ്ങള്‍ ഒരുക്കുമ്പോള്‍
നിന്‍ ചിന്തകളില്‍ അലകളാര്‍ക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു...

നിന്‍റെ കാഴ്ചകളിലേക്ക്
ഒരു ഇരയെകോര്‍ത്തുവയ്ക്കാന്‍
കറുപ്പു പടര്‍ന്ന നിന്‍റെ ചുണ്ടുകളിലേക്ക്
ഒരു വരിയിലൊരു കൊടുങ്കാറ്റായി മാറിടാന്‍
അര്‍ത്ഥമില്ലാവിദ്വേഷത്തിന്‍റെ മാറാല പിടിച്ച
നിന്‍റെ ചിന്തകളിലേക്ക് പെയ്തുപെയ്തൊഴിഞ്ഞു
ഒരുമഴവില്ലായി വിരിഞ്ഞിടാന്‍

ഹേ, കവേ...
കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ രസനയില്‍ നുണയുന്ന
ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.....

Thursday, September 22, 2016

ഇല കൊഴിയുംനേരം....

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ കിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്

വേരുകളുടെ രഹസ്യങ്ങള്‍തേടാനോ
തായ്ത്തടിയുടെ ഇറുങ്ങിയ
ഞരമ്പുകള്‍ക്കുള്ളില്‍
പിടഞ്ഞോഴുകുന്ന നനവുകളുടെ
പ്രണയമറിയാനോ മെനക്കെടാതെ
മണ്ണകത്തളങ്ങളിലേക്ക്
കമഴ്ന്നു നോക്കാതെ
ചിറകു നിവര്‍ത്താതെ

പലവഴിതേടി
പകച്ചിരുണ്ടുപോയ കറയുമായ്
ഓടിവന്നെത്തുന്ന കരക്കാറ്റിന്‍റെ
പീഡനങ്ങള്‍ക്കൊടുവില്‍വിറങ്ങലിച്ച്
അന്ത്യയുറക്കത്തിനായ്
സെമിത്തെരിയിലെ
മീസാന്‍ക്കല്ലുകള്‍ക്ക് മുകളിലേക്ക്
കൊത്തിവച്ച അക്ഷരപാതികളിലേക്ക്
ചുംബനചൂടുമായ്
കൊഴിഞ്ഞുവീഴുകയാണ്

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ നിലാകിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയില.

Monday, September 12, 2016

ഓര്‍മ്മമരങ്ങളില്‍ നിനവ് പെയ്യുമ്പോള്‍ ....

നിനയാത്ത നേരത്ത്
വെയിലത്ത് വിരുന്നെത്തുന്ന
മഴച്ചാറ്റൽപോലെ  വല്ലാതെ വന്ന്
അത്ഭുതപ്പെടുത്തും..

ചുറ്റുവട്ടത്തു തന്നെ 

പാറി പറന്ന് തൊട്ടുരുമ്മും
പൂക്കളെ നോവിക്കുന്ന
വണ്ടുകളെ പോലെ ..

ആലയിലെ ഒടുങ്ങാത്ത

കനൽ പോലെ പറ്റിച്ചേർന്ന്
നൊമ്പരപ്പെടുത്തും

ജലപ്പരപ്പിൽ വന്നുവീഴുന്ന

ചരലുകൾ നിവര്‍ത്തുന്ന
ചെറുഅലകൾ പോലെ
മറവിലാണ്ട നിമിഷങ്ങളുമായി
ഇത്തിരി ദൂരം സഞ്ചരിക്കും...

മൌനത്തിന്‍റെ വേരുകളിൽ

കെട്ടിപ്പിടിച്ച് ഓര്‍മ്മമരം
ഇങ്ങനെയാണ് തളിര്‍ക്കുന്നതും
പൂക്കുന്നതും ഇല കൊഴിയ്ക്കുന്നതും.






Tuesday, August 30, 2016

കിനാനോവുകളില്‍ ......

തെന്നലിന്‍റെ
ആലിംഗനങ്ങളില്‍
മതിമറന്ന
മുളങ്കാടുകള്‍
പങ്കിടുന്നു
പരിഭവത്തിന്റെ
മര്‍മ്മരം

ഒരു കടലാഴം

സ്വന്തമെങ്കിലും
ഒറ്റപ്പെടലിന്‍റെ
തീരത്തണിഞ്ഞ
വെണ്‍ശംഖിന്‍റെ
തപസ്സിലുണരുന്നു
ഓങ്കാരമന്ത്രം

ഇരുളിന്റെ

നിഴലനക്കങ്ങളെ
കൈവെള്ളയിലൊതുക്കി
പൊട്ടിച്ചിരിക്കുന്നു
കറുത്തരാവിന്‍റെ
നക്ഷത്രക്കുഞ്ഞുങ്ങള്‍

ചിന്തകളുടെ

ചായക്കൂട്ടുകളില്‍
ഉപ്പുനീര്‍ ചാലിച്ച്
കാലം വീണ്ടും
സമ്മാനിക്കുന്നു
കിനാക്കളുടെ
പേറ്റുനോവ്... 

ഓര്‍മ്മശലഭങ്ങള്‍

ഇരുള്‍ പകുത്ത്
നിലാവ് മുറിച്ച്
കിനാവുകള്‍ കടന്ന്
പറന്നടുക്കുന്നു
നിറം കാത്തു നില്‍ക്കുന്ന
ഓര്‍മ്മ ശലഭങ്ങള്‍

ആയുസ്സിന്‍റെ പകല്‍
കുടിച്ചു വറ്റിച്ച്
അളന്നു മുറിക്കുന്ന
കറുത്ത പുകയാല്‍
ഹൃദയമാപിനിയില്‍
ചായം വരയ്ക്കുന്നു
ചുവന്ന സൂര്യന്‍

മറവിയുടെ
അകത്തളങ്ങളില്‍
ഒളിപ്പിച്ചു വച്ച
ഓട്ടുരുളിയില്‍
പനിച്ച ക്ലാവിന്‍റെ
പ്രണയപ്പനിയില്‍
ഒടുങ്ങുന്നു
നരച്ച ഓര്‍മ്മകള്‍

തണല്‍ച്ചില്ല
തേടിയെത്തിയ
കാറ്റിന്റെ
ഒട്ടനോട്ടത്തില്‍
ദൂരം തേടുന്നു
പിടച്ചിലും
ആഴവും
കാത്തു വയ്ക്കുന്ന
കടലലകള്‍ ....


കവിയോടൊരു വാക്ക്

വാക്കിന്‍റെ നെറുകയില്‍
വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങാതെ
വിരാമമായ് മാരിയോനെ

ഉപമകള്‍ തേടി നീ

ഉണ്മകള്‍ തേടി നീ
ഉയിരിന്‍ പൊരുളറിയാന്‍
ഉണര്‍ന്നിരിക്കുന്നുവോ

അന്തിച്ചുവപ്പിന്‍റെ

ആരവമണിയുമ്പോള്‍
അകലങ്ങളിലെവിടെയോ
അരളികള്‍ പൂക്കുമ്പോള്‍

നിലാവിന്‍റെ തോണിയില്‍

നിഴലിന്‍റെ പാതയില്‍
നറുവെട്ടത്തിലൂറുന്ന
നീറ്റു കവിത പാടിയോ നീ

പശിയൂറും വയറുമായ്

പഴമ്പായയില്‍ നീയും
പകല്‍ വെട്ടവും കാത്ത്
പതറാതെ ഉറങ്ങിയോ

വാക്കിന്‍റെ നെറുകയില്‍

വിങ്ങലായ് തീര്‍ന്നോനെ
വാക്യത്തിലൊതുങ്ങതെ
വിരമമായ് മാറിയോ നീ...

Thursday, March 3, 2016

മുന്നേറുക നാം .....

ഇരുൾ കനക്കുമീ ജീവിത വീഥിയിൽ
ഇടറാതെ പതറാതെ പോവുക നാം
ഇന്നീ കാണും കാഴ്ചകളോരോന്നും
ഇമയനക്കാതെ കോർത്തെടുക്കുക നാം.

കനൽപാതകളിൽ വെന്തുരുകുമ്പോൾ
കഥന തപം ചെയ്തിടാതെ മുന്നേറുക നാം

കരളുരുകുംകാഴ്ചകളിൽ മനമിടറുമ്പോൾ
കരുണ വറ്റാതൊരു കരംനീട്ടുക നാം

നിഴലായ് തണലായ് സാന്ത്വനമാകുന്നോർക്ക്
നിദ്രാഭംഗം വരുത്തിടാതെ കാക്കുക നാം

നാവുകളുതിർക്കുംഒച്ചകളിലെല്ലാം
നേരിൻ ദീപമായ് വിളങ്ങുക നാം...'

Tuesday, March 1, 2016

ഒരു ചുംബന നിറവിൽ.....

ഒറ്റ ചുംബനത്താൽ
ഭൂമി പെണ്ണിന്റെ മാറിൽ
പകൽ ചതുരങ്ങൾ വരയുന്ന
സൂര്യനെ പോലെ
എന്റെയീ കവിതയെ
നീ ചുടു നിശ്വാസങ്ങളാൽ
പൊള്ളിച്ച് അടർത്തി മാറ്റുക

ഒറ്റ ചുംബനത്താൽ
തളിരിലകളെയുണർത്തുന്ന
മഴത്തുള്ളികളെ പോലെ
എന്റെയീ വാക്കിലൊളിഞ്ഞ
പൊരുളുകളെയുണർത്തി
ഹൃദയത്തിൽ നീ കാത്തു വയ്ക്കുക

ക്ഷത്രപെണ്ണുങ്ങൾനോക്കിനിൽക്കെ
നിഴലുംനിലാവുംകെട്ടിപ്പുണർന്ന് 
ഉമ്മകളുതിർത്ത് ഇണചേരുമ്പോള്‍
ചിതറി വീഴുന്ന ഹിമകണങ്ങൾ പോലെ

വാച്യാർത്ഥ നിറവും
വ്യംഗ്യാർത്ഥ പൊരുളും
നിന്നിൽ എന്നും കുളിരു പെയ്യട്ടെ.!!

Saturday, January 16, 2016

ഓര്‍മ്മകള്‍ തൊട്ടുരുമ്മുമ്പോള്‍

എട്ടുകാലികളെ പോലെയാണ്
ചില ഓര്‍മ്മകള്‍ ..
മറക്കാന്‍ ശ്രമിക്കുന്തോറും
മനസ്സാകെ വലകൾ
തീർത്തു കൊണ്ടിരിക്കും

ഒരായിരം ചോദ്യങ്ങളുമായി
കുണുങ്ങി കുറുമ്പുകാട്ടുന്ന
ഒന്നാം ക്ലാസ്സുകാരിയെ പോലെ
ഏതു തിരക്കിലുമത്
മനസ്സിനെ തൊട്ടുരുമി നില്‍ക്കും

ഉത്തരത്തിൽ പകച്ചിരുന്ന്
ചിലയ്ക്കുന്ന പല്ലിയെ പോലെ,
ഓർക്കാപ്പുറത്ത് പോലുമത്
ഒളിഞ്ഞിരുന്ന് മറയാത്ത
ശബ്ദരൂപങ്ങളെയുണർത്തും

ആലയിൽ പുകഞ്ഞെരിയുന്ന
കെടാത്ത കനലു പോലെ
ഓരോ ശ്വാസനിശ്വാസത്തിലും
ഉണര്‍ന്നുണര്‍ന്ന് മിഴികളിലത്‌
തുളുമ്പി നില്‍ക്കും .

അങ്ങനെയങ്ങനെ
ഒത്തിരിയൊത്തിരി
മറക്കാൻ ശ്രമിക്കുമ്പോഴാണ്
ഓർമ്മകളോരോന്നും
പെയ്തൊഴിയാത്ത മഴയായ്
മനസ്സില്‍ നിറയുന്നത്....

Sunday, January 10, 2016

മൌനമേ.....

നീ വരൂ.....
ആകാശം
തൊട്ടുണരുന്ന
കിനാവുകളുടെ
വയലറ്റുപൂക്കൾ പൂക്കുന്ന 
കൊടുമുടികളിലേക്ക്
നമുക്ക് യാത്ര പോകാം


നിറങ്ങളൂറുന്ന മിഴികളിൽ നോക്കി
നോവിൻറെ ഊടുവഴികൾ
മറികടക്കാം


നിശ്വാസങ്ങൾ ഉണരുന്ന
അധരങ്ങളാൽ വാക്കുകളെ
ബന്ധിതരാക്കാം


തപിക്കുന്ന നിമിഷങ്ങളുടെ
മേഘരൂപങ്ങളിൽ ഒളിഞ്ഞിരുന്ന് 
തളരുമ്പോൾ


കുളിരിൻറെ ഗസലുകൾ
പാടിപ്പാടി കെട്ടിപുണരുന്ന
മഴത്തുള്ളികളെപോൽ
ജീവനിലലിഞ്ഞു ചേരാം....

Friday, January 8, 2016

മരണമെത്തുന്ന നേരത്ത് ....

മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗം മനസ്സിലേക്ക്
വന്നണയുന്നത്......


വെന്തു പൊള്ളിയതിനെയും
കനലായ് നീറ്റുന്നതിനെയും
വെയിലത്തെത്തുന്നൊരു
ചാറ്റൽ മഴ പോലെ
കണ്ണീരിൽ കുതിർത്തു വയ്ക്കും


കൊഴിഞ്ഞ ഇലകളോടും
പടർമര ചില്ലകളോടും
കാറ്റിൻറെ ചീളുകളോടും
ശംഖിലെ കടലിരമ്പം പോലെ
രഹസ്യമായ് കഥകൾ പറയും


കേട്ടു മറക്കാത്ത ശബ്ദങ്ങള്‍ക്കും
വായിച്ചു മടുക്കാത്ത അദ്ധ്യായങ്ങൾക്കും
എഴുതിത്തീരാത്ത ഏടുകൾക്കും
ശബ്ദം വറ്റിയ അധരങ്ങളാൽ
ചുട്ടുപൊള്ളിക്കാതെ
ചുടുചുംബനം നൽകും....


മരണത്തിന്‍റെ
അരികു പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
പിണങ്ങിപ്പോയ
ഓർമ്മകൾ പോലും
ഉറുമ്പിൻ നിര പോലെ
വേഗം വേഗംമനസ്സിലേക്ക്
വന്നണയുന്നത്......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...