Monday, October 24, 2016

മമ ഭാരതമേ സ്വസ്തി

അമ്മേ ! ഭാരതാംബേ ! പൊറുക്കുക
കുരുക്ഷേത്രഭൂമിയാണിവിടം
ധർമ്മാധർമ്മ നെരിപ്പോടുകളിൽ
കനലുകളെങ്ങും പുകയുന്നു.

ആത്മബന്ധങ്ങളിരുളിൽ

വേരാഴങ്ങൾപിഴുതെറിയുന്നു
ഭയമറ്റ കഴുകൻകണ്ണുമായാരോ
പെൺമക്കളെ വേട്ടയാടുന്നു.

വഴിയോരങ്ങളിലെങ്ങും 

ശവംനാറിപ്പൂക്കൾ പൂക്കുന്നു
മതഭ്രാന്തർതൻ തേരോട്ടങ്ങൾ
ചിന്തയിൽ വളവുകൾതീർക്കുന്നു.

മരിച്ചുവീഴുമീ കാടിൻമക്കൾ
നാടിൻ രോദനമായി മാറുന്നു
പട്ടിണി കശക്കിച്ചുരുട്ടിയ മുല-
ഞെട്ടുകളോ കണ്ണീരിൻചാലാകുന്നു.

ഉടുതുണി മാറ്റിയുടുത്തു വരും

ഋതുവിൻ ചേഷ്ടകൾ കാൺകെ
വരൾച്ച മലമടക്കുകൾ തോറും
അപായച്ചങ്ങല നിവർത്തുന്നു

മണ്ണിൽ പൊന്നുവിളഞ്ഞൊരാ

സുവർണനാളുകളെങ്ങോ പോയ്
പരിഷ്കൃതരായ് തീർന്നവരോ
പൈദാഹം വിഷത്താൽകെടുത്തുന്നു .

അഹിംസയിലൂന്നിയ ദേശസ്നേഹികൾ

പൊരുതിനേടിയ സ്വാതന്ത്ര്യത്താൽ
തെരുവോരങ്ങളിൽ ചോരത്തിളപ്പുകൾ
ചുംബന കാഹളം മുഴക്കുന്നു.

മറഞ്ഞു നമ്മുടെ കോമള നാളുകൾ

മറന്നു നമ്മുടെ സംസ്കാരങ്ങൾ
മതമാത്സര്യത്തിരികൾ കെടുത്തുക
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം ,
മമ ഭാരതമേ സ്വസ്തിയെന്നോതുക നാം.

ഓര്‍മ്മപെരുക്കങ്ങളില്‍

നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ കിതപ്പുകളില്‍ മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയിലയുണ്ട്

വേരുകളുടെ രഹസ്യങ്ങള്‍തേടാനോ
തായ്ത്തടിയുടെ ഇറുങ്ങിയ 
ഞരമ്പുകള്‍ക്കുള്ളില്‍
പിടഞ്ഞോഴുകുന്ന നനവുകളുടെ 
പ്രണയമറിയാനോ മെനക്കെടാതെ 
മണ്ണകത്തളങ്ങളിലേക്ക് 
കമഴ്ന്നു നോക്കാതെ 
ചിറകു നിവര്‍ത്താതെ
പലവഴിതേടിനടന്നു  
പകച്ചിരുണ്ടുപോയകറയുമായ് 
ഓടിവന്നെത്തുന്ന കരക്കാറ്റിന്‍റെ
പീഡനങ്ങള്‍ക്കൊടുവില്‍വിറങ്ങലിച്ച് 
അന്ത്യയുറക്കത്തിനായ് 
സെമിത്തേരിയിലെ
മീസാന്‍ക്കല്ലുകള്‍ക്ക് മുകളിലേക്ക്
കൊത്തിവച്ച അക്ഷരപാതികളിലേക്ക്
ചുംബനചൂടുമായ് 
കൊഴിഞ്ഞുവീഴുകയാണ്
നീ കേള്‍ക്കാത്ത ശബ്ദത്തില്‍
നീ കാണാത്ത അകലത്തില്‍
പകലിന്‍റെ ആളലുകളില്‍ വെന്തും
രാവിന്‍റെ നിലാകിതപ്പുകളില്‍മയങ്ങിയും
ഇന്നലെയുടെ പാതിമയക്കത്തില്‍
ഞെട്ടറ്റു പോയ ഒരുകരിയില.

Sunday, October 23, 2016

ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.

ഹേ! കവേ,
കാവ്യലഹരിയുടെ
ഒറ്റക്കുതിപ്പിലലിഞ്ഞു
നീയുറക്കെ പാടുമ്പോള്‍
നിന്‍റെ ഇടനെഞ്ചിലെ ലഹളയില്‍
വാക്കിന്‍റെ പുളകങ്ങളാര്‍ക്കുന്നത്
ഞാനറിയുന്നു..


നരനനുത്തുതുടുത്ത താടിമേല്‍
വിരലിനാല്‍ മെല്ലെ തൊട്ട്
കണ്ണിമയിറുക്കിപ്പൂട്ടി
ഇരുളിലാരെയോ തേടി
നീ വീണ്ടും ഒരു നിറവിനായ്
കളങ്ങള്‍ ഒരുക്കുമ്പോള്‍
നിന്‍ ചിന്തകളില്‍ അലകളാര്‍ക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു...

നിന്‍റെ കാഴ്ചകളിലേക്ക്
ഒരു ഇരയെകോര്‍ത്തുവയ്ക്കാന്‍
കറുപ്പു പടര്‍ന്ന നിന്‍റെ ചുണ്ടുകളിലേക്ക്
ഒരു വരിയിലൊരു കൊടുങ്കാറ്റായി മാറിടാന്‍
അര്‍ത്ഥമില്ലാവിദ്വേഷത്തിന്‍റെ മാറാല പിടിച്ച
നിന്‍റെ ചിന്തകളിലേക്ക് പെയ്തുപെയ്തൊഴിഞ്ഞു
ഒരുമഴവില്ലായി വിരിഞ്ഞിടാന്‍

ഹേ, കവേ...
കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ രസനയില്‍ നുണയുന്ന
ഒറ്റവാക്കിന്‍റെ കവിതയായിടാന്‍.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...