Friday, November 24, 2023

ശരികളിലെ ശരി തേടുമ്പോള്‍ ...

 ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്നകന്നു  പോകും. അപ്പോള്‍ കൂട്ടത്തില്‍ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ നിസ്സഹായതയിലേക്ക് നാം വഴുതി വീഴും.... 

പിന്നെ, നമ്മുടെ മനസ്സിലൊരു കടല്‍ അലമുറയിട്ട് വല്ലാതെ തിരകളാര്‍ക്കും...  കാലവര്‍ഷത്തിന്‍റെ തീരാപ്പക പോലെ നോവുപെരുക്കത്തില്‍പ്പെട്ട് തന്നോടുതന്നെ ചിന്തകള്‍ കലഹിക്കും... . അകാരണമായൊരു അരക്ഷിതത്തിന്‍റെ കനംകൊണ്ട് ശ്വാസനിശ്വാസങ്ങളില്‍ ഓര്‍മ്മകളിഴഞ്ഞു നടക്കും ..

 തോറ്റു പോയിട്ടും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു വിചാരത്തിന്‍റെ നൂലറ്റത്ത് ഒരു ചിരി കോര്‍ത്ത്കെട്ടി നടക്കുമ്പോഴും തേടാറില്ലേ  നാം എവിടെ വച്ചാണ്അവന്‍റെ / അവളുടെ നാം കോര്‍ത്തുപിടിച്ച  വിരലടര്‍ന്നു  പോയതെന്ന്...

ഇവിടെ തെറ്റ് എന്നതുണ്ടോ..?. ഒന്നോര്‍ത്താല്‍ ഇരുപുറവും ശരി മാത്രമല്ലേയുള്ളൂ.. നിന്‍റെ  ഇഷ്ടത്തിന്‍റെ ....വിശ്വാസത്തിന്‍റെ....കരുതലിന്‍റെ ഇഴകളിലേക്ക് അവനെ / അവളെ കൂട്ടിച്ചേര്‍ത്തു കെട്ടാന്‍ ആരാണ് പറഞ്ഞത് ? കനവിലെ ഓരോ രാമഴയിലേക്കും ഇറങ്ങിച്ചെന്നു  അവനോടൊപ്പം /അവളോടൊപ്പം  നിന്‍റെ ഇല്ലായ്മയും വല്ലായ്മയും പങ്കു വയ്ക്കുമ്പോള്‍ അവന് /അവള്‍ക്ക് നിങ്ങളാണോ പ്രിയര്‍ എന്ന ഒരു ചോദ്യത്തിലേക്ക് ഒരുമാത്ര എങ്കിലും നീ കടന്നു പോയിരുന്നുവോ...? 

 സുഖം വേണോ ദുഃഖം വേണോ എന്നൊരു ചോദ്യവുമായി ഒരിക്കല്‍ ദൈവം നിനക്ക് മുന്നിലെത്തിയാല്‍ നീയെന്താവും സ്വീകരിക്കുക ? സന്തോഷം തന്നെയാവില്ലേ..എന്താ സംശയം അത് തന്നെ എന്നാവും ഉത്തരം ല്ലേ...

അതുതന്നെയാണ് ഈ ദുനിയാവിലെ ചില കൂട്ടുക്കെട്ടികളിലും സംഭവിക്കുക ...ഇവിടെ സ്വാര്‍ത്ഥതയാണ് ഓരോ മനസ്സുകളെയും ഭരിക്കുന്നത്.ചതിയും വഞ്ചനയും കൈമുതലാക്കിയ ഒരു കൂട്ടം നരകഴുകന്മാര്‍ നമുക്ക് ചുറ്റും റാകിപ്പറക്കുന്നുണ്ട്... കണ്ണുവേണം എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഉള്‍ക്കണ്ണ്‍,,

അവന്‍/അവള്‍ ഒപ്പം കൂട്ടുക്കൂടി നടക്കും...പലതും പറഞ്ഞു കിട്ടാവുന്നത്ര ആവോളം പിടുങ്ങും ....കൂടുതല്‍ മികച്ചത് എന്ന് മറ്റൊന്ന് കണ്ടാല്‍  മെല്ലെ കളം മാറ്റി ചവിട്ടും ... 

ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍   നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്ന്‍ അകന്നു  പോകും. അപ്പോള്‍ കൂട്ടത്തില്‍ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ നിസ്സഹായതയിലേക്ക് നാം വഴുതി വീഴും....

ഒന്നുമാത്രം കരുതുക. അവനില്‍ നിന്ന്/ അവളില്‍ നിന്ന് ... ഇഷ്ടത്തിന്‍റെ കിട്ടാക്കടം ചോദിച്ചു വാങ്ങാന്‍ പോകരുത്..നമ്മില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന അവനെ / അവളെ  അവരുടെ വഴിക്ക് വിടുക. അവന്‍റെ/ അവളുടെ സന്തോഷമായിരുന്നല്ലോ ഇത്രനാളും നമ്മുടെയും സന്തോഷം ..അതുപോല്‍ ആരൊപ്പമായിരുന്നാലും അവന്‍ /അവള്‍ എപ്പൊഴും സന്തോഷമായിരിക്കട്ടെ...ലോകാ സമസ്താ സുഖിനോ ഭവന്തു....





    .

Sunday, February 12, 2023

കോടതി ശബ്ദിക്കുമ്പോള്‍ ...

 ഇത് കോടതിമുറി ,,,,,

നാവില്‍ സൂചികോര്‍ത്ത് 

സാക്ഷികള്‍

സത്യത്തെ   

നിശ്ശബ്ദതയില്‍ 

തുന്നിച്ചേര്‍ക്കുന്നു.....


കളം മാറ്റി ചവിട്ടി 

ആരൊക്കെയോ  

പരിഹാസത്തിന്‍റെ  

ചൂണ്ടകൊളുത്തുമായി  

ഇരുളില്‍ പതുങ്ങുന്നു .. 


രഹസ്യകലവറയില്‍

കുടുങ്ങിയനേരുകളില്‍ 

കൊമ്പുകോര്‍ത്ത് 

മിഴികളില്‍ 

ഭയം ചികഞ്ഞ്

ഒരാള്‍ മാത്രം 

ഒച്ചപ്പാടുകളില്ലാതെ  

നിലവിളിക്കുന്നു.. 

നിസ്സഹായതയുടെ മുനമ്പില്‍ 

തൂങ്ങിയാടുന്ന 

ആ മനസ്സില്‍ 

ഒരു മരണം വളരുന്നു..  


ഇതോ ന്യായം.. 

ഇതോ നീതി... 

ഇതോ സത്യം... 


ആരും കേട്ടില്ല

ആരും ശബ്ദിച്ചില്ല ..  


നീതി ദേവത 

കണ്ണുകള്‍ മൂടികെട്ടി

ഒന്നും കാണാതെ 

ഒന്നും ഉരിയാടാതെ നിന്നു.....  


Thursday, January 26, 2023

മരണം കുറുകിയ നേരത്ത്....

മരണം കുറുകിയ നേരത്ത് 

തണുപ്പിന്‍റെ പുതപ്പു മൂടി 

 അപരിചിതങ്ങളിലേക്ക് 

അവള്‍ മടങ്ങുകയായി ..


പരിചിത വഴികളെല്ലാം

നഷ്ടപ്പെടും മുമ്പ്

ഒരിക്കല്‍ കൂടി

മറയുന്ന തെളിയുന്ന

ഓര്‍മ്മകളുടെ

വാതില്‍പ്പടിയില്‍

അവള്‍ അല്‍പനേരം

കാത്തു നിന്നിട്ടുണ്ടാവും..


അരുമകൈകളാല്‍

അനാഥത്വത്തിന്‍റെ

ഇരുണ്ട കൂരയിലേക്ക്

നട തള്ളിയ ദിനത്തിന്‍റെ

ദൈന്യതയില്‍ ഒരു വേള

നൊമ്പരങ്ങളുടെ

പെരുക്കങ്ങളില്‍പ്പെട്ടവര്‍

തേങ്ങിക്കരഞ്ഞി ട്ടുണ്ടാവും

ജീര്‍ണ്ണിച്ചു പോയ

ബന്ധങ്ങള്‍ പോലും

പട്ടിന്‍റെയും പൂക്കളുടെയും

കിട്ടാക്കടങ്ങളുമായി

ചുറ്റും എത്തിയപ്പോള്‍

സനാഥത്വത്തിന്‍റെ ഉള്‍ച്ചൂടില്‍

തീ നിറമാര്‍ന്ന്‍

ഉയര്‍ന്നുയര്‍ന്ന്

ഒരു ശലഭമായ്

അപരിചിതവഴികളിലേക്ക്

അവള്‍ പറന്നു പോകയായി .

Sunday, January 22, 2023

മറവികള്‍ മുരളുമ്പോള്‍

ഓര്‍മ്മയാം താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍

തെളിയുന്നു നിന്‍ മുഖം 

വെണ്‍തിങ്കള്‍ പോലെ ..


കേള്‍ക്കുന്നു പഴയൊരു 

വാക്കിന്‍ ഇമ്പം..

 

കാണുന്നരികിലൊരു 

നോക്കിന്‍ മേളം ...


വേഗത്തിലോടും

ഋതുവിന്‍ ചാരെയൊരു 

ഇലതന്‍ നൊമ്പരം..

 

തായ്ത്തടിയറിയാതെ

വേരുകള്‍ പുണര്‍ന്നൊരു

കഥയൊന്നും പാടീല്ല

കാറ്റിന്‍ ഗീതങ്ങള്‍.. 


വെയിലുകളറിയാതെ 

മാരിയോടിണ ചേര്‍ന്ന

കഥയൊന്നും പറഞ്ഞി ല്ല 

തളിര്‍ച്ചില്ലകള്‍..


നിലാവെട്ടം നിവരുമ്പോള്‍ 

രാപ്പക്ഷി പാടുമ്പോള്‍, 

ചിരി തൂകി നില്‍ക്കുമൊരു 

 ഉഡുകന്യയായിടാനൊരു

ചിന്തതന്‍  തോണിയേറി

ഞാനേകയായി പോകവേ..

 

ഓര്‍മ്മ തന്‍ താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍ 

തെളിയുന്നു നിന്‍ മുഖം 

ഒരു വെണ്‍തിങ്കള്‍ പോലെ.... 

 







  


Saturday, January 21, 2023

ഇനിയീ പാതയില്‍ .....

ഭാണ്ഡങ്ങളോരോന്നഴിച്ചു നോക്കി 
കര്‍മ്മകാണ്ഡം മറികടക്കാന്‍ 
ഒരു പഴുതു നോക്കി...

ഇല്ലില്ലൊരു ചെറുപാതപോലും
വരഞ്ഞില്ല ഭാവാനിന്നു വരെ 

വേണ്ട, നീയിപ്പോഴെടുത്ത്
ചാടിടേണ്ടയെന്നാരോ
മനതാരില്‍ മൊഴിയവേ
 
നോവിന്‍  പെരുക്കങ്ങളില്‍  
തലചായ്ച്ചു ക്ഷീണമകറ്റിടാം

കണ്ണീരാവോളം മോന്തിയെന്നും  
കനല്‍ക്കാടിന്‍ ദാഹമകറ്റിടാം

പുഞ്ചിരിയാലൊരു ദീപവുമേന്തി
കര്‍മ്മങ്ങളെല്ലാം ചെയ്തുതീര്‍ത്തിടാം

Sunday, May 12, 2019

.......

മറവിയുടെ തീരങ്ങള്‍ക്ക് അന്യമായ
ഒരു ഓര്‍മ്മയുടെ മുറിപ്പാടിനാല്‍
നീയെന്നും എന്നില്‍ ഓര്‍മ്മിക്കപ്പെടും ...

Thursday, May 31, 2018

എന്‍റെ പെണ്ണേ......,


പെണ്ണേ ,
ഇത് ഇരുളാണ് ...
നിലാപുതപ്പും ചൂടി
ഈ ഇരുൾക്കാട്ടിലൂടെ
നിന്റെ കരം കോർത്ത്
എനിക്കേറെ ദൂരം
സഞ്ചരിക്കേണ്ടതുണ്ട്...

പെണ്ണേ ,
ഇത് പകൽ വെട്ടമാണ്
ഈ വെയിലിനിറയത്ത്
പൂത്തുമ്പികൾ
നൃത്തമാടുമ്പോൾ
വെയിലിനെ ഒരു കുളിരാക്കി
നിന്റെ നെറുകയിലേക്ക്
എനിക്ക് കോരിനിറയ്ക്കേണ്ടതുണ്ട്

പെണ്ണേ ,
ഇതാണ് അസ്തമയം....
ചെമന്നങ്ങനെ തുടുത്ത്
കൺകളിൽ കരിമഷി പടർത്തി
പകൽ യാത്രയാകുമ്പോൾ
സന്ധ്യയുടെ വിങ്ങലുകളിലേക്ക്
നിന്റെ മിഴികളെ എനിക്ക്
തുന്നിക്കെട്ടേണ്ടതുണ്ട് .

എന്റെ പെണ്ണെ ,
പുതുമഴപ്പെയ്ത്തിനോടിണച്ചേർന്ന്
പുതുനാമ്പുകൾ മിഴി തുറക്കുമ്പോൾ
ഒരു പെരുനുണയുടെ
കറുത്ത കുടമറയ്ക്കുള്ളിൽ
നിന്നെ തനിച്ചാക്കി ഞാൻ
കുളിരുകോരുമ്പോൾ,

ഞാൻ നിന്നെ
നീയറിയാതെ മെല്ലെ
അകലങ്ങളിലേക്ക്
മാറ്റി നടുമെന്ന്
നീയറിയുക

അന്ന് ,
ഒരു വേനലുരുക്കത്തിന്റെ
കണ്ണീർപെരുക്കത്തിൽ
നിന്നെ തുടിച്ചിടാതെ
സഹനത്തിന്റെ
ചില്ലകൾ വിടർത്തി
തണലിന്റെ
ഇലകൾ ചിരിപ്പിച്ച്
വീണ്ടും നിനക്കിവിടെ
വേരാഴ്ത്തിടാൻ
നീ പഠിക്കേണ്ടതുണ്ട് പെണ്ണേ ....




നീ മാത്രമാണെന്ന്......

ഒരു കടൽ കാണുമ്പോൾ
പലവഴി തിരിഞ്ഞലത്തെത്തിയ
നദികളുടെ ഒച്ചിഴച്ചിലിന്റെ
നൊമ്പരത്തെപ്പറ്റി
തിരകളോടു ചോദിക്കുക

ഒരു പൂമരം കാണുമ്പോൾ
മുറുകെപുണർന്ന്
പൂക്കളിറുത്തു വിതറുന്ന
തെന്നലിന്റെ
രഹസ്യമൊഴിയെന്തെന്ന്
മറ്റാരും കേൾക്കാതെ
നീ ഇലകളോടു ആരായുക .

ഒരു തൊട്ടാവാടിയെ
തൊടും മുന്നേ നീ
വർണങ്ങൾ തേടിപ്പോയ
ശലഭചിറകുകൾക്ക്
ഭാരമുണ്ടോന്ന്
കാട്ടുപ്പൂക്കളോടു
മറക്കാതെ ചോദിക്കുക

ഒരു കുയിലിന്
എതിർപ്പാട്ട് പാടുംമുമ്പ്
തേനുണ്ണാനെത്തിയ
കരിവണ്ടിന്റെ
മൂളിപ്പാട്ടുകൾക്കൊപ്പം
ഇതൾ പൊഴിച്ചതാരെന്ന്
നിന്നെ വന്നു പുണരുന്ന
വെയിൽനിഴലുകളോട്
അന്വേഷിക്കുക..

തിരകളും, ഇലകളും
കാട്ടുപ്പൂക്കളും,
ഇതളുമപ്പോൾ
നിന്നോടു പറയും
നോവും മൊഴിയും
വേവും നിഴലും
നീയാണെന്ന്
നീ മാത്രമാണെന്ന്.

നീ യാത്ര പോകും മുമ്പ്

എന്തെന്നുമേതെന്നും
വേരുകൾ ചികയാതെ
പൊട്ടിച്ചിരികൾ തേടി
നീ യാത്ര പോകും മുമ്പ് ,

കേൾവികളടഞ്ഞുപോയ
ഒരു ദിക്കിലേക്ക്
നീ കാതുകളെ
ചേർത്തു വയ്ക്കണം

കാഴ്ചകളിൽ തടഞ്ഞ
നേരിന്റെ വാതിൽപ്പടിയിലേക്ക്
കടന്നു കയറുന്ന
പൊള്ളവാക്കുകൾക്ക്
ഒരിക്കലും തുറക്കാനാവാത്ത
ഒരു ചിത്രപ്പൂട്ടും നീ ഒരുക്കണം

മനസ്സിനപ്പുറം
വാക്കുകൾക്കപ്പുറം
കഥകൾ നെയ്യുന്ന
ചിന്തകളിലേക്ക്
കണ്ണീരിന്റെ
ഒറ്റവല വിരിച്ച്
കാത്തുനിൽക്കുന്ന
ഒരു കഴുകൻകണ്ണിനെ
പേടിയിൽ കൊരുത്ത്
നീ ഒളിച്ചുവയ്ക്കണം...

വാക്കുകളുടെ
മായാജാലങ്ങളിൽ
സദാചാരത്തിന്റെ
മൂടുപടമിട്ട
കാപട്യത്തിൻറ
അകക്കണ്ണുകളെ
നീ തിരിച്ചറിയണം..

ഇതുവരെ തറഞ്ഞ
മുള്ളുനീറ്റലുകളെ
ഓർമ്മയിൽ
നുണഞ്ഞുനുണഞ്ഞ്
മെല്ലെ നീ പിന്തിരിയണം

അപ്പോൾ ..

മേഘശകലങ്ങളെ
തൊട്ടു നോക്കാനാഞ്ഞ
ഒരു പാവം പക്ഷി
വല്ലാതെ തളർന്ന്
ഭൂമിയിലേക്ക്
ചിറകു താഴ്ത്തി
പറന്നിറങ്ങുന്നുണ്ടാവും ...




Thursday, March 29, 2018

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ
മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല.
തളരുന്നു വരളുന്നു നീരുറവകളെങ്ങും
വേനലോ ചുറ്റിപ്പടർന്നിടുന്നു

ജീവന്റെ അമൃതാം നീരൂറ്റി മന്നൻ
അതിമോഹദാഹം കെടുത്തിടുമ്പോൾ
മറയുന്നു പുഴകൾ, തെറ്റുന്നു ഋതുക്കൾ
ഹരിതങ്ങളെല്ലാം സ്മൃതിയായിടുന്നു

നവസൗധങ്ങളെങ്ങുംഉയർന്നിടുമ്പോള്‍
നീരിന്നുറവയാം മലനിരകള്‍ മാഞ്ഞിടുന്നു
നന്നല്ല മാനുഷാ നീയിതു തുടര്‍ന്നെന്നാല്‍
നാളെകളെങ്ങനെ പൈദാഹമകറ്റിടും.

വെട്ടിയും മാന്തിയും നികത്തിയും നീ
നല്ല നനവുകളെയാകയും വറ്റിച്ചിടുന്നു
വരള്‍ച്ചകള്‍ ചുറ്റിലുംതാണ്ഡവമാടുമ്പോള്‍
നീരിന്‍റെ മൂല്യം നീയറിയാത്തതെന്തേ.

ഓർക്കുക മര്‍ത്ത്യാ ,കാലമെത്രയാകിലും
ശാസ്ത്രത്തില്‍ നീയെത്ര മുന്നേറിലും
എന്തിനുമേതിനും തെളിനീരില്ലാതെ
താണ്ടുവതെങ്ങനെ നല്ല നാളെകൾ നീ.

മരങ്ങൾ നടാതെ കരുതലുകളില്ലാതെ
നഗ്നയാക്കുന്നതെന്തേ നീയീ ഭൂമിയെ
‍പ്രാണനു ജീവനമേകുവാനെപ്പോഴും 
അമൃതാണീ ജലമെന്നോര്‍ക്കണം നീ..



ബാക്കി വച്ച വാക്കിനോരത്ത്

കനവുകളിലൊരു
ഊഞ്ഞാലു കെട്ടിടാൻ
നിൻ മിഴിക്കോണിലെ
നോട്ടം ഞാനിറുത്തെടുത്തു

രാവറിഞ്ഞില്ല
രാക്കിളികളറിഞ്ഞില്ല
നിലാത്തുണ്ടു നിരന്നൊരാ നേരത്ത്

രാക്കാറ്റു മാത്രം
രാപ്പൂവിന്‍ കാതിലെന്തോ
മൊഴിഞ്ഞു മെല്ലെ..

ബാക്കി വച്ചൊരാ
വാക്കിന്റെയരികത്ത്
തുന്നിപ്പിടിപ്പിച്ച
പുഞ്ചിരിയലുക്കുകൾ
ഒരു വേള കാണാതെ,
നൽകാതെ നീ എങ്ങു പോയ്...




ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...