Sunday, October 1, 2017

ജാലകങ്ങള്‍....





എന്നിലേക്കെത്തുന്ന
എല്ലാ ജാലകങ്ങളും
നിനക്കിനി അടയ്ക്കുകയോ
തുറന്നിടുകയോ ചെയ്യാം.


എങ്കിലും,

ഒരിറ്റു കാഴ്ചയുടെ
ഉറവയിലേക്ക്
നീ മാറ്റിവയ്ക്കപ്പെടുന്ന
ഔദാര്യത്തിലൂടെ
ഞാനെന്റെ വെയിലിനെയും
നിലാവിനെയുംനക്ഷത്രങ്ങളെയും
പൂക്കളെയും തൊട്ടുരുമിയീ
നെഞ്ചോടുചേർത്തുവയ്ക്കും

എന്നിട്ട്,

കുരുക്കിട്ട്
വരിഞ്ഞുമുറുക്കുന്ന
മഞ്ഞച്ചരടിന്റ
തുലാസ്സുകളിലെന്റെ
കിനാക്കളുടെ ഭാരമളന്ന്
എത്രയോവട്ടം ഞാൻ
തൂങ്ങിമരിച്ചതും
ഉയിർത്തെഴുന്നേറ്റതുമായ
കഥകളോരോന്നും
ഒരു തുണ്ടുനിലാവിന്റെ
ജാലകങ്ങളിലൂടെ ഞാൻ
കവിതകൾക്കു സമ്മാനിക്കും.

അപ്പോൾ,

എല്ലാ നേരുകളും
ഒരു തുറന്നപുസ്തകമാകും
ഓർമ്മകളുടെ പിന്നാമ്പുറത്ത്
മേഞ്ഞുനടക്കുന്ന പഴമകളെ
സുവർണലിപിയാലന്ന്
നീ വായിക്കേണ്ടതുണ്ട്.

എല്ലാ പഴുതുകളും
അടയുമ്പോൾ
നാളെ നാവുവരണ്ട്
നീ അവശനാകുമ്പോൾ
ഒരിക്കലെങ്കിലും
നിനക്കു വായിക്കാൻ
വേവുപാകത്തിലാവും
ഞാൻ എഴുതിവച്ചിരിക്കുക.

ആദ്യം വരൾച്ചയുടെ
ജാതകക്കെട്ടുകൾ
നീ തുറന്നുനോക്കുക ,
വരുംനാളെകളിലേക്ക്
ഒഴുകിയെത്താൻ
പാകത്തിലന്ന്
എല്ലാ ജാലകങ്ങളും
നീ തുറന്നിടാൻ ശ്രമിക്കുക

മരുഭൂമികളിൽ
മഞ്ഞുപൊഴിയുന്ന
ജാലകക്കാഴ്ചകളെല്ലാം
അന്നെങ്കിലും നിന്നിലുണരട്ടെ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...