Sunday, June 22, 2014

മൌനങ്ങള്‍ കാത്തിരിക്കുമ്പോള്‍ ....

നേര്‍ത്ത 
മൌനത്തിന്‍റെ
മൂടുപടത്തിനുള്ളില്‍
മറഞ്ഞിരിക്കുമ്പോള്‍
എനിക്കുറപ്പുണ്ട്‌

ശബ്ദഘോഷങ്ങളോടെ
ആര്‍ത്തലച്ച്
പെയ്യാനൊരുങ്ങുന്ന
ഒരു മഴയുടെ
സംഗീതത്തിനു
കാതോര്‍ത്തിരിക്കയാണ്
നീയെന്ന്

സ്പന്ദനം
നിലയ്ക്കാത്ത
ഓര്‍മ്മകളുടെ
ഓരോ അറകളിലും
വെയിലത്തെത്തുന്ന
ചാറ്റല്‍ മഴ പോലെ
പടര്‍ന്നു മായുന്ന
കരിമുകില്‍ പോലെ
മരിച്ചു പോയ എത്ര
നിമിഷങ്ങളുടെ
മൌനങ്ങളാണ്
എന്നെയും
കാത്തിരിക്കുന്നത്

വരൂ നീയും
നിശ്ശബ്ദതകളെ
വിരല്‍ത്തുമ്പില്‍
തുന്നി ചേര്‍ത്ത്
വാക്കുകളുടെ
അമരത്ത്
ഇനി നമുക്ക്
ചേര്‍ന്നിരിക്കാം ...

ഒരു കുസൃതിക്കാറ്റ് ,,,

ഒടുങ്ങാത്ത കാഴ്ചകളുടെ
മങ്ങാത്ത ദൂരങ്ങളില്‍
ഒളിച്ചിരുന്ന്
കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

നിശ്ശബ്ദതയുടെ
മൂടുപടങ്ങളണിഞ്ഞ്
നിലയില്ലാത്ത ആഴങ്ങള്‍
കാത്തു വയ്ക്കുന്ന 
ജലരാശികളില്‍
തൊട്ടുരുമിയുമ്മ വച്ച്
ദൂരങ്ങള്‍ തേടി പായുമ്പോള്‍
ഇല ഞരമ്പിലൂടെ പടര്‍ന്ന്‍ പടര്‍ന്ന്‍
കൊഞ്ചിക്കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

കറുത്ത വേരുകളാഴ്ത്തുന്ന
ഇരവിന്‍റെ മാറില്‍
വീണു മയങ്ങുന്ന ഇലകളുടെ
മരണം മണക്കുന്ന
സഞ്ചാര പഥങ്ങളിലേക്ക്
പതുങ്ങി വന്നെത്തി നോക്കി
ഋതുക്കള്‍ മറയുമ്പോള്‍
വെളുത്ത പൂക്കളെ തേടി
മഴ 
വിരലുകള്‍ കോര്‍ത്ത്
ദൂരങ്ങള്‍ തേടിത്തേടി
കൊഞ്ചിചിരിച്ചു പായുകയാണ്
ഒരു കുസൃതി കാറ്റ്...

ഏകാന്തതയുടെ പടവുകളില്‍ ...

ഒറ്റപ്പെടലില്‍ എനിക്കെന്നും
ഒരു ആഹ്ലാദമുണ്ട്

പിന്തിരിഞ്ഞു നടക്കാത്ത
ഘടികാരപാദങ്ങള്‍ക്കൊപ്പം
അകന്നു പോകുന്ന
ഓരോ നിമിഷങ്ങളെയും
തെറ്റുന്ന ഹൃദയതാളത്തിനൊപ്പം
മൌനത്തിന്‍റെ വേവു നോക്കി 
പാകപ്പെടുത്തി രുചിക്കാം

വാക്കുകള്‍ക്കുള്ളിലെ
പൊള്ളുന്ന സത്യങ്ങളെ
ആരുമറിയാതെ
ഉള്‍ചൂടാല്‍ തൊട്ടറിയാം

വേരുകളാഴ്ത്താതെ
അകന്നു പോകുന്ന
ഒരോ കിനാക്കളെയും
ഏകാന്തതയുടെ ഒറ്റദ്വീപില്‍
പടര്‍ന്നു പന്തലിക്കുന്ന
നെല്ലിമരങ്ങളായി
മിഴിനീര്‍ നനവില്‍
നട്ടു വളര്‍ത്താം

വിധിയുടെ
താളുകള്‍ക്കിടിയില്‍
നൊമ്പരത്തിന്‍റെ
ശരശയ്യയില്‍
തല ചായ്ച്ചു മയങ്ങാം ...

ഒറ്റപ്പെടലില്‍
എന്നുമെന്നും
ഒരു ആഹ്ലാദമുണ്ട്
 

Monday, June 2, 2014

ഗുള്‍മോഹറുകള്‍ പൂക്കുമ്പോള്‍

ചിന്തകള്‍
വാക്കുകള്‍ തേടി
യാത്ര പോകുമ്പോഴാണ്
മൌനങ്ങള്‍
പെറ്റു പെരുകുന്നതും
ഇരുളുകളില്‍ ഒളിഞ്ഞ്
ശബ്ദമില്ലാതെ വിതുമ്പുന്ന
ഓര്‍മ്മകളുടെ പൊരുളുകള്‍ക്ക്
കാവലാളാകുന്നതും....

ഇഷ്ടങ്ങള്‍
കണ്ണിര്‍ത്തടാകത്തില്‍
മുങ്ങികുളിച്ച്
നിവരുമ്പോഴാണ്
തിരസ്കരണത്തിന്‍റെ
പാതകളില്‍
ഒറ്റപ്പെടലിന്‍റെ
നിഴലുകളുണ്ടാകുന്നത് ..

അപ്പോഴും ,

വാക്കുകളുടെ
വക്കുകളിലെ മുനകളില്‍ തട്ടി
വിറങ്ങലിച്ച് പോകുന്ന
കിനാവിന്‍റെ ചിറകുകള്‍ക്ക്
വീണ്ടും ,
ഇരുളിനെ തേടുന്ന പകലിന്‍റെ
ചുവപ്പ് നിറമായിരിക്കും

മഞ്ഞുത്തുള്ളി

അസ്തമയ ചുവപ്പിന്‍റെ 
വരാന്തയില്‍ 
നിശ്വാസങ്ങളാല്‍ 
വെന്തു പോയിരിക്കുന്നു 
ഇന്നെന്‍റെ വാക്കുകള്‍

നൊമ്പരമേഘങ്ങളുടെ 
അട്ടഹാസങ്ങളില്‍ നിന്ന്‍ 
നക്ഷത്രകുഞ്ഞുങ്ങള്‍ 
തെറിച്ചു വീഴുന്നു 


നിഴലും നിലാവും
ഇണ ചേരുന്ന
നിഴലനക്കങ്ങളുടെ
ചുറ്റുവട്ടങ്ങളിലേക്ക്
നിശാശലഭങ്ങള്‍
കണ്‍തുറക്കുന്നു

ഗന്ധം വാരി പുതച്ച
വെളുത്ത പൂക്കള്‍
ആയുസ്സിനെ
കൈക്കുമ്പിളില്‍
ഒളിപ്പിച്ച
മഞ്ഞുതുള്ളിയെ
കാത്തു നില്‍ക്കുന്നു ..
.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...