എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Monday, April 25, 2011
Wednesday, April 6, 2011
ഇന്നലെ പെയ്ത മഴയിൽ....
മഴയുടെ കേളിക്കൊട്ട് സന്ധ്യയ്ക്ക് തന്നെ തുടങ്ങിയിരുന്നു.എവിടെയോ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.മീന സൂര്യന്റെ ചൂടില്‍ ആലസ്യത്തിലാണ്ട മനസ്സിനു തെല്ലൊരു ആശ്വാസം തന്നെയാണീ മേഘനാദം..
ഒന്നു തിമിര്‍ത്തു പെയ്തെങ്കില്‍!!!
മഴ എത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ജാലകത്തിലൂടെ മിഴികള്‍ പായിച്ചു..
ഇല്ല്യാ ഇനിയും ഇങ്ങ് എത്തിയിട്ടില്ലല്ലോ.ചെറുങ്ങനെയെങ്കിലും ഇത്തിരി മഴ പെയ്തിരുന്നെങ്കില്‍!!!
മഴകാണാന്‍ പണ്ടെങ്ങും തോന്നിയിട്ടില്ലാത്ത പോലെ വല്ലാത്ത ഒരു ആവേശം തോന്നുന്നു മനസ്സിനു...അല്ലെങ്കിലും കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഞാനിപ്പോള്‍ കൂടുതല്‍ ആസ്വാദ്യതയോടെ വരവേല്‍ക്കുയാണല്ലോ..
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുകയാണ്..ഈ മഴയുടെ വരവ് അവയെ പേടിപ്പെടുത്തുന്നുണ്ടാകുമോ.എന്താകാം തങ്ങളില്‍ തങ്ങളില്‍ അവര്‍ പറയുന്നത്...ഒരു തുള്ളി വെളിച്ചം മിന്നിച്ച് തമ്മില്‍ത്തമ്മില്‍ സ്നേഹമാകുമോ പങ്കു അവര്‍ വയ്ക്കുന്നത്..അവര്‍ക്കും ഉണ്ടാകുമോ പിണക്കങ്ങളും ഇണക്കങ്ങളും...
കുട്ടിക്കാലത്ത് മിനാമിങ്ങുകളെ കണ്ടാലുടന്‍ അവയെ പിടിക്കാന്‍ ഇരുട്ടിനെ വക വയ്ക്കാതെ വേലിക്കലേക്ക് പാഞ്ഞിരുന്ന എന്നെ പിടിച്ചു നിര്‍ത്തിയത് മുത്തശ്ശി പറഞ്ഞ കഥയാണ്..
ജീവിച്ച് കൊതി തീരാതെ മരിച്ചവരുടെ ആത്മാക്കളാണ് മിന്നാമിന്നികാളായി പുനര്‍ജ്ജനിക്കുക. രാത്രി കാലങ്ങളില്‍ അവ ഇഷ്ടമുള്ളവരുടെ വീട്ടുമുറ്റത്തത് പാറി പറന്നെത്തും ..ഇങ്ങനെ ആ മുത്തശ്ശി പറഞ്ഞതു കേട്ടതില്‍ പിന്നെ എന്തു പേടിയായിരുന്നു സന്ധ്യ ആയാല്‍ പുറത്തേക്ക് ഒന്നു നോക്കാന്‍ പോലും ..രാത്രിയെ തന്നെ അന്ന് ഭയപ്പെട്ടിരുന്നു എന്നു വേണമെങ്കില്‍ പറയാം...
“അതൊക്കെ മുത്തശ്ശി വെറുതെ കഥ പറഞ്ഞതല്ലെ കുട്ട്യെ..ന്റെ കുട്ടി അതൊന്നും കേട്ട് പേടിക്കാണ്ടാട്ടൊ....ആ മിന്നാമിനുങ്ങുകള്‍ പാവങ്ങളാ.. “ എന്ന് പറഞ്ഞ് അമ്മ എത്ര തവണ സമാധാനിപ്പിച്ചിരുന്നു....എന്നാലും ആത്മാക്കളുടെ കഥ ഒരിക്കലും മനസ്സില്‍ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല...
ഓര്‍മ്മകളെ ഈറനണിയിക്കും പോലെ ചാറ്റല്‍ മഴ മുഖത്ത് വീണപ്പോഴാണ് മഴയുടെ വരവ് അറിഞ്ഞത്....എന്തോ, മനസ്സിലെവിടെയോ ആ ചാറ്റലിനോട് ഇത്തിരി ദേഷ്യം തോന്നി...“എന്തേ , ഈ മഴ കുറച്ച് നേരത്തെ വന്നില്ല....ഈ മഴയില്‍ ഭൂമിയെ പോലെ ന്റെ മനസ്സിനെയും കുളുര്‍പ്പിക്കാമായിരുന്നില്ലേ...
മഴയത്ത് വീശിയടിക്കുന്ന കാറ്റില്‍ മൂവാണ്ടന്‍ മാവിന്റെ ശിഖരങ്ങള്‍ നൃത്തമാടുന്നതു കാണാന്‍ എന്തൊരു ഭംഗിയാ.....ഇലകള്‍ മര്‍മ്മരത്തിലുടെ മഴയുടെ സംഗീതത്തിനൊത്ത് ഗാനം ആലപിക്കുന്നുണ്ടാകുമോ.... അതു കേട്ട് ആ തളിരലകള്‍ കുണുങ്ങി ചിരിക്കുകയാവാം ല്ലേ....അതൊ, മഴ ഏറ്റു വാങ്ങാതെ അപരിചിതയെ പോലെ മാറി നില്‍ക്കുന്ന എന്നെ കളിയാക്കുകയാണോ...
ഇരുട്ടില്‍ ഒളിച്ചു കളി നടത്തിരുന്ന ആ മിന്നാമിനുങ്ങുകള്‍ എവിടെ...? കഷ്ടം! തന്നെ ആ പാവങ്ങള്‍ ഇപ്പോള്‍ എവിടെ പോയി ഒളിച്ചിട്ടുണ്ടാവും..സന്ധ്യാനേരങ്ങളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ എനിക്കെന്നും കൂട്ടിനുണ്ടാവുന്നത് അവരാണ് ..മിന്നിമിന്നി പറന്നു നടക്കുന്ന അവയെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് മറ്റൊരു ലോകത്താവും....അവയോടൊത്ത് പലപ്പോഴും ഞാനും മിന്നിമിന്നി പറന്നു നടക്കാറുണ്ട്...
മഴ കൂടി കൂടി വരികയാണ്..... ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഓടിയിറങ്ങി ചെന്ന് മഴയെ ഏറ്റു വാങ്ങാനാ ഇപ്പോള്‍ ന്റെ മനസ്സ് കൊതിക്കുന്നത്....
ഭൂമിപെണ്ണിനോട് വെറുതെ ഒരു അസൂയ തോന്നും പോലെ.....മെല്ലെ കതകു തുറന്ന് ബാല്‍ക്കണിയില്‍ ചെന്നു നിന്ന് കൈകള്‍ നീട്ടി ഞാന്‍ ആ മഴയെ തൊട്ടു നോക്കി.
“വയ്യാത്ത കുട്ടിയല്ല്യോ നീയ്...ന്തിനാ പ്പോ ഈ മഴയത്ത് വന്നു നില്‍ക്കണത് ..
ചാറല്‍ വീഴും അകത്തു വാ കുട്ടിയ്യേ...മഴ കണ്ട് അധിക നേരം നില്‍ക്കണ്ടാ” ഉണ്ണിയമ്മയുടെ ശബ്ദം..
”ഇത്തിരി മഴ ഞാന്‍ എന്റെ കൈക്കുമ്പിളില്‍ വാങ്ങട്ടെന്റെ ഉണ്ണിയമ്മ്യേ..നി എനിക്കിതിനു കഴിഞ്ഞില്ലങ്കില്ലോ...ഉണ്ണിയമ്മ കണ്ടില്ലേ ...എനിക്ക് വേണ്ടിയാ ഇന്ന് ഈ മഴ പെയ്യണത് ..ഉണ്ണിയമ്മ കിടന്നോള്ളൂ ..ഞാന്‍ വന്നേക്കാം”
“ശിവ! ശിവ! ന്റെ കുട്ടി പറേണത് നീ കേള്‍ക്കണില്ലേ...ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ“....എന്ന് പറഞ്ഞ് ഉണ്ണിയമ്മ തിരിഞ്ഞ് നടന്ന് പോയപ്പോള്‍ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങല്‍ തോന്നി.
എന്റെ വാക്കുകള്‍ ഉണ്ണിയമ്മയെ വേദനിപ്പിച്ചുവോ...ഒന്നും മനഃപൂര്‍വ്വം പറയുന്നതല്ല..വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുതെന്നാ എപ്പോഴും വിചാരിക്കുക...പക്ഷേ, എന്നിട്ടും...???
അപ്പോഴും ഇനിയും എനിക്കായി പെയ്തു തോരാത്ത ആ മഴയെ വീണ്ടും ഞാന്‍ കൈകള്‍ നീട്ടി ഒരു പെരുമഴയായി എന്റെ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....
Saturday, April 2, 2011
നിലാപ്പൂക്കൾ കൊഴിയുമ്പോൾ....
നിലാവേ , നിന്‍
കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...
കൊഴിഞ്ഞു പോകും രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....
ഒരു വിളിപ്പാടകലെയായി
കാണ്മൂ ഞാന്‍....
കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...
കൊഴിഞ്ഞു പോകും രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....
ഒരു വിളിപ്പാടകലെയായി
കാണ്മൂ ഞാന്‍....
കൌമാരത്തിന്‍ വര്‍ണ്ണാഭയില്‍
കവിളിന്‍ തുടുപ്പും
സ്മിതമൂറും അധര കാന്തിയും
യൌവ്വന നിറവില്‍
കാണ്മൂ ഞാന്‍
മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ,ആചാരത്തിന്‍
സമവാക്യങ്ങള്‍....
കാണ്മൂ ഞാന്‍
മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ,ആചാരത്തിന്‍
സമവാക്യങ്ങള്‍....
സപ്ത താള ലയമാര്‍ന്നന്നു
ചിലങ്ക കെട്ടിയാടി പാടിയ
കാലമോ ഒരുമ്മ വച്ച് പായുമ്പോള്‍...
കാണുന്നു ഞാന്‍
കാലമോ ഒരുമ്മ വച്ച് പായുമ്പോള്‍...
കാണുന്നു ഞാന്‍
ഓരോ നിലാവകലുമ്പോഴും
ഒരു കുഞ്ഞു രാപ്പാടി തന്‍
ഗാനം നിലപ്പതുമീ ജന്മം
ഒരു കുഞ്ഞു രാപ്പാടി തന്‍
ഗാനം നിലപ്പതുമീ ജന്മം
നിശബ്ദതയിലാഴുന്നതും.
നിലാവേ...
നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും
മിഴിനീരാലൊരു
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും
മിഴിനീരാലൊരു
മഴവില്ലു തീര്‍പ്പതിനോ..?
ഓര്‍മ്മകളാം
ഓര്‍മ്മകളാം
അലകളേകാനോ..?
ഒരു തുളസിദളമായി
ഒരു തുളസിദളമായി
തളിര്‍ക്കുവതിനോ...?
കൊഴിഞ്ഞു വീഴുന്നൊരു
കൊഴിഞ്ഞു വീഴുന്നൊരു
പൂവായി തീരുവതിനോ..?
Friday, March 25, 2011
ഒരു കാശിത്തുമ്പയുടെ ഓർമ്മയ്ക്ക്... ..(കഥ)
ചിന്തകള്‍ കനക്കുന്ന മുഷിഞ്ഞ മനസ്സുമായിട്ടാണ് എന്നുമിപ്പോള്‍ ഓരോ ദിനവും കടന്നു പോകുന്നത്.. .നാളെ അതിരാവിലെ തന്നെ അമ്മയെ കാണാന്‍ പോകണം..എന്നും സമാധാനത്തിന്റെ സന്ദേശം നല്‍കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും മാഞ്ഞു കാണില്ല..
ചിന്തകള്‍ മുറിഞ്ഞു മുറിഞ്ഞ് പിന്നിലേക്കു പോകുമ്പോള്‍ അവിടെ തെളിഞ്ഞു വരുന്നത് പടിപ്പുരയും ഊട്ടുപുരയുമുള്ള തറവാടാണ്.നിറഞ്ഞ പത്തായങ്ങള്‍.നിശ്ശബ്ദതയുടെ ഇരുട്ടു മൂടിയ അകത്തളങ്ങള്‍ ..ദൈവങ്ങള്‍ അന്തിയുറങ്ങിയിരുന്ന മച്ചകങ്ങള്‍. അവിടെ...അവിടെ എന്റെ ദുര്‍വാശികള്‍ തല്ലി കെടുത്തിയ ചിരികള്‍,ഉയര്‍ന്നു കേള്‍ക്കേണ്ടിയിരുന്ന എത്രയോ കവിതകള്‍,കഥകള്‍...
ഒഴിവു ദിനങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അമ്മയ്ക്കെന്നും പറയാനുണ്ടായിരുന്നത് മാലുവിനെ കുറിച്ച് മാത്രമായിരുന്നു. അമ്മയുടെ സഹോദരന്റെ മകളാണ് മാലിനിയെന്ന മാലു.“ഒന്നു പോകരുതോ നിനക്കവിടെ വരെ...നാളെ തന്നെ ഗോവിന്ദനെയും കൂട്ടി അവിടം വരെ ഒന്നു പോയി വാ.ഒറ്റയ്ക്ക് പോകാന്‍ മടിയാണെന്നുണ്ടെങ്കില്‍ ഞാന്‍ കൂടി വരാം..”
ആ വരട്ടെ,നമുക്ക് പോകാം.. എന്ന് അലസമായി മറുപടി നല്‍കുമെങ്കിലും അമ്മയുടെ നിര്‍ബന്ധം നാള്‍ക്ക് നാള്‍ മുറുകി വന്നപ്പോഴാണ് എല്ലാറ്റിനും സമ്മതം നല്‍കേണ്ടി വന്നത്....
പഠിത്തം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അമ്മയുടെ പ്രാര്‍ഥനകളുടെ ഫലമാവാം ഐ ടി കമ്പനിയില്‍ ഒരു നല്ല ജോലി എനിക്ക് ലഭിച്ചത്.ജോലി കഴിഞ്ഞ് എന്നും കൂട്ടുകാരുമൊത്ത് ഒരു കൂടല്‍..പരിചയപ്പെട്ടത്തിന്റെ ആദ്യനാളുകളില്‍ തന്നെ തുടങ്ങിയ ശീലമായിരുന്നു മദ്യപാനവും കഞ്ചാവും.. സൌഹൃദത്തിന്റെ പളുങ്കു പാത്രത്തെ എന്നും ഞങ്ങളുടെ സംഘം മദ്യത്തിന്റെ ഈര്‍പ്പം കൊണ്ട് ഈറനണിയിച്ചു കൊണ്ടേയിരുന്നു....എല്ലാ ദിവസങ്ങളിലും സന്ധ്യ കനക്കുന്നതു വരെ അതു തന്നെയായിരുന്നു ഞങ്ങളുടെ വിനോദവും...ഇതൊന്നും അമ്മയ്ക്കറിയില്ലല്ലോ
മാസത്തിലൊരുനാള്‍ തറവാട്ടിലെത്തുമ്പോള്‍ എന്നും അമ്മയ്ക്ക് ഞാനൊരു നല്ല കുട്ടി തന്നെയായിരുന്നു ..
എന്റെയും മാലുവിന്റെയും വിവാഹം എത്രയും വേഗം നടത്തണമെന്ന ആഗ്രഹം അമ്മയെ പോലെ തന്നെ രാഘവമ്മാവനും ഉള്ളതു പോലെ തോന്നി..“അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാ എന്റെ മാലു..അവളെ അങ്ങോട്ട് ഏല്പിച്ചു കഴിഞ്ഞാലേ എനിക്ക് ആശ്വാസമാകൂ” എന്നാണ് രാഘവനമ്മാവന്‍ അന്ന് പറഞ്ഞത്...
മനസ്സു കൊണ്ട് ഒട്ടും ഇഷ്ടമായിരുന്നില്ല ഉടന്‍ ഒരു വിവാഹം.. കൂട്ടുകാരൊക്കെ അതുമിതും പറഞ്ഞ് വല്ലാതെ കളിയാക്കിയിരുന്നു.എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വിട്ടു കൊടുത്തു എല്ലാം..
വിവാഹത്തിന് എല്ലാവരും വന്നെത്തിയപ്പോള്‍ പരിചയത്തിന്റെയും ബന്ധത്തിന്റെയും ചില്ലകളില്‍ തളിരുകള്‍ നിറയുകയും ഇലകളുടെ കവരത്തില്‍ മൊട്ടുകളുയരുകയും ചെയ്തു.ബന്ധുക്കളെയെല്ലാം തന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് മാലുവിനാണെന്ന് കണ്ടപ്പോള്‍ അവളോട് ആദ്യമായി ലേശം അസൂയ തോന്നി..
അവളുടെ സംസാരം മാറി നിന്ന് നോക്കി കാണുകയായിരുന്നു.കഥയും കവിതയും വിടരുന്ന തിളങ്ങുന്ന കണ്ണുകളും ചിരിയ്ക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴിയും അവളുടെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നതു പോലെ തോന്നിയെങ്കിലും മനസ്സിന്റെ ഒരു കോണില്‍ അപ്പോഴും ഒളി മങ്ങാതെ മറ്റു ചില മുഖങ്ങള്‍ നിറഞ്ഞു നിന്നു...അവരെ പോലെ തന്നെയാകുമോ ഇവളും.മനസ്സിലെവിടെയോ അശാന്തിയുടെ വിത്തുകള്‍ മുളപൊട്ടിയ പോലെ...
വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ പിണക്കത്തിന്റെ വേലിയേറ്റവുമുണ്ടായി തുടങ്ങി.
എന്തോ, മനസ്സു കൊണ്ട് അവളുമായി പെരുത്തപ്പെടാന്‍ അവളെ സ്നേഹിക്കാന്‍ എനിക്കായില്ല..എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളായിരുന്നു ഞാനവള്‍ക്ക് വിധിച്ചത്. എന്തെങ്കിലും മറുപടി അതിനവള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മിണ്ടരുത് എന്ന താക്കീതോടെ ഞാനവളെ മര്‍ദ്ദിച്ചിരുന്നു.
സിഗററ്റിന്റെ ഗന്ധം ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞ് എന്നോടവള്‍ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവളോട് വല്ലാത്ത പകയാണ് തോന്നിയത് ..അപ്പോള്‍ മദ്യത്തിന്റേതായാലോ എന്ന് പറഞ്ഞ് ഒളിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി പുറത്തെടുക്കുന്നതു കണ്ട് അമ്മയ്ക്കരികിലേക്ക് ഓടി പോകുന്ന അവളെ കണ്ടപ്പോള്‍ .. അതായിരുന്നു ആദ്യമായി അവളെന്നെ തോല്പിച്ച നിമിഷം..
എല്ലാവരുടെയും മുന്നില്‍ എന്നെ തോല്പിക്കുവാന്‍ എത്തിയിരിക്കുന്ന ഒരുവള്‍ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.അന്ന്, ആദ്യമായാണ് ഞാനൊരു മദ്യപാനിയാണെന്ന് അമ്മ അറിഞ്ഞത് .. അമ്മയുടെ കണ്ണീരിനു മുമ്പില്‍ തലകുനിച്ചു നിന്നപ്പോള്‍ എന്റെ മനസ്സില്‍ അവളോടുള്ള പകയുടെ പന്തം ആളി കത്തുകയായിരുന്നു...
ആര്‍ക്ക് മുന്നിലും തോല്‍ക്കാത്ത എന്നെ തോല്പിക്കാനെത്തിയ അവളെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ആവേശത്തോടെയാണ് ഞാനെന്റെ വിരലുകള്‍ അവളുടെ കഴുത്തില്‍ ആഴ്ന്നിറക്കിയത്...പക്ഷേ, അന്ന് അമ്മയുടെ ഇടപെടല്‍ അവളെ രക്ഷിച്ചു..
എങ്കിലും, ഇത്തിരി ശ്വാസത്തിനായുള്ള ആ പിടച്ചിലില്‍ അവള്‍ക്ക് നഷ്ടമായത് കവിതയ്ക്കും സംഗീതത്തിനുമായി അവള്‍ കാത്തു സൂക്ഷിച്ച അവളുടെ ശബ്ദമായിരുന്നു..ഏറെ നാളിലെ ചികിത്സയ്ക്കു ശേഷവും “ഇനി പഴയ പോലെ പാട്ടും കവിതയും ഒന്നും പാടില്ല, ശബ്ദത്തിന് ആയാസം ഒട്ടും കൊടുക്കരുത് കൊടുത്താല്‍ വീണ്ടും ശബ്ദം നഷ്ടപ്പെടാം” എന്ന ഡോക്ടറുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ അവള്‍ ഇത്തിരി മൌനത്തിന്റെ പേടകത്തിലായി എന്ന് അറിഞ്ഞ നിമിഷം അന്നെന്റെ മനസ്സ് എത്രയെന്നോ സന്തോഷിച്ചത്..
ഒരു സിനിമയ്ക്കോ പാര്‍ക്കിലോ ഒരു ഷോപ്പിംഗിനു പോലുമോ അവളെ ഞാന്‍ ഒരിക്കല്‍ പോലും കൊണ്ടു പോയിട്ടില്ല.. ബൈക്കില്‍ കൂട്ടുകാരുമായി ചെത്തി പാഞ്ഞു നടക്കുന്ന ഞാന്‍ ഒരുവളുടെ ഭര്‍ത്താവാണെന്ന് ആരും അറിയണ്ട എന്ന വിചാരമായിരുന്നു മനസ്സില്‍.സ്വന്തമാക്കിയ അന്നു മുതല്‍ ഞാന്‍ പറയുന്നത് അനുസരിച്ച് എനിക്ക് വേണ്ടി മാത്രം ജീവിക്കേണ്ടവളാണവള്‍.ഞാന്‍ വരയ്ക്കുന്ന ഒരു വൃത്തത്തിനപ്പുറം അവളെ കടത്തി വിടരുത് എന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
ആ നാലുക്കെട്ടിന്റെ ചുവരുകള്‍ കടന്ന് അവള്‍ക്കൊരു യാത്ര ഞാന്‍ വിധിച്ചിട്ടില്ലായിരുന്നു. അവളുടെ നോട്ടമോ ചിരിയോ മറ്റുള്ളവരില്‍ എത്തുന്നത് കാണുന്നത് തന്നെ എന്റെ മനസ്സിനെ എന്തുകൊണ്ടോ പൈശാചികമാക്കിയിരുന്നു..അതു കൊണ്ടു തന്നെ തുടര്‍ന്ന് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനും ഞാന്‍ തിരശ്ശീലയിട്ടു....അതില്‍ അമ്മയ്ക്കും രാഘവമ്മാവനും എന്നോട് നീരസം ഉളവാക്കിയെങ്കിലും എന്റെ വാശിയില്‍ എല്ലാവരും നിശ്ശബ്ദരാവുകയായിരുന്നു..
“ശേഖരനു സുഖമില്ല അവളൊന്ന് പോയി നില്‍ക്കട്ടെ കുറച്ചു ദിവസം”എന്ന് അമ്മ ചോദിച്ചപ്പോള്‍ തന്നെ മനസ്സിലായി ആ ചോദ്യത്തിനു പിന്നില്‍ അവളാണെന്ന്... അതു കൊണ്ടു തന്നെ കര്‍ശനമായി പറഞ്ഞു “അങ്ങനെ നില്‍ക്കണ്ട.അമ്മയുമൊത്ത് പോയി കണ്ടു വരൂ” എന്ന് .എന്നിട്ടും തിരിച്ച് അമ്മയുമൊത്ത് അവള്‍ വന്നില്ല എന്നറിഞ്ഞ നിമിഷം ഞാനൊരു കാട്ടാളനാവുകയായിരുന്നു..
അന്ന്, പതിവില്‍ കവിഞ്ഞ് കൂടുതല്‍ മദ്യപിച്ചു..അവളെ കൊണ്ടു ചെന്നാക്കിയ അമ്മ തന്നെ അവളെ തിരിച്ചു കൊണ്ടു വരണമെന്ന എന്റെ അലര്‍ച്ച കേട്ട് അമ്മ നടുങ്ങി പോയി...സിംഹകൂട്ടിലകപ്പെട്ട പേടമാനിനെ പോലെ പേടിച്ചു വിറച്ചു എന്റെ മുന്നിലെത്തിയ മാലുവിനെ കണക്കില്ലാതെ ഉപദ്രവിച്ചു...തടയാനെത്തിയ അമ്മയെ പിടിച്ചു തള്ളി മാറ്റി.അമ്മയുടെ വീഴ്ച കൂടി കണ്ടപ്പോള്‍ എന്റെ ദേഷ്യം പതിന്മടങ്ങു വര്‍ദ്ധിച്ചു.
അവളെ കൊല്ലാനാണ് തോന്നിയത്.അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവളുടെ മുടിക്കെട്ടിലാണ് പിടി കിട്ടിയത്.മുടിക്കെട്ടില്‍ പിടിച്ച് അവളുടെ തല ഞാന്‍ ഭിത്തിയില്‍ ആഞ്ഞിടിച്ചു. ശക്തമായ ആ ഇടിയില്‍ അവളുടെ നെറ്റി പൊട്ടി രക്തം വന്നു...
അന്നും, അമ്മ എന്റെ കാലു പിടിച്ച് കേണു കരഞ്ഞിട്ടാണ് അവളെ ഞാന്‍ വെറുതെ വിട്ടത്.അവളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അമ്മ പറഞ്ഞിട്ടും ഞാനത് കേട്ടതായി ഭാവിച്ചില്ല...“ എന്റെ വാക്ക് കേള്‍ക്കാത്തവര്‍ ചത്തു തുലയട്ടെ ” എന്നായിരുന്നു അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ നല്‍കിയ മറുപടി.
അടുത്ത ദിനം രാധേട്ടത്തി വന്നപ്പോള്‍ “കോലായ കഴുകിയപ്പോള്‍ കാലു തെറ്റി വീണതാ രാധേട്ടത്തി, നെറ്റി ഇത്തിരി പൊട്ടി..വീണതിന്റെ മേലുവേദന” എന്നെക്കെയവള്‍ പറയുന്നത് കേട്ട് അമ്മയും നിശ്ശബ്ദയായി നില്ക്കുന്നതു കണ്ടപ്പോള്‍.. ഹോ! രക്ഷപ്പെട്ടു എന്ന ആശ്വാസമായിരുന്നു മനസ്സില്‍......
പിറ്റേന്ന്,ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴി എന്തോ ഒന്ന് വണ്ടിയ്ക്ക് മുന്നിലൂടെ എടുത്തു ചാടിയ പോലെ തോന്നിയാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് .ബൈക്കില്‍ നിന്ന് തെറിച്ചു വീണ എനിക്ക് ബോധം കിട്ടിയപ്പോള്‍ ആദ്യം കണ്ടത് ആശുപത്രി കിടക്കയില്‍ എനിക്കരികിലിരുന്നു കരയുന്ന മാലുവിനെയാണ്.
അപകടം നടന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്നു വന്ന് പോയ കൂട്ടുകാര്‍ ആരും തന്നെ പിന്നെയൊന്ന് അന്വേഷിച്ചു വരിക പോലുമുണ്ടായില്ല. വേദന നിറഞ്ഞ ആ ദിവസങ്ങളില്‍ മാലു മാത്രമായിരുന്നു ഏക ആശ്വാസം...കൂടെകൂടെ അവളും വല്ലാതെ തലവേദന അനുഭവിക്കുന്നതു പോലെ തോന്നിയിരുന്നു..എന്നാലും, ഞാന്‍ നിമിത്തമുണ്ടായ മുറിവിനെ കുറിച്ച് ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..ആശുപത്രിയില്‍ പലരും അവളുടെ തലയിലെ മുറിവിനെ കുറിച്ചും തിരക്കിയപ്പോഴൊക്കെ രാധേട്ടത്തിയോട് പറഞ്ഞ കള്ളക്കഥ തന്നെ അവള്‍ ആവര്‍ത്തിച്ചു.
അവളെ ആദ്യമായി സ്നേഹിച്ചു തുടങ്ങുകയായിരുന്നു ഞാന്‍.അവളറിയാതെ എന്റെ മനസ്സില്‍ അവളോടുള്ള സ്നേഹത്തിന്റെ വാര്‍മഴവില്ല് വിരിയുകയായിരുന്നു.പലപ്പോഴും ജനലഴികളിലൂടെ പഞ്ഞിക്കൂടു പോലെ നീങ്ങുന്ന മേഘക്കീറുകളെ നിര്‍നിമേഷയായി അവള്‍ നോക്കി നില്‍ക്കുന്നത് കാണാം..“മേഘങ്ങളോട് എന്ത് കഥയാണ് നീ പറയുന്നതെന്ന് ചോദിക്കാന്‍ നാവ് തുടിച്ചെങ്കിലും... പെട്ടെന്ന് ആ സ്നേഹം പുറത്തു കാട്ടാന്‍ എനിക്ക് അന്ന് എന്തോ തോന്നിയില്ല...
“വീട്ടില്‍ പോയി ഭക്ഷണം എടുത്തു വരട്ടെ ? “ എന്ന് ചോദിക്കുന്നതു പോലും പേടിച്ചാണ് ..“എന്തിനാ നിനക്കിത്ര പേടി മാലൂ,..നീ പോയി വാ” എന്ന് അവളെ സ്നേഹത്തോടെ യാത്രയയ്ക്കണമെന്ന് തോന്നി...എന്നാലും വേണ്ട ഇപ്പോള്‍ വേണ്ട...ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ ആശുപത്രി വിട്ടു വീട്ടിലെത്താം. അതിനു ശേഷം വേണം മാലുവിനെ സ്നേഹം കൊണ്ട് പൊതിയാന്‍ ...
ഒരു തുമ്പപ്പൂ പോലെ പരിശുദ്ധയാണവള്‍..അവള്‍ക്ക് നഷ്ടപ്പെടുത്തിയ നല്ല ദിനങ്ങള്‍ തിരിച്ചു നല്‍കാന്‍ ,അവളെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍,എനിക്ക് കൊതിയായി...അവളുടെ പഴയ ദിനങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു വരണം. കഥയും കവിതകളും എഴുതുന്ന പാവം കുട്ടിയായിരുന്നു അവള്‍ ....അവളെ വീണ്ടും പഠിപ്പിക്കണം. അവള്‍ ആഗ്രഹിച്ച പോലെ ഒരു യാത്ര അമ്മയും അവളുമായി ഗുരുവായൂര്‍ക്ക് ... നല്ല ഒരു ഡോക്ടറെ കാണിച്ച് അവള്‍ക്ക് താന്‍ നഷ്ടപ്പെടപ്പെടുത്തിയ ശബ്ദം തിരികെ നല്‍കണം....എന്നൊക്കെ മനസ്സില്‍ കണ്ടു കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല..
ഭക്ഷണം എടുത്തു വരേണ്ട സമയം കഴിഞ്ഞിട്ടും മാലുവിനെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവളുടെ പദനിസ്വനത്തിനു കാതോര്‍ത്ത് കിടന്ന് മയങ്ങി പോയി..“മോനെ , എഴുന്നേല്‍ക്ക് ഭക്ഷണം കഴിക്ക്..”എന്ന ഗോവിന്ദമാമയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. മാലു എവിടെ...? അവളെവിടെ..? മുന്‍പൊന്നും തോന്നാത്ത രീതിയില്‍ അവളെ കാണാന്‍ എന്റെ കണ്ണുകള്‍ വല്ലാതെ കൊതിക്കും പോലെ..
“നീയാരെയാ നോക്കുന്നത് ഇല്ല ...മാലു വന്നിട്ടില്ല..ഇവിടുന്ന് വന്നപ്പോള്‍ കയറി കിടന്നതാ തലവേദനിക്കുന്നൂന്നും പറഞ്ഞ് ഞാനിങ്ങോട്ട് ഇറങ്ങിയപ്പോള്‍ ശാരദയും രാഘവനും കൂടി അവളെ കരുണാകരന്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയി..നീ ആഹാരം കഴിക്ക്..ഇന്നിനി എന്നോട് ഇവിടെ നില്‍ക്കാന്‍ പറഞ്ഞിരിക്കയ ശാരദ.”..
അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..എന്തിനാ അവളെ മറ്റൊരിടത്തേക്ക് കൊണ്ടു പോയത് ഇവിടെയും ഉണ്ടായിരുന്നില്ലേ ഡോക്ടര്‍മാര്‍ ഇവിടേക്ക് കൊണ്ടു വരാമായിരുന്നില്ലേ..മനസ്സ് വല്ലാതെ അസ്വസ്ഥമാകും പോലെ..രാത്രിയിലെ നിശ്ശബ്ദതയിലേക്ക് ആശുപത്രിയും പരിസരവും അലിഞ്ഞു ചേര്‍ന്നപ്പോള്‍ മനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ വല്ല്ലാതെ ശ്വാസതടസ്സം സൃഷ്ടിക്കും പോലെ അനുഭവപ്പെട്ടു....
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ മനസ്സില്‍ നിറഞ്ഞത് മാലുവായിരുന്നു ..ഇന്ന് മാലു വരുമ്പോള്‍ ആ നെറ്റിയിലെ മുറിവില്‍ തലോടി ആശ്വസിപ്പിച്ച്, ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം അവളോട് മാപ്പു ചോദിച്ച്, ആ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങണം ഇനിയും അവള്‍ക്ക് എന്റെ സ്നേഹം നിഷേധിച്ചു കൂടാ .അവള്‍ക്കും എനിയ്കും ഇടയിലുള്ള മൌനത്തിന്റെ തിരശ്ശീല എന്റെ സ്നേഹം കൊണ്ട് ഇല്ലാതാക്കണം....
“ആരോ വാതിലില്‍ മുട്ടുന്നുണ്ടല്ലോ..ആരാ ഇത്ര രാവിലെ...?” എന്ന് ചോദിച്ച് അല്പം ഈര്‍ഷ്യയോടെ ഗോവിന്ദമാമന്‍ വാതില്‍ തുറന്നപ്പോഴാണ് കാണുന്നത് രാഘവനമ്മാവന്‍ .“മോനെ, മാലൂനു തീരെ വയ്യ..അവളെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്.കോലായില്‍ കാലു തെറ്റി അവള്‍ വീണീരുന്നില്ലേ..ആ വീഴ്ചയില്‍ അവള്‍ക്ക് പറ്റിയ തലയിലെ മുറിവ് ..അത് ചെറുതായിരുന്നില്ല മോനേ, അവിടെ രക്തം കട്ട പിടിച്ച് കിടക്കയാ..എന്റെ കുട്ടി ഇത്ര ദിവസം ആ വേദന അനുഭവിക്കയായിരുന്നു.ഞാന്‍ ആശുപത്രിയിലേക്ക് പോവ്വാണ്. അവിടെ തന്നെയായിരുന്നു രാത്രിലും ശാരദ അവിടെയുണ്ട് നിങ്ങളോട് വിവരം അറിയ്ക്കാന്‍ വന്നതാ ”എന്ന് പറഞ്ഞ് ഉടന്‍ തന്നെ യാത്ര പറഞ്ഞ് രാഘവനമ്മാവന്‍ പോയപ്പോള്‍ എന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് ആരോ കനല്‍ വാരിയിടും പോലെയുള്ള നീറ്റലാണ് ഉണ്ടായത്.എല്ലായ്പോഴും എന്റെ ചിന്തകള്‍ക്ക് നടുവിലേക്ക് ഏതെങ്കിലും ഒരു തടസ്സം ഞാനറിയാതെ വന്നു വീഴുന്നത് എന്റെ ഒരു നിയോഗം തന്നെയാവാം...
അവളുടെ അരികിലെത്താന്‍ മനസ്സ് വല്ലാതെ വിതുമ്പി..പക്ഷേ...എന്റെ ഈ അവസ്ഥയില്‍ ഞാനെങ്ങനെ അവള്‍ക്കരികിലെത്തും..രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും അവളെ കാണാനാകാതെ സ്വസ്ഥത നശിച്ചപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ ശലഭങ്ങളായി എനിക്ക് ചുറ്റും പറന്ന് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു....
ആശുപത്രിയില്‍ എന്നെ തനിച്ചാക്കി പോകാന് അന്ന് അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മനസ്സില്ലാമനസ്സോടെ അവള്‍ വീട്ടിലേക്ക് പോയത്. തുടര്‍ച്ചയായ് കുറെയേറെ ദിവസങ്ങളായി ഊണും ഉറക്കവും കൃത്യമായി ഇല്ലാതെ.വല്ലാതെ ക്ഷീണിച്ചിരുന്നു പാവം.
ഒരു സന്ധ്യാ നേരത്ത് അജിയും മഹിയും വന്ന് “നമുക്ക് വീട്ടില്‍ പോകാമെടാ എന്ന് അജി പറഞ്ഞപ്പോള്‍ ...”മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നാണ് ഓര്‍ത്തത് “അതെന്താ ഈ നേരത്ത്? ഇപ്പോഴെന്താ? എവിടേക്കാ? നമുക്ക് മാലുവിന്റെ അടുത്തേക്ക് പോയിട്ട് വീട്ടിലേക്ക് പോകാം ..എനിക്കവളെ ഒന്നു കാണണം ...”അപ്പോഴാണ് കണ്ടത് ഗോവിന്ദമാമ ഭിത്തിയില്‍ ചാരി നിന്ന് മുഖമമര്‍ത്തി കരയുന്നു...എല്ലാവരുടെയും മുഖം വല്ലാതെ വിങ്ങുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ അഹിതം സംഭവിച്ചു എന്ന്....പിന്നെ ഒന്നും ചോദിച്ചില്ല..മനസ്സില്‍ ചിന്തകള്‍ അലയാഴി പൊലെ ആര്‍ത്തലയ്ക്കും പോലെ... ഒന്നും ഉരിയാടാനാകാതെ അവര്‍ക്കൊപ്പം യാത്രയായി...
വീട്ടിനു മുന്നില്‍ വണ്ടി എത്തിയപ്പോള്‍ കണ്ടു അവിടവിടെയായി എല്ലാരും കൂടി നില്‍ക്കുന്നു...എന്താണ് സംഭവിച്ചത് മഹി...? എന്ന ചോദ്യത്തിനു ഉയര്‍ന്നു കേട്ടത് അമ്മയുടെ നിലവിളിയായിരുന്നു.
“മേനേ, പോയെടാ ...മാലൂ പോയെടാ....” എന്താ ഈ കേള്‍ക്കുന്നത് ....പെട്ടെന്ന് വല്ലാത്ത ഒരു മരവിപ്പ് ശരീരമാകെ തോന്നി....
“എന്റെ മാലൂ...അവള്‍ക്കെന്താ പറ്റിയത്...? ആരെങ്കിലും ഒന്നു പറയൂ...അവള്‍ എവിടെ..?” വിങ്ങിപൊട്ടുന്ന ശബ്ദത്തില്‍ ഭാസ്കരേട്ടനാണ് പറഞ്ഞത്..“അന്നത്തെ വീഴ്ചയില്‍ അവള്‍ക്ക് തലയ്ക്കക്കത്ത് ക്ഷതം പറ്റിയിരുന്നു മോനേ..രണ്ടു ദിവസമായി അബോധാവസ്ഥയിലായിരുന്ന മാലൂട്ടി കുറച്ച് മുമ്പ്....”.
ആ വാക്കുകള്‍ മുള്ളാണി പോലെ മനസ്സില്‍ തറഞ്ഞു കയറി...“യ്യോ! എന്റെ മാലൂ....അവളെ ഞാന്‍ .....” വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുകയാണ്..ഇത്ര വേദന ഉള്ളിലൊതുക്കിയിട്ടും ഒരക്ഷരം പോലും അവള്‍ എനിക്കെതിരായി ആരോടും പറഞ്ഞിട്ടില്ല. സ്നേഹിക്കയായിരുന്നു അവള്‍ എന്നെ. സ്നേഹം കൊണ്ട് തോല്പിച്ചു അവളെന്നെ...
മാലൂനെ കുറിച്ചോര്‍ക്കുമ്പോള്‍....എന്റെയീ കൈകളില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന അവളുടെ ദയനീയമായ മുഖം...സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടുമുറ്റത്ത് അകലേക്ക് നോക്കിയിരിക്കുന്ന മാലുവിന്റെ മുഖം ..അതാണ് ഓര്‍മ്മയില്‍ നിറയുന്നത്....എന്റെ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്...അവളുടെ ചിരി കെടുത്തിയത് എന്റെയീ കരങ്ങളാണ് ...ഞാനാണവളെ കൊന്നത്....ഇത്തിരി സ്നേഹം പോലും നല്‍കാതെ എന്റെ മാലൂനെ ഞാന്‍ കൊന്നു...ആഴത്തില്‍ ഞാനവള്‍ക്ക് വേദനയുണ്ടാക്കിയിട്ടും ആരോടും എന്നെ കുറിച്ച് ഒരു പരിഭവവും പറയാതെ എന്നെ സ്നേഹിച്ച് സ്നേഹിച്ച് അവള്‍ പോയി...
എന്റെ സ്വപ്നങ്ങള്‍ക്ക് കറുപ്പ് വര്‍ണ്ണം ചാലിച്ചെഴുതിയത് എന്റെ കരങ്ങളാണ്..ദുഃഖങ്ങളുടെ വലിയ പായ നിവര്‍ത്തി വച്ച് കാറ്റിന്റെ ഗതിക്കൊപ്പം ഇനി എനിക്ക് എന്റെ യാത്ര തുടരാം.. കണ്ണീരിന്റെ ഉപ്പുള്ള ചോരപുരണ്ട മനസ്സുമായി ഈ ജന്മശാപമീ കരങ്ങളില്‍ പേറിയിനി എത്രനാള്‍ ഞാന്‍ ജീവിക്കണം...........
മാറാപ്പ്................
ശിരോ ലിഖിതത്തിന്‍
താളുകള്‍ മെല്ലെ
മറിച്ചു നോക്കിടവേ
മറിച്ചു നോക്കിടവേ
കാണുന്നു ഞാന്‍...
മാറാപ്പുകളേതും കൂടാതെ
യാത്ര വന്നോരെന്നെ..
കാലത്തിന്‍ രഥമുരുളവേ
വന്നതാണീ മാറാപ്പുകള്‍
എന്‍ ചുമലില്‍....
കനം പേറി കയറ്റം കയറുമൊരു
വൃഷഭം പോലെയിന്നെന്‍
യാത്ര തന്‍ വേഗമോ
കുറയുന്നതീ മാറാപ്പിനാല്‍....
അകലമുണ്ടെനിക്കിനിയും
യാത്ര ചെയ്തീടാന്‍ നേരമോ
ഒട്ടധികമില്ലതാനും....
ഓര്‍ത്തു , ഞാനീ മാറാപ്പില്‍
ചികഞ്ഞു നോക്കിയതിന്‍
ഭാരം കുറച്ചീടാന്‍....
ഓന്നൊന്നായി എടുത്തു
നോക്കീടവേ, തരിച്ചു
ഞാന്‍ നിന്നു പോയ്..
ഇവയെന്‍
ഇവയെന്‍
മോഹങ്ങള്‍ ,സ്വപ്നങ്ങള്‍
കണ്ണീരുകള്‍, ആവലാതികള്‍!
കളയുവതെങ്ങനെ ഞാനിവയെ
എന്‍ ഭാരം കുറച്ചീടാന്‍....
ഓരോന്നും ഓര്‍മ്മകള്‍
ഉണര്‍ത്തിടവേ മെല്ലെ
കണ്ണീരാല്‍ കഴുകി തുടച്ചു
മാറാപ്പില്‍ വച്ചു വീണ്ടും...
സ്വന്തമായുള്ളൊരീ മാറാപ്പും
ചുമലില്‍ പേറി ഞാന്‍....
കാലത്തിന്‍ യവനിക നീക്കി
ഇനിയും നടന്നീടാം
മെല്ലെ മെല്ലെ....
മെല്ലെ മെല്ലെ....
.
Thursday, March 24, 2011
ഒരു പിൻ വിളി...........
കേള്‍പ്പൂ
ചുറ്റും നിന്‍ സ്വരം..
ഒരു വേള മാത്രം
കാണാന്‍ കൊതിപുണ്ട്
മിഴികള്‍ തിരയുമ്പോള്‍
മനം തേടുമ്പോള്‍
മനം തേടുമ്പോള്‍
നീയെന്തേ തഞ്ചത്തില്‍
ദൂരെ ഒളിച്ചീടുന്നു..
തീരാത്ത വ്യഥകളതത്രെയോ
തഞ്ചത്തിലെത്തി നീയെന്‍
കാതില്‍ ഓതുന്നു.....
തെളിയുന്നു നിനവില്‍
നീയെന്നുമെന്നാലും
നോക്കിയാല്‍ കാണില്ല
നീയോ,തൊട്ടടുത്താണല്ലോ
ഞാനെന്നോതിടുന്നു.....
കണ്ടാല്‍,
കറുത്തിട്ടോ വെളുത്തിട്ടോ
തീരാത്ത വ്യഥകളതത്രെയോ
തഞ്ചത്തിലെത്തി നീയെന്‍
കാതില്‍ ഓതുന്നു.....
തെളിയുന്നു നിനവില്‍
നീയെന്നുമെന്നാലും
നോക്കിയാല്‍ കാണില്ല
നീയോ,തൊട്ടടുത്താണല്ലോ
ഞാനെന്നോതിടുന്നു.....
കണ്ടാല്‍,
കറുത്തിട്ടോ വെളുത്തിട്ടോ
മിഴികള്‍ ചുവന്നിട്ടോ
കാണാത്ത നിന്‍
രൂപമതെന്താവാം...
നേരമില്ലാ നേരത്തും
നേരമില്ലാ നേരത്തും
പാത്തും പതുങ്ങിയും
എത്തി നീയെന്നെ തൊട്ടു
വിളിച്ചിടുകെന്നാലും...
ഇല്ല, ഭയമില്ല തെല്ലും
നിന്‍ പദനിസ്വനം
കാതോര്‍ത്തല്ലയോ
ഞാനിരുന്നീടുന്നു....
കണ്ണൊന്നടച്ചാലും
കണ്ണൊന്നു മിഴിച്ചാലും
എന്നുള്ളില്‍ പിന്നെയും
നിന്‍ നിനവ് ഉയിര്‍ക്കുന്നു
ജനിച്ചു നീ എന്നോടൊപ്പം
നടപ്പൂ നീ എന്നോടൊപ്പം
എന്നാലും ഇത്ര നാള്‍
കണ്ണൊന്നടച്ചാലും
കണ്ണൊന്നു മിഴിച്ചാലും
എന്നുള്ളില്‍ പിന്നെയും
നിന്‍ നിനവ് ഉയിര്‍ക്കുന്നു
ജനിച്ചു നീ എന്നോടൊപ്പം
നടപ്പൂ നീ എന്നോടൊപ്പം
എന്നാലും ഇത്ര നാള്‍
കാണാത്ത ചങ്ങാതി
നീയെന്തിനിന്ന് മറഞ്ഞു
നിന്നീടുന്നു.....
കാണാചരടില്‍
മുറുകുമീ നാളുകള്‍
വേര്‍പെടുത്തുവാന്‍ വഴി
കാണാതെ ഉഴറി ഞാന്‍
പാതി വഴിയില്‍ സ്തബ്ദയായ്
നില്‍ക്കവേ....
നീയെന്തിനിന്ന് മറഞ്ഞു
നിന്നീടുന്നു.....
കാണാചരടില്‍
മുറുകുമീ നാളുകള്‍
വേര്‍പെടുത്തുവാന്‍ വഴി
കാണാതെ ഉഴറി ഞാന്‍
പാതി വഴിയില്‍ സ്തബ്ദയായ്
നില്‍ക്കവേ....
നിന്‍ സ്വരം
മാടി വിളിക്കുന്നുവോ
മാടി വിളിക്കുന്നുവോ
“നേരമായ് നീയെന്‍ കൂടെ വന്നാട്ടെ”
Monday, March 21, 2011
നിഴലിന്റെ പ്രണയം...
എന്റെ...
കിനാക്കളില്‍
ചിറകടിക്കുന്നത്
നിന്റെ നിനവുകളാണ്...
മനസ്സില്‍
മഴവില്ല് വരയുന്നത്
ചിറകടിക്കുന്നത്
നിന്റെ നിനവുകളാണ്...
മനസ്സില്‍
മഴവില്ല് വരയുന്നത്
നിന്റെ വിരല്‍ത്തുമ്പുകളാണ്..
വേദനയില്‍
പെയ്തിറങ്ങുന്നത്
നിന്റെ മൃദുമന്ത്രണമാണ്..
എന്നിട്ടും അറിയുന്നു
നീയും ഞാനും
വേദനയില്‍
പെയ്തിറങ്ങുന്നത്
നിന്റെ മൃദുമന്ത്രണമാണ്..
എന്നിട്ടും അറിയുന്നു
നീയും ഞാനും
ഇരുളും പകലുമാണ്.
നാളെയുടെ
പുത്തന്‍ സ്വപ്നങ്ങളില്‍
കണ്‍ തുറക്കുന്നത്
പകല്‍ വെളിച്ചം
നാളെയുടെ
പുത്തന്‍ സ്വപ്നങ്ങളില്‍
കണ്‍ തുറക്കുന്നത്
പകല്‍ വെളിച്ചം
ഇന്നിന്റെ
സന്ധ്യയില്‍ വിങ്ങലിച്ച്
ഉയിര്‍ കൊള്ളുന്നത്
വെറുമൊരു ഇരുള്‍
നീ,
പുലരൊളിയായ് വരൂ
നീ,
പുലരൊളിയായ് വരൂ
നിഴലായ് ഞാന്‍
പിന്തുടരാം....
പൂങ്കാറ്റായി വരൂ
സുഗന്ധമായി ഞാന്‍
അലിഞ്ഞിടാം...
പിന്തുടരാം....
പൂങ്കാറ്റായി വരൂ
സുഗന്ധമായി ഞാന്‍
അലിഞ്ഞിടാം...
പുതുമഴയായി പൊഴിയൂ
മണ്ണിന്‍ ഗന്ധമായി ഞാനീ
മണ്ണിന്‍ ഗന്ധമായി ഞാനീ
ഭൂമിയില്‍ ചേര്‍ന്നീടാം....
*************
*************
Tuesday, March 15, 2011
സ്നേഹിതനോട്.....
കവിളില്‍ നോവില്ലെന്‍ സ്നേഹിതാ, നിന്‍ കരം
കരളിലാണിന്നലെ വീഴ്ത്തിയ നൊമ്പരം..
കരുണയില്ലായ്കയല്ലൊരു ദുര്‍ബലത നിന്‍
കരമറിയാതെ പതിച്ചതാവാം.........
പറയുക സ്നേഹിതാ കഴിയുമോ എന്നില്‍ നി-
ന്നൊരു വേള വിടചൊന്നകന്നു പോകാന്‍
കളവല്ല നിന്നെ കുറിച്ചെന്‍ കണക്കുകള്‍
എളുതല്ല ചിന്താ സമാനതകള്‍..
പൊള്ളയാം വാക്കുകള്‍ ചൊല്ലിയിട്ടില്ല നാം
ഒന്നുമേ നേടുവാനല്ലയീ സൌഹൃദമെങ്കി-
ലുമേതോ അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്തൊ-
രേതോ കരുത്താണ് നമ്മുടെ സൌഹൃദം..
കണ്ണില്‍ നനവെത്തിടുമ്പോള്‍ തലോടുന്ന
നിന്‍ വിരല്‍ കല്ലായ് കഴിഞ്ഞുവോ.....
കളവല്ല നമ്മുടെ സൌഹൃദമെങ്കില്‍
നിന്‍ കരളിലും നൊമ്പരമേറ്റു കാണും...
ദുഃഖസ്മരണ നിന്‍ നെഞ്ചില്‍ ചുരത്തും
നൊമ്പരം പകുതി പകര്‍ന്നെനിക്കേകുവാ
നെത്തിടാതെയെവിടെയിരിപ്പൂ നീ,അന്ധകാര
ത്തിന്‍ മടിയിലോ,കലിതന്‍ തടവിലോ സ്നേഹിതാ..
എന്തിനീ മൌനം, വചനം മരവിച്ച ധ്യാനം-
ചിതല്‍ കൂട്ടിലില്ലിനി സാന്ത്വനം ....
നൊട്ടിനുണയാം കുറെ വാക്കുകള്‍ നമു-
ക്കൊന്നിച്ചു കൂടാം വരിക നീ സ്നേഹിതാ...
നീ വരൂ സ്വാന്തന സംഗീത വീചിയായ്
നീ വരൂ പുത്തന്‍ പ്രഭാത തുടിപ്പുമായ്
നീവരൂ വറ്റാത്തരുവിയായ് കൂരിരുള്‍
മാറ്റുന്ന നെയ്ത്തിരി നാളമായ് സ്നേഹിതാ....
കരളിലാണിന്നലെ വീഴ്ത്തിയ നൊമ്പരം..
കരുണയില്ലായ്കയല്ലൊരു ദുര്‍ബലത നിന്‍
കരമറിയാതെ പതിച്ചതാവാം.........
പറയുക സ്നേഹിതാ കഴിയുമോ എന്നില്‍ നി-
ന്നൊരു വേള വിടചൊന്നകന്നു പോകാന്‍
കളവല്ല നിന്നെ കുറിച്ചെന്‍ കണക്കുകള്‍
എളുതല്ല ചിന്താ സമാനതകള്‍..
പൊള്ളയാം വാക്കുകള്‍ ചൊല്ലിയിട്ടില്ല നാം
ഒന്നുമേ നേടുവാനല്ലയീ സൌഹൃദമെങ്കി-
ലുമേതോ അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്തൊ-
രേതോ കരുത്താണ് നമ്മുടെ സൌഹൃദം..
കണ്ണില്‍ നനവെത്തിടുമ്പോള്‍ തലോടുന്ന
നിന്‍ വിരല്‍ കല്ലായ് കഴിഞ്ഞുവോ.....
കളവല്ല നമ്മുടെ സൌഹൃദമെങ്കില്‍
നിന്‍ കരളിലും നൊമ്പരമേറ്റു കാണും...
ദുഃഖസ്മരണ നിന്‍ നെഞ്ചില്‍ ചുരത്തും
നൊമ്പരം പകുതി പകര്‍ന്നെനിക്കേകുവാ
നെത്തിടാതെയെവിടെയിരിപ്പൂ നീ,അന്ധകാര
ത്തിന്‍ മടിയിലോ,കലിതന്‍ തടവിലോ സ്നേഹിതാ..
എന്തിനീ മൌനം, വചനം മരവിച്ച ധ്യാനം-
ചിതല്‍ കൂട്ടിലില്ലിനി സാന്ത്വനം ....
നൊട്ടിനുണയാം കുറെ വാക്കുകള്‍ നമു-
ക്കൊന്നിച്ചു കൂടാം വരിക നീ സ്നേഹിതാ...
നീ വരൂ സ്വാന്തന സംഗീത വീചിയായ്
നീ വരൂ പുത്തന്‍ പ്രഭാത തുടിപ്പുമായ്
നീവരൂ വറ്റാത്തരുവിയായ് കൂരിരുള്‍
മാറ്റുന്ന നെയ്ത്തിരി നാളമായ് സ്നേഹിതാ....
Sunday, March 13, 2011
ജനിമൃതികളിൽ.....
അന്ന്,
നീയെന്നെ അറിയാഞ്ഞതും
ഞാന്‍ നിന്നെ അറിയാഞ്ഞതും
അക്ഷരങ്ങളില്‍...
ഇന്ന്,
നീയെന്നെ അറിയുന്നതും
ഞാന്‍ നിന്നെ അറിയുന്നതും
സൌഹൃദങ്ങളില്‍....
നാളെ,
നിയെന്നെ അറിയാതിരിക്കുന്നതും
ഞാന്‍ നിന്നെ അറിയാതിരിക്കുന്നതും
ഓര്‍മ്മകളില്‍...
Wednesday, March 2, 2011
ഒരു നനുത്ത ഓർമ്മയ്ക്ക്...
ചിന്തകളെ ഉണര്‍ത്തും
ചുടുനിണം എന്‍ സിരകളില്‍
തണുത്തു നിശ്ചലമാകുമ്പോള്‍...
ഇനിയും നിനക്കായ് നല്‍കാതെ
ഞാന്‍ കരുതിയ പുഞ്ചിരി
ചുണ്ടില്‍ ഒളിപ്പിച്ച്..
കിനാക്കള്‍ ഹൃത്തില്‍
ചേര്‍ത്ത് വച്ച്..
ഓര്‍മ്മകളാം വളപ്പൊട്ടുകള്‍
ബാക്കി വച്ച്..
ശാന്തമായി മിഴികള്‍ പൂട്ടി,
നനഞ്ഞ മണ്ണിന്‍ ഗന്ധവും
ശ്വസിച്ചു ഞാന്‍
നിദ്രയില്‍ ആഴ്ന്നിറങ്ങവേ..
നീ വരിക,
മൂടുക..എനിക്കായ്
നിന്‍ മൌനം നെയ്ത
ചുവന്ന പട്ട്....
നിറയ്ക്കുക ..എനിക്കായ്
കണ്‍കോണിലൊരു തുള്ളി
ഗംഗാജലം....
തരിക....എനിക്കായ്
കൈക്കുടന്ന നിറയെ
സ്നേഹപ്പൂക്കള്‍...
നടുക... എനിക്കായ്
മനസ്സിന്‍ കോണിലൊരു
കൃഷ്ണതുളസ്സി....
Friday, November 5, 2010
കാതങ്ങള്‍ക്കപ്പുറം..
കാലമാകുന്ന ചിലന്തി വലയില്‍
കുടുങ്ങിയാണ് ഓര്‍മ്മകള്‍
നിശ്ചലമായതെന്ന്
ഞാന്‍ പറഞ്ഞില്ല...
വിധിയുടെ പാതയില്‍
മുള്ളാണി വിതറിയത്
ചിരി കെടുത്താനാണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല..
ഒരു ചരടില്‍ മറഞ്ഞിരുന്ന്
കഴുത്തു ഞെരിച്ചമര്‍ത്തിയത്
വിഷസര്‍പ്പമായിരുന്നെന്ന്
ഞാന്‍ പരിതപിക്കുന്നില്ല....
സുഖദുഃഖങ്ങള്‍ ഏറ്റു വാങ്ങി
വിധിക്കൊത്തു ചലിക്കേണ്ടവര്‍
എന്ന പ്രമാണവും
ഞാന്‍ തള്ളിക്കളയുന്നില്ല...
അപ്പുറം,
ഒരു വിളിപ്പാടകലെ..
ഒരു തുളസിത്തറയും
ഒരു കെടാവിളക്കും
ഇത്തിരി ചാറ്റല്‍മഴയും
ഇപ്പോഴും എപ്പോഴും
ഇനിയുമെനിക്ക്
തുണയായുണ്ട്.....
Subscribe to:
Posts (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
അലീനാ , നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു... പിന്നെ, ഞാന്‍ പേടിച്ചിരുന്നു...
-
യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മ...