Thursday, April 16, 2015

മൌനം വീണ്ടും മഴയായ് ...

മൌനങ്ങള്‍
ഇറങ്ങി പോയത്
ഒച്ചയനക്കങ്ങള്‍
മുറികള്‍ തോറും
കയറിയിറങ്ങിയപ്പോഴാണ്

വീടു ഉണര്‍ന്നത്
വിരല്‍ത്തുമ്പിലും
കാതോരത്തും
ചേക്കേറിയിരുന്ന
സ്വരങ്ങള്‍ മുഖാമുഖം
കാഴ്ച നിറച്ചപ്പോഴാണ്

കമ്പിത്തിരികളും
പൂത്തിരികളും
രാവിന്‍റെ മുറ്റത്ത്
നൃത്തമാടിയപ്പോഴാണ്
മനസ്സുകളില്‍ പൂക്കാലം
വിരുന്നെത്തിയത്

ആള്‍ക്കൂട്ടത്തില്‍
തനിച്ചാക്കി
വീണ്ടുംആരവങ്ങള്‍
പടിയിറങ്ങുമ്പോള്‍
ഇറങ്ങിയ പോയ
മൌനം
വീണ്ടും മഴയായ് ...

Wednesday, April 15, 2015

പ്രിയ രാവേ,

പ്രിയ രാവേ,
ഉറക്കത്തിന്‍റെ കുഞ്ഞുതോണിയിലേറി
നിന്നോടൊപ്പം ഞാനും മഴ നനയുകയായിരുന്നു 
നിഴല്‍ ചിത്രംവരയാത്ത ചില്ലകള്‍ നീട്ടി
നീ കാറ്റിനോട് സങ്കടം പറയുമ്പോള്‍ 
ഇറ്റിറ്റു വീഴുന്ന ഒരോ മഴത്തുള്ളിയും
കൈക്കുമ്പിളിലേക്ക് ഏറ്റു വാങ്ങി
ഞാനോ, മേഘകൂടാരത്തില്‍
മഴചിറകുകള്‍ക്ക് മേല്‍ കുട നിവര്‍ത്തുന്ന
ഒരു നക്ഷത്രത്തെ തേടുകയായിരുന്നു

Sunday, April 12, 2015

മറവികളിങ്ങനെയാണ്

ചില മറവികളിങ്ങനെയാണ്
നിനച്ചിരിക്കാത്ത നേരങ്ങളിലാവും 
അനുവാദത്തിനായി ഒട്ടും കാത്തു നില്‍ക്കാതെ
ഓര്‍മ്മകളിലേക്ക് ഇരച്ചു കയറി
തിരയുപേക്ഷിച്ച ഞണ്ടുകള്‍ പോലെ 
മനസ്സിന്‍റെ ഭിത്തിയിലൂടങ്ങനെ ഓടി നടന്ന്‍
മറവികളിലെക്ക് ചെന്ന് മറയുന്നത്

Monday, April 6, 2015

നേരായ്.....കാവലായ്.....

വെയില്‍
വിരലുകള്‍
നഖങ്ങള്‍ നീട്ടി
ആക്രമിച്ചപ്പോഴും

വിശപ്പിന്‍റെ
ആളല്‍
സിരകളില്‍
കത്തി പടര്‍ന്നപ്പോഴും

കാര്‍ന്നു തിന്നുന്ന
വാര്‍ധക്യ വേരുകള്‍
കാല്‍പ്പാദങ്ങളില്‍
കനം തൂങ്ങിയപ്പോഴും

മങ്ങിയ കാഴ്ചയെ
വട്ടം പിടിച്ച്
അടുത്ത് വരുന്ന
വാഹന ശ്രദ്ധയെ
പിടിച്ചുലയ്ക്കാന്‍
പാകത്തില്‍

ചുളിവുകള്‍
വല വിരിച്ച
കറുത്ത കൈകളില്‍
മുറുക്കി പിടിച്ചിരുന്നു
"ഊണ് റെഡി'
എന്നൊരു
പരസ്യ പലക..

അയാള്‍
പാറാവുകാരനാണ്!!
മനസ്സിന്‍റെ
മേന്മയില്‍
ദാരിദ്ര്യത്തെ
തോല്പിക്കുന്ന
പാറാവുകാരന്‍!

Sunday, April 5, 2015

ഇടറുന്ന വഴികളില്‍....

ഇടറുന്ന വഴികളില്‍
കുറുകുന്ന നേരങ്ങളില്‍
മുറുകുന്ന ഓര്‍മ്മകളില്‍
തെളിയുന്നു ബന്ധങ്ങള്‍
മറയുന്നു ബന്ധനങ്ങള്‍
മൌനം പതയ്ക്കുന്നു ,,
കുന്നിമണികള്‍ കൂട്ടി
ബാല്യം കടന്നതും
വിരല്‍ത്തുമ്പിനാല്‍
അക്ഷരം കോര്‍ത്തെടുത്തതും
അറിവിന്‍റെ നുകം പേറി
നാളുകള്‍ താണ്ടിയതും
വരയുന്നു ചിത്രങ്ങള്‍
കാണുന്നു നേര്‍ കാഴ്ചകള്‍
പ്രണയം കനക്കുന്ന
പ്രാണന്‍റെ നീറ്റലുകള്‍
കനവിന്‍റെ നിറം കെട്ട
നേരിന്‍റെ തേങ്ങലുകള്‍
വാക്കിന്‍റെ ഉള്ളറിഞ്ഞ്
തപം താണ്ടി കനവു വറ്റിച്ച്
ജീവിത പാഠം പഠിച്ചു ജീവന്‍
തളര്‍ന്നു തുരുമ്പിച്ചു വീഴ്കെ
പെറ്റു പെരുകുവാനിനി
ഇമകളില്‍ തുളുമ്പുവാന്‍
കണ്ണീരിന്‍ പേറ്റു നോവില്ല
ഇനിയില്ല നിമിനേരം
ഇനിയില്ല രാപ്പകലുകള്‍
ഇടറുന്നു വഴികള്‍
കുറുകുന്നു നേരങ്ങള്‍
കാണാതെ കാണുന്നു
വിജന പാതയിലെങ്ങോ
തെളിയുന്നു മറയുന്നു
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ .. 

Friday, April 3, 2015

ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം .. ....

ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
കിനാക്കാഴ്ചകള്‍
കാണാതെ നീ
ഉണരും വരേക്കും .
നിലാപ്പെണ്ണിനോടു
കലഹിച്ചു വീഴുമാ
നിഴല്‍പാതികളെങ്ങോ
വിടചൊല്ലും നേരം
ജാലക പാളികള്‍
മെല്ലെ തുറക്കവേ
വെയില്‍ കൈകള്‍
പൊന്നേ,പുണരുകയാണോ
ദിശ തേടി പായും
കാറ്റിന്‍റെ പാട്ടില്‍
അറിയാതെയെന്നോ
നീ താളം നിറച്ചോ
പൊരുളറിയാ
വാക്കിന്‍റെ വക്കില്‍
പൊന്നേ,നീയെന്തേ
മിഴികള്‍ നിറച്ചോ
ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
നിന്‍ കരളിലെ
കനല്‍ച്ചൂടില്‍
ഒരു കുളിരായ്
പെയ്തു നിറയാന്‍ .

Monday, March 16, 2015

കണിക്കൊന്ന പൂക്കുമ്പോള്‍ ....

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

നാടു ഭരിക്കുന്ന കാട്ടാളരെ കണ്ടിട്ടോ
നാടു മുടിക്കുന്ന നിയമങ്ങള്‍ കേട്ടിട്ടോ
കേരള മണ്ണില്‍ പിറന്നു പോയതോര്‍ത്തിട്ടോ
ലജ്ജിക്കുന്നുവോ നീയും പൊന്‍ പൂവേ

നാടായ നാടെല്ലാം പൂത്തു തളിര്‍ത്തു നീ
ഇത്തിരി സുഗന്ധവും പേറി നില്‍ക്കേ
കാണാത്ത കാഴ്ചകള്‍ കണ്ടു മടുത്തു നീ
പൊഴിഞ്ഞു പോകയോ പൊന്‍പൂവേ

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

Monday, March 9, 2015

അകലങ്ങള്‍ മായുമ്പോള്‍ ......

ഒരേ തണല്‍ ചുവട്ടിലാണ് നാം
വിരുന്നെത്തുന്ന കാറ്റ്
മുന്നിലെത്തുന്ന കാഴ്ചകള്‍
എല്ലാം എല്ലാം നാം ഒരുമിച്ച്
കാണുന്നു കേള്‍ക്കുന്നു
എന്നിട്ടും
ചങ്ങാത്തത്തിന്‍റെ
ചങ്ങാടത്തിലേറാതെ
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
പുഴകള്‍ ചെറു മത്സ്യങ്ങളെ
പോറ്റുന്നത് പോലെ
നീ മനസ്സില്‍ അകലങ്ങള്‍
കാത്തു വയ്ക്കുന്നതെന്തിനാണ്
നോക്കൂ,
നമുക്ക് മുന്നില്‍ ...
എരിയുന്ന പകല്‍
ഒടുങ്ങുന്ന ഹരിതം
കലരുന്ന വിഷം
മറയുന്ന മലകള്‍
മരിക്കുന്ന പുഴകള്‍
കാലംതെറ്റിയ വര്‍ഷം
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
വാക്ശരങ്ങളെയ്യാതെ
വര്‍ണ്ണങ്ങളില്‍ മാത്രം
നീ അകലങ്ങള്‍ മാത്രം
സൂക്ഷിക്കുന്നതെന്തിനാണ്
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
തോളോടു തോള്‍ ചേരാം
കൈകള്‍ കോര്‍ക്കാം
അണി നിരക്കാം
ഭാരതാംബ തന്‍ മക്കളായിടാം
നവ ഭാരത ശില്പികളായിടാം 
അറുത്തു മാറ്റിടാം,അധികാരത്തിന്‍
കറപുരണ്ട കറുത്ത കൈയുകള്‍ ,
കൊന്നൊടുക്കിടാം
വിഷം തീണ്ടിയ നീച മനസ്സുകള്‍ .
നട്ടു നനയ്ക്കാം നമുക്കീ മണ്ണിനെ
മരങ്ങള്‍ നടാം തണലുകള്‍ വളര്‍ത്താം
മണ്ണിതിലങ്ങനെ സ്വര്‍ഗ്ഗം തീര്‍ത്തീടാം

Tuesday, March 3, 2015

മൌനം വാചാലമാകുമ്പോള്‍.....

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

വേരാഴങ്ങള്‍
കണ്ടെത്താനാവാത്ത
വന്മരങ്ങളെ പോലെ
വെയിലേറ്റങ്ങളെ മുഴുവന്‍
ഉള്ളിലേക്ക് ആവാഹിച്ച്
വിങ്ങുന്ന പകലിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
കഥകളുടെ വാക്കുകളിലേക്ക്

തണല്‍ പരത്തി
നിഴല്‍ വീഴ്ത്തി
പരിഭവം ചൊല്ലി
അകന്നു പോകുന്ന
കാറ്റിന്‍റെ മടിത്തട്ടില്‍
മരണപ്പെട്ടു പോകുന്ന
പുഴയുടെ നൊമ്പരങ്ങള്‍
പകര്‍ത്താത്ത ആള്‍ത്തിരക്കിന്‍റെ
വക്കുകള്‍ക്കുള്ളിലേക്ക്

ദൂരമില്ലായ്മയുടെ
ദൂരമറിയാതെ
ദൂരമാണെന്‍റെ ദൂരം
എന്നുറക്കെ പറഞ്ഞ്
ഒറ്റദ്വീപിന്‍റെ
അമരക്കാരനായി
ചോദ്യങ്ങളുടെ
ഉത്തരം തേടാതെ
ആശ്ചര്യങ്ങളുടെ
അര്‍ത്ഥത്തിലേറാതെ
നോവിന്‍റെ ഉറവകളിലേക്ക്

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

Friday, February 27, 2015

കുഞ്ഞികവിതകള്‍ ....

ഞാൻ 

വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍ 
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ 
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍ 
കരിമഷി പടര്‍ന്നൊരു മിഴികളെ....


നാളെകള്‍


നോക്കൂ, നമ്മെ നോക്കി 

കാത്തു നില്‍ക്കയാണങ്ങനെ 
ദിനങ്ങളോരോന്നും.. 
മിന്നിമിന്നി മരിക്കുന്ന 
നക്ഷത്രങ്ങളെ പോലുള്ള 
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..

നിന്നിലലിയാന്‍

നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ 
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു 
കാവ്യവസന്തത്തിന്‍റെ വഴിത്താരകളില്‍ 
തണലായ്‌ നിഴലായ്‌ തലോടലായ് 
ഞാനൊരു വാകമരം നട്ടത് .

ഇരുളിനൊളിവില്‍

പാതി ചാരിയ വാതില്‍പ്പാളിയില്‍ 
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ 
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു

Tuesday, February 17, 2015

മൂന്നു കവിതകള്‍

ഞാന്‍
----------
കളിയുണ്ട് ചിരിയുണ്ട്
കളിവാക്കുകളുണ്ട്
കാണാക്കടവിലെ
കനവിന്‍റെ മുറ്റത്ത്
കണ്ണീര്‍ച്ചാലുകളേറെയുണ്ട്...

നമ്മില്‍ 
--------------


നിന്നിലുമെന്നിലും

ഒരു നുണയുണ്ട്‌

പ്രതീക്ഷയെന്ന നുണ

നിന്നിലെ ഞാന്‍ 
-------------------------
ഒരു നേരായ് 
നീയെന്നില്‍ നിറയുമ്പോള്‍ 
ഒരു നോവായ്‌ 
എന്നെ ഞാന്‍ അറിയുന്നു.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...