Tuesday, February 17, 2015

ബോണ്‍ സായികള്‍ ...

നുള്ളിയെറിഞ്ഞവന്‍റെ
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍
പാവമാ, കുഞ്ഞു വൃക്ഷം
ഒരു മാത്രയെങ്കിലും
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലൊരു
പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന്,
ഒരു പദയാത്രികന്,
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍
ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍
നിന്നടര്‍ന്നു മാറാന്‍,
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍,
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍
കലമ്പുന്ന രോഷങ്ങളില്‍
ഏറെ കൊതിയോടെ
കാത്തു വയ്ക്കുന്നുണ്ടാവാം
നിലാവല തന്‍ തഴുകലില്‍
നിഴല്‍ ചുറ്റി നില്‍ക്കും
ഒരു വന്മര ചിത്രം ......

1 comment:

Bipin said...

പിഴുതു കളഞ്ഞ ഒരു ചെടിയുടെ ദുഃഖം ആണോ അതോ തലക്കെട്ട് സൂചിപ്പിയ്ക്കുന്നത് പോലെ ബോണ്‍സായി വിലപിയ്ക്കുന്നത് ആണോ എന്ന് വ്യക്തമായി മനസ്സിലാകുന്നില്ല. "നുള്ളിയെറിഞ്ഞ" എന്ന പ്രയോഗം ആണ് അങ്ങിനെ ഒരു സംശയം തോന്നിപ്പിയ്ക്കുന്നത്. അത് കവിതയെ മൊത്തത്തിൽ ബാധിച്ചു.
"ശിഖരങ്ങൾ ഇടയ്ക്കിടെ മുറിച്ച് വളർച്ച മുരടിപ്പിയ്ക്കുന്ന" എന്നോ മറ്റോ ആദ്യ വരി ആയിരുന്നുവെങ്കിൽ ബോണ്‍സായി ആണെന്ന് വ്യക്തമായേനെ.

വളരാൻ വിടാത്ത ഒരു മരത്തിൻറെ ദുഃഖം നന്നായി എഴുതി.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...