Wednesday, February 22, 2017

ഉണ്ണ്യേട്ടനും മീരയും പിന്നെ കത്തും ,....



ഉണ്ണ്യേട്ടാ ,


ഇന്ന് കത്ത് കിട്ടിയപ്പോ എല്ലാരും എന്നെ കളിയാക്കിട്ടോ . "നിങ്ങക്ക് പറയാനുള്ളത് ഫോണിലൂടെ പറഞ്ഞൂടെ എന്തിനാ കത്ത് " ന്ന്പറഞ്ഞിട്ട് .
കത്ത് വായിക്കുന്നതിന്റെ സുഖമൊന്നു വേറെയാന്ന് പറഞ്ഞ് ഞാനവർക്ക് മറുപടി കൊടുത്തു.

അല്ല പിന്നെ,അവർക്കറിയോ ഉണ്യേട്ടന്റെ കത്തിനായുള്ള ന്‍റെ കാത്തിരിപ്പും,കത്ത് വീണ്ടുംവീണ്ടും വായിക്കുമ്പോഴുള്ള സന്തോഷവും ഒക്കെ. സന്തോഷം മാത്രമല്ലട്ടാ എന്തു ആത്മബലവുമാണെന്നോ ഉണ്യേട്ടന്റെ വാക്കുകൾ നൽകുന്നത്.ഒറ്റയ്ക്കല്ലാന്നൊരു തോന്നൽ,ഏതു സങ്കടങ്ങളുംപങ്കുവയ്ക്കാനൊരു ആൾ.. ശരിക്കും ഉണ്യേട്ടാ ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുകന്നത് ഒരു ഭാഗ്യം തന്ന്യാല്ലേ...


ദേ ,ഇന്നുംസ്കൂളിലെത്താൻ വൈകിട്ടാ. എന്താചെയ്ക എല്ലാ പണികളും തീർത്ത് ഓടിക്കിതച്ചു ചെന്നപ്പോ എട്ടിന്റെ ലൗലി പോയി പിന്നെ വന്നത് മോളിക്കുട്ടിയാ. എന്തു തിരക്കായിരുന്നുവെന്നോ. എങ്ങനെയെങ്കിലും തൂങ്ങിപ്പിടിച്ചങ്ങു ചെന്നപ്പോഴേക്കും ഹെഡ്മാസ്റ്റർ വക ശകാരം.

വൈകിട്ട് വരുംവഴി അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ ചെന്നപ്പോഴാ കുട്ടേട്ടനെ കണ്ടത്. അച്ഛൻ ഇന്നലെയും മദ്യപിച്ച് കവലയിൽ ബഹളം കൂട്ടി പോലും. കേട്ടപ്പോ ഭൂമിപ്പിളർന്ന് ഞാനങ്ങ് താഴ്ന്നുപോകണപോലെ തോന്നി. ഇപ്പോ സമയം 9 ആകുന്നു ഇതുവരെ സനു എത്തിട്ടില്ല.അവനീയിടെയായി കൂട്ടുകാരൊടൊപ്പം കറക്കംതന്നെ.ഞാൻ പറഞ്ഞാലവൻ ഒന്നും കേൾക്കില്ല.

മിന്നാമിന്നികൾ നൃത്തംവയ്ക്കണ മുറ്റം പോലുമില്ലാന്ന് എഴുതി കണ്ടല്ലോ .എന്തിനാ മിന്നാമിന്നി. ഒന്നു കണ്ണടച്ചിരുന്നപ്പോരേ.ഈറൻമുടിത്തുമ്പിൽ തുളസിക്കതിർച്ചൂടി, നെറ്റിമേൽ ഭസ്മക്കുറി തൊട്ട മീര ..... ദേ നോക്ക്, മുന്നിലെത്തില്ലേ....ങേ.
അതേ ഒറ്റയ്ക്കാണെന്നു കരുതി അലസതയൊന്നും വേണ്ട ട്ടാ. സമയത്ത് ഭക്ഷണമൊക്കെ കഴിക്കണം.

അതേ ഇപ്പോ അമ്മക്ക് ഭക്ഷണവുംമരുന്നും ഒക്കെ കൊടുക്കാനുള്ള നേരായി. ബാക്കി പിന്നെ അടുത്ത കത്തിൽ എഴുതാം ട്ടാ..


സ്നേഹപൂർവം,
 ഉണ്യേട്ടന്റെ മീര.

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...