Tuesday, April 15, 2014

ഇനി യാത്ര



ഇനി യാത്ര 


കവിതയുടെ

തായ് വേരുകള്‍

തേടിയാണ് 

ഹൃദയത്തിന്‍റെ 
അടുപ്പുക്കല്ലില്‍ 
തിളച്ചു പൊന്തുന്ന 
കിനാക്കളുടെ
വേവു നോക്കി
എപ്പോഴും
പകച്ചിരിപ്പുണ്ട്
ദൂരം കൊതിക്കുന്ന
ഒരു കൊടുങ്കാറ്റ് .

പുകപിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ചുടു നിശ്വാസങ്ങളുടെ
വിയര്‍പ്പകറ്റാന്‍
ജീവനൂതി പുകച്ച
പ്രണയത്തിന്റെ
കനലുകള്‍
നക്കി തുടയ്ക്കുന്നു
ഒരു ഭാഗ്യ ജാതകം .

ചെമ്പക ചോട്ടില്‍
മുളപൊട്ടിയ
കാട്ടു ചെടിയുടെ
ഇലത്തുമ്പില്‍
മുത്തമിടുന്ന
നിറമുള്ള
തുമ്പിപ്പെണ്ണിനു
വിരുന്നെത്തിയ
തെന്നലിന്‍റെ
സാരോപദേശം..

ഇരുളിന്‍റെ
മറവിലെന്നോ
ക്ലാവ് ചുംബിച്ച
ഒട്ടു കിണ്ടിയിലെ
വിഷാദം തേടുന്നു
അകത്തളത്തില്‍
എവിടെയോ
ഇലക്കുമ്പിളില്‍
ചൂടാറ്റുന്ന
നരച്ച ഓര്‍മ്മകള്‍

ഇരുളും
വെളിച്ചവും
ഊറി ചിരിക്കുന്ന
നദിയോരത്ത്
ഇണ ചേര്‍ന്ന്‍
ഭാഷയില്ലാത്ത
നുണകളുടെ
ഒഴുക്കില്‍പ്പെട്ട്
ഒരു കടലിരമ്പം
കാത്ത് കാത്ത്
വെറുതെ
വേനല്‍പ്പാതകളില്‍
മരിച്ചു വീഴുന്നു
പുനര്‍ജ്ജനി
തേടാത്ത
തണല്‍ മരങ്ങള്‍ ...

3 comments:

ajith said...

കവിത വായിച്ചു
ആശംസകള്‍

നന്ദിനി said...

നല്ല ചിന്തകൾ..
നുണകളുടെ മറവിൽ വെറുതെയുള്ള കാത്തിരിപ്പും
എല്ലാം വളരെ നന്നായി

സൗഗന്ധികം said...

ഭാഷയില്ലാത്ത നുണകൾ

നന്നായി എഴുതി


ശുഭാശംസകൾ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...