Monday, December 5, 2011

ജീവിതം...


ഇന്നലെകളുടെ
വേരുകളില്‍ ചവിട്ടി
ഇന്നിന്റെ പച്ചപ്പില്‍
നിലയുറപ്പിച്ച്
നാളെയെന്ന ശൂന്യതയിലേക്ക്
വെറും സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
മിന്നായത്തില്‍
ഒരു യാത്ര....

Wednesday, November 23, 2011

തണല്‍ വഴിയിലെ പയ്യാരങ്ങള്‍......










അന്തിച്ചുവപ്പിന്റെ
വിഷാദ നിറം പോലെയീ
മിഴികള്‍ തുടുക്കയാണ്...

അകലെ കുട നിവര്‍ത്തിയ
ഗുല്‍മോഹറിന്‍ ദലച്ചാര്‍ത്തും
രക്തച്ചുവപ്പുള്ള പൂക്കളും
കാലടികള്‍ മറയ്ക്കയാണ്...

സ്മരണയുടെ മഞ്ചാടിക്കുന്നില്‍
അശ്രു പൂവിട്ട കാഴ്ചകളില്‍
തണലായി നീങ്ങുന്നത്
നിഴല്‍ച്ചിത്രം മാത്രം...

ഇനിയും കുടിയിറങ്ങാത്ത
വ്യഥയുടെ നിശ്വാസവും
നിഗൂഢമാം നിശ്ശബ്ദതയും
ഫണമുയര്‍ത്തിയാടുമ്പോള്‍...

അന്തിക്കാറ്റിനെ തൊട്ടുരുമ്മി
ഇത്തിരി പായാരം തമ്മിലോതി
വിരല്‍ത്തുമ്പില്‍ വിരല്‍ കോര്‍ത്ത്
കാതങ്ങള്‍ താണ്ടാനും,

ഒടുങ്ങുന്ന പകലോന്റെ 
കനലിലുണരുന്ന ധൂമത്തില്‍
തോളോടുത്തോള്‍ ചാരി
ജീവിതയാനം പങ്കിടാനും,

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല .

മുറ്റത്തെ തുളസിത്തറയേയും
മണ്‍ചെരാതിനെയും
നിഴലിനെയും സാക്ഷിയാക്കി

കാലം നടക്കൊള്ളുകയാണ്,

ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

Sunday, October 30, 2011

ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍........



നീലാകാശവും താരകങ്ങളും
ഒരു വിളിപ്പാടകലെ
കൈനീട്ടുകയാണ്...
തുള വീണ ഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍ പാടി
തുടങ്ങുകയായി...

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും 
അഴിച്ചു വയ്ക്കാന്‍ നേരമായി....

വിധി വിതറിയ മുള്ളാണിയില്‍
ചവിട്ടി നിന്ന്
ശ്വാസത്തിന്റെ
അവതാളത്തിനൊത്ത്
ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ

തുലാമഴയില്‍ ഈറനണിഞ്ഞ്
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
സാക്ഷിയാക്കിയിനി
അരങ്ങൊഴിയണം....

Thursday, September 22, 2011

മൌനത്തിനു നീ കാവലാളാകണം..


വെയില്‍ മങ്ങിയുണരും പോലെ
മിന്നി മായുന്ന സ്മിതം
കണ്ണീര്‍ വര്‍ഷം പോലെ
പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍
മഴവില്ലു പോലെ മായുന്ന സൌഹൃദങ്ങള്‍
കണ്‍കളില്‍ ഉറഞ്ഞു കൂടുന്ന കാര്‍മേഘങ്ങള്‍... 


മനസ്സിന്റെ ഇമകളില്‍ 
 കൂട്ടി മുട്ടുന്ന നഷ്ടതുലാസുകള്‍
ഉച്ചിയില്‍ മരിച്ചു വീഴുന്ന സൂര്യന്‍
മസ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന നിസ്സംഗത
  
ഈ മൌനം ഭേദിക്കാന്‍ 
ഉറങ്ങുന്ന എനിക്ക് നീ കാവലാളാകണം.
ഇനി ഞാന്‍ ഉറങ്ങട്ടെ,
നീ ഉണര്‍ന്നിരിക്കുമ്പോള്‍!!!

Tuesday, September 13, 2011

ഒരു മയില്‍പ്പീലി തുണ്ടും വളപ്പൊട്ടുകളും.....

നിര്‍മ്മലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.


പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ , അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...


കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 

ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..
വല്ലാത്തൊരു സങ്കടം തോന്നി നിര്‍മ്മലയ്ക്ക്..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 

വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ ഉപദേശത്തെ കുറിച്ച് നിര്‍മ്മല ഓര്‍ത്തു....
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല..നമ്മുടെ ജീവിതത്തില്‍ എന്നും നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക കണ്ണുനീരു മാത്രമാ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം. ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം...
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തി അന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് മൂര്‍ച്ചയായിരുന്നു ആ സ്വരത്തിന്...എന്തു തെളിച്ചമായിരുന്നു ആ കണ്ണുകള്‍ക്ക് ...


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു.ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ കോരിയിടാന്‍  ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
“ഭാമേടത്തിക്ക് ന്റെ നിമ്മിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
ലീവ് കിട്ടണമെങ്കില്‍ പ്രയാസം തന്നെ. അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് നിര്‍മ്മല  ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ നിര്‍മ്മലയ്ക്ക് തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അലറി വിളിക്കയായിരുന്നു നിര്‍മ്മല...
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”


  

നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..നിര്‍മ്മലയെ  അവിടുന്ന് ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ആ വാക്കുകള്‍ 
എങ്കിലും , കരയുന്ന മുഖം പിടിച്ചുയര്‍ത്തിയ ഭാമേടത്തിയില്‍ നിര്‍മ്മല കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
വടക്കിനിയില്‍ ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് കരയുകയായിരുന്നു നിര്‍മ്മല..
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ..പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...


Sunday, September 11, 2011

ഒരു രാത്രിമഴയുടെ ബാക്കിപത്രം....

സൂര്യന്‍ ആഴിയുടെ ആഴങ്ങളില്‍
താഴ്ന്നു പോയിരിക്കുന്നു...
ഇത്തിരി
നിലാവിനെയും
നക്ഷത്രങ്ങളെയും
ഇന്നും വെറുതെ കൊതിച്ചു...

കാര്‍മേഘകൂട്ടം
നിലാത്തുണ്ടും
നക്ഷത്ര ചിന്തും
 സ്വന്തമാക്കി ആര്‍ത്തട്ടഹസിച്ചു
തിമിര്‍ത്തു പെയ്യുകയാണ്..

ഇര തേടിപ്പോയ അമ്മപക്ഷി
ഇത്തിരി മുമ്പെങ്കിലും
ചെന്നെത്തിയിട്ടുണ്ടാകുമോ..

വല്ലാതെ കട്ടപിടിച്ച ഈ രാവില്‍ 
പെയ്തിറങ്ങുന്നൊരീ മഴയില്‍
ഘോര നഖരങ്ങളെ  ഭയന്ന്
ദിക്കറിയാതെയവള്‍ പറന്ന് 
തണുത്ത് വിറങ്ങലിച്ചിട്ടുണ്ടാകുമോ.. 
  
      പാവം പക്ഷിക്കുഞ്ഞുങ്ങള്‍ ..!



നിന്നോടൊപ്പം.....



നീയറിയാതെ നിന്റെ
ജന്മവും പ്രണയവും സ്വപ്നങ്ങളും
കടമെടുത്ത് കടമെടുത്ത്
ന്റെ ജന്മം നിനക്കായി
കടപ്പെട്ടിരിക്കുന്നു....



Friday, September 9, 2011

ജന്മാന്തരങ്ങളിലേക്ക്.........


വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍
തണലേകാനാകാത്ത വഴിമരങ്ങള്‍.
നിഴലേകാന്‍ മടിക്കുന്ന സൂര്യന്‍
പാതയില്‍ നിദ്രയിലാണ്ട മണ്‍ത്തരികള്‍
അവയെ ഉണര്‍ത്താതെ, ഒച്ചയുണ്ടാകാതെ
വിധിയുടെ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി
തണല്‍ മരച്ചുവട്ടില്‍ ചുവടുറപ്പിക്കാതെ
നിഴലിന്റെ കാലൊച്ച  കാതോര്‍ക്കാതെ
അകലെ കാണും വെളിച്ചത്തിലേക്ക്....



Tuesday, August 16, 2011

 

വൃഥാ ഓര്‍ക്കുന്നു സഖേ ,
കൂടെപിറപ്പായിടും നിന്നെ
വിഷാണു സിരകളില്‍ 
നടനമാടുമ്പോഴും 
ഒരു മാത്ര സാന്ത്വനായീ
നീ‍യെന്‍ ചാരത്തണഞ്ഞുവെങ്കില്‍..
ഇത്രനാള്‍  നിഴലായെന്‍ 
ദിനരാത്രങ്ങള്‍ താണ്ടിയിട്ടും
ഇത്തിരി അന്‍പിയലുന്നൊരു 
മനമാണിന്ന് നിനക്കെങ്കില്‍
വരിക പുണരുക നീയെന്നെ...
വരിച്ചിടട്ടെ ഞാനും 
വേദനയില്ലാതൊരു ലോകം......



Sunday, August 14, 2011

സ്വപ്നനൂലില്‍ കോര്‍ത്ത നൊമ്പരങ്ങള്‍.......




എന്ത് ഉറക്കമാണിത്...? എപ്പോഴും ഇങ്ങനെ കണ്ണടച്ച് കിടന്നാലെങ്ങന്യാ കുട്ടിയ്യ്യേ ..ഇടയ്ക്ക് ഇത്തിരി വായിച്ചും മറ്റും ഇരുന്നൂടെ....സിസ്റ്റര്‍ ജെസീന്തയുടെ ചോദ്യങ്ങളാണ് മയക്കത്തെ അകറ്റിയത്..

സിസ്റ്റര്‍ക്ക് അറിയ്യ്യോ, വേദനകളില്‍ നിന്ന് രക്ഷ നേടാനായി എത്ര ശ്രമിച്ചിട്ടാ ഇത്തിരി മയക്കം കിട്ടിയതെന്ന് ....ഈ മയക്കമാണ് വേദനകളില്‍ നിന്നുള്ള ന്റെ രക്ഷയെന്ന് ..

ശരീരമാസകലം വേദന കൂടാരമടിച്ചിരിക്കയാണ്..

ഇഞ്ചെക്ഷന്‍ സൂചികളിലൂടെ കിനിഞ്ഞിറങ്ങുന്ന  ഔഷധം ഈ കൂടാരത്തെ തകര്‍ക്കാന്‍ പോരാ എന്നതു പോലെയാ ഇപ്പൊഴത്തെ അവസ്ഥ..

പണ്ട് , തെര്‍മോമീറ്ററില്‍ തെളിയുന്ന പനിനിരപ്പ് കാണുമ്പോള്‍ കളിയായി പറഞ്ഞിട്ടുണ്ട്...

“ഒറ്റയ്ക്കല്ലേ , ഇത്തിരി പനി കൂടി കൂട്ടിനിരുന്നോട്ടെ ” എന്ന്..
പക്ഷേ , ഇന്ന്..എത്ര പറഞ്ഞാലും തീരാത്ത ഉപകഥകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു ഈ രോഗങ്ങളും വേദനകളും ആശുപത്രിവാസവുമെല്ലാം...
വേദനകള്‍ ഇല്ലാത്ത ആശ്വാസത്തിന്റെ  സ്നേഹത്തിന്റെ ഒരു കാലം....അങ്ങനെ ഒരു കാലം....അത് എന്നും ഒരു സ്വപ്നം മാത്രമായിരുന്നല്ലോ..

നുണയാന്‍ ഒരു നിമിഷത്തിന്റെ മധുരവുമില്ലാതെ കടന്നു പോയ ബാല്യം...
ഹോസ്റ്റലിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ എന്നും ഒരു നിഴലായി സൂസി സിസ്റ്റര്‍ ഒപ്പം ഉണ്ടായിരുന്നു...

നന്മയുടെയും ത്യാഗത്തിന്റെയും കഥകള്‍ പറഞ്ഞു തരുമ്പോള്‍ വേദനിക്കുന്നവര്‍ക്കൊപ്പമാണ് ദൈവം എപ്പോഴും ഉണ്ടാവുക എന്ന് പല തവണ സൂസിസിസ്റ്റര്‍ പറഞ്ഞപ്പോള്‍

 “ എനിക്കും വേദനയുണ്ട് സിസ്റ്റര്‍,  അച്ഛനും അമ്മയും എന്നെ അവര്‍ക്കൊപ്പം വിദേശത്തേക്ക് കൊണ്ടു പോയില്ലല്ലോ  , അപ്പോള്‍ ദൈവം ന്റെ ഒപ്പവും ഉണ്ടാകുമോ സിസ്റ്റര്‍ ” എന്ന് ചോദിച്ചതും   ‘‘ഉണ്ടാകുമല്ലോ...കുട്ടി എന്തിനാ വിഷമിക്കുന്നേ,സിസ്റ്റര്‍ ഇല്ലേ എപ്പോഴും കൂടെ...ദൈവമാ പറഞ്ഞത് എന്നോട് എപ്പോഴും മാലൂട്ടിയ്ക്കു കൂട്ടായി ഒപ്പം നടക്കണമെന്ന് ’’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും മനസ്സില്‍ ഇപ്പോഴും പച്ച പുതച്ചു കിടക്കുന്ന ഓര്‍മ്മകള്‍ തന്നെയാ ...

ആര്‍ത്തുല്ലസിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും അവര്‍ക്കൊപ്പം ഒരു ചിരി തുന്നി ചേര്‍ക്കാന്‍ എത്ര പ്രയാസപ്പെട്ടിരിക്കുന്നു...

എന്നിട്ടും, ഇത്തിരി വയ്യാണ്ടായപ്പോള്‍ ഒരു സ്നേഹാന്വേഷണത്തിനു പോലും കാത്തു നില്‍ക്കാതെ  എവിടെയോ പോയി അകന്നിരിക്കുന്നു പല കൂട്ടുകാരും.......

ഇപ്പോള്‍, ഈ മരുന്നുകളോട് മല്ലിടുമ്പോള്‍ വീണ്ടും ഒറ്റയ്ക്കായ പോലെ...
ഒരു സ്നേഹാന്വേഷണത്തിന്റെ ഒരു മേഘതുണ്ട് എങ്കിലും ഇവിടേക്ക് വന്നിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കും പോലെ ഈ മനസ്സ്..

ജനാല പഴുതിലൂടെ അരിച്ചിറങ്ങിയ നേരിയ വെളിച്ചത്തെ കാര്‍മേഘങ്ങള്‍ മറയ്ക്കും പോലെ...മഴയുടെ വരവാകും..

വല്ലപ്പോഴുമെത്തുന്ന ഈ ചാറ്റമഴ ന്റെ സുഖവിവരങ്ങള്‍ അറിയാന്‍ വരുന്നതാകുമോ..
പണ്ട് എത്ര മഴത്തുള്ളികളെയാ ഈ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയിട്ടുള്ളത്..ഇനി എന്നാണ് എനിക്കാവുക വീണ്ടും ഈ മഴയെ ഒന്നു തൊട്ടു തലോടി നടക്കാന്‍.....

ഓര്‍ക്കുമ്പോള്‍ ചിരി തോന്നുകയാ...ഈ വേദനകള്‍ക്കിടയിലും സ്വപ്നം കാണുന്ന ഒരു പാഴ്ജന്മം തന്നെയിത്...
ന്റെ ശ്വാസത്തില്‍ പോലും ഇപ്പോള്‍ മരുന്നിന്റെ ഗന്ധമാ എന്നിട്ടും ഇപ്പോഴും കൂരിരുട്ടില്‍ മിന്നുന്ന നക്ഷത്രങ്ങളെ പോലെ എത്രയാ ന്റെ എണ്ണിയാലൊടുങ്ങാത്തെ സ്വപ്നങ്ങള്‍.....

വാതിലിനരികില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടാല്‍ വെറുതെ തോന്നും ന്റെ വിശേഷങ്ങള്‍ തിരക്കാന്‍ വരുന്ന സ്നേഹമുള്ള ഒരാളാകുമെന്ന്...

കൈനിറയെ പുഷ്പങ്ങളുമായി വന്ന്, ഒക്കെ പെട്ടെന്ന് ഭേദമാകും എന്ന് പറഞ്ഞ് നെറ്റിയില്‍ ഒന്ന് മൃദുവായി തലോടി പോകുന്ന ഒരു സ്നേഹസ്വരം മനസ്സിലെവിടെയോ കേള്‍ക്കും പോലെ...

ഇഷ്ടവിഭവങ്ങളുമായി വന്നെത്തുന്ന ,സ്നേഹത്തോടെ ഇറ്റു കണ്ണീര്‍ മാറ്റി വയ്ക്കുന്ന  അച്ഛനും അമ്മയും.....
 ഒക്കെ വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പലപ്പോഴും എല്ലാറ്റിനോടും .....എല്ലാവരോടും ദേഷ്യം തോന്നാറുണ്ട്..

അപ്പോള്‍, മേശ മേലിരുന്ന് തുറിച്ചു നോക്കി കൊഞ്ഞനം കാട്ടുന്ന പല നിറത്തിലും മണത്തിലുമുള്ള ഗുളികകള്‍ എടുത്ത് ഈ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിയും ..

ആരോടെന്നില്ലാതെ മനസ്സില്‍ പിണങ്ങും...


എന്നിട്ട്, ഇത്തിരി കണ്ണീര്‍ പൊടിയുമ്പോള്‍ വെറുതെ നഷ്ടങ്ങളെ ഏറ്റുവാങ്ങുന്ന ഈ കൈവെള്ളയിലേക്ക് നോക്കിയിരിക്കും..

അപ്പോള്‍ മനസ്സില്‍ തെളിയുന്നത് ശാലൂന്റെ മുഖമാ ..എന്നോ അവള്‍ പറഞ്ഞ ...അവളുടെ ശബ്ദമാ അപ്പോള്‍ കൂട്ടിനു വരിക..

“നിന്റെ കൈവെള്ള നിറയെ നേരിയ വരകളാ...കണ്ടാല്‍ ദൈവം തെറ്റും ശരിയും ഇട്ടു കളിച്ച പോലെ ചിതറിയ വരകള്‍..അതാവും ഈ ഒറ്റപ്പെടലിന്റെയും വേദനയുടെയും  വലയില്‍ കുടുങ്ങി മാലൂ നീയിങ്ങനെ ജന്മം തീര്‍ക്കണത്” എന്ന്  അവള്‍ വീണ്ടും അടുത്തിരുന്ന് പറഞ്ഞ് ആശ്വസിപ്പിക്കും പോലെ തോന്നും...

ഒറ്റപ്പെടലും വേദനകളും ഇല്ലാഞ്ഞിട്ടും അവള്‍ എന്തിനാ .പോകണമെന്ന് തോന്നിയപ്പോള്‍ പോയത്...ഒരു ഷാളിന്റെ തുമ്പത്ത് ഇത്തിരി വേദനയുടെ കുരുക്കിട്ട്...അവളും ഇപ്പോള്‍ മറ്റൊരു വേദനാവുകയാ ഓര്‍ക്കുമ്പോള്‍.....

സിസ്റ്റര്‍ ജെസീന്തയുടെ ശബ്ദമാണ് വീണ്ടും ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്...“ആഹാ! എന്താ ജനാലയിലൂടെ കാണുന്നത്..ഇന്നും വന്നുവോ  കിന്നാരം പറയാന്‍ മേഘങ്ങളും പറവകളും..അവ എന്താണു പറഞ്ഞത് ....വിഷമിക്കണ്ട ഒരു കാറ്റടിച്ചു പോകുന്ന മഴ മേഘം പോലെ ഈ അസുഖമൊക്കെ മാറൂന്നു തന്നെയല്ലേ....”

ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പോലെ സിസ്റ്ററുടെ  വാക്കുകള്‍ തൊട്ടുരുമ്മിയപ്പോള്‍ , അസ്തമയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നട്ടം തിരിയുന്ന മനസ്സിനു ഒരു കാട്ടു വള്ളിപ്പടര്‍പ്പ് ഇട്ടു തരും പോലെ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന സിസ്റ്ററിനെയാണ്കണ്ടത് ....

കടുത്ത വേനലിലെ മഴചാറ്റല്‍ പോലെ വന്നെത്തുന്ന സിസ്റ്ററുടെ ഈ വാക്കുകള്‍ക്ക് പകരം നല്‍കാന്‍ മുഖത്ത് ഒരു ചിരി തുന്നിച്ചേര്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍ മാലുവും.........

Friday, August 12, 2011



ഒരു വേള തമ്മില്‍ കണ്ടിട്ടും
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
തങ്ങളില്‍ തങ്ങളില്‍
നിഴലായ് തുണയായ്
സാന്ത്വന നിശ്ശബ്ദമായ്

കാലത്തിന്‍ ശിരസ്സില്‍
നര പടര്‍ത്തി....
ഒരു മാത്രയെങ്കിലും 
പിന്തിരിഞ്ഞൊന്നു 
നോക്കിടാതെ....എന്‍
നിമിഷവും വര്‍ഷവും
ദിനരാത്രവും പ്രാണനും
കൊന്നൊടുക്കുകയാണിവര്‍....


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...