Wednesday, January 18, 2012

നിശ്വാസങ്ങളില്‍ തലചായ്ക്കുമ്പോള്‍......

തെക്കേ ദിക്കിലൊഴിഞ്ഞ കോണിലായി
പടര്‍ന്നു പന്തലിച്ചൊരു മാവിന്‍ ചില്ലമേല്‍
അരുമയായ് ആഹ്ലാദചിത്തയായ്
ഉല്ലാസമോടെ കഴിഞ്ഞതാണു  ഞാന്‍...

ഋതുക്കള്‍ തന്‍ ചക്രമുരുണ്ടു പോകേ ,
ചുവന്നു തുടുത്തു മധുരം കിനിഞ്ഞു
തുടുത്തൊരെന്‍ മേനിയില്‍ മിഴിയുടക്കി
വിരുന്നെത്തിയൊരു കാക്കച്ചി..

ഭയന്നു വിറച്ചു ഞാന്‍ മിഴികള്‍ പൂട്ടവേ ,
കൂര്‍ത്ത കൊക്കുകളാലെന്‍ മേനിയെ 
കൊത്തി നുറുക്കി രസിക്കുന്നുവോ...

വേദന കാര്‍ന്നു പിടഞ്ഞൊരു മാത്രയില്‍
ഒരു പിടച്ചിലിന്‍ ഞരക്കത്തില്‍
കിഴക്കന്‍ തൊടിയിലെ കരിയിലക്കാട്ടിന്‍
പട്ടു മെത്തയില്‍ വീണു പോയീ ഞാന്‍..

കേണു വിളിച്ചു ആര്‍ദ്രമായ്
മണ്ണില്‍  മുഖം ചേര്‍ത്ത്
ഭൂമിതന്‍ സ്പന്ദനം കാതോര്‍ത്ത്

മിഴി പൂട്ടി കിടന്നന്നു മയങ്ങവേ,

ആ വഴി യാത്ര വന്നോരു
നീര്‍കുടമേന്തും മഴമേഘതരുണികള്‍
നേര്‍ത്ത മഴനൂലിന്‍ തൂവലാലെന്‍

കണ്‍പീലിയില്‍ മെല്ലെ തഴുകിയുണര്‍ത്തവേ ,

ഞെട്ടിയുണര്‍ന്നു ഞാന്‍ പരതുമ്പോള്‍
സൂര്യാംശു രാഗകതിരാലെന്‍
മെയ്യില്‍ ഹാരമണിയിച്ചു.....

കോരിത്തരിച്ചു  ഞാന്‍ വിസ്മയത്തിലാഴ്കവേ,
മെല്ലെയെന്‍ പാദങ്ങളാ മണ്ണില്‍ ചൂഴ്ന്നു പോയീ,
മെയ്യില്‍ തളിരില ചാര്‍ത്തുകള്‍ മൊട്ടിട്ടു
തണല്‍ വീശി ഞാനും കണ്‍പാര്‍ത്തു നില്‍ക്കേ,
മന്ദാനിലന്‍ വന്നെന്നെ തൊട്ടുരുമിയുമ്മവച്ചു...

ദിനരാത്രങ്ങളങ്ങനെ പിന്നില്‍ മറയവേ,
മൊട്ടിട്ടെന്നിലും കായ്കനികള്‍
മൂത്തു പഴുത്തൊരാ മാങ്കനികള്‍ 
മാടി വിളിച്ചിടുമ്പോള്‍ വിരുന്നെത്തുന്നിതാ

കാക്കച്ചിയും കിളികളും
അണ്ണാറക്കണ്ണനും കോകില ജാലവും...

ചാഞ്ഞ ചില്ലമേലിരുന്നൊരു കുയിലമ്മ 
തന്‍ പാട്ടിനെതിര്‍ പാട്ട് കാതോര്‍ത്ത്
ഉച്ചത്തില്‍ കൂകി വിളിയ്ക്കുമ്പോള്‍
മേലാകെ കോരിത്തരിച്ചിടുന്നു..

ആ കൊമ്പില്‍ ഈ കൊമ്പില്‍
അണ്ണാറക്കണ്ണന്മാര്‍ ഓടിയും ചാടിയും
കണ്ണാരം പൊത്തിക്കളിച്ചിടുമ്പോള്‍
മേലാകെ ഇക്കിളിയായിടുന്നു ..

ഊഞ്ഞാലായത്തില്‍ പാറി പറക്കും
കിളികള്‍ കലപില നാദം മുഴക്കുമ്പോള്‍
പാട്ടുകള്‍ പാടി രസിച്ചിടുമ്പോള്‍
നൃത്തമാടുമീ ഞാനും....

മൂവന്തി നേരം വിരുന്നെത്തും
മിന്നാമിന്നികളെന്നെ
മുത്തമിട്ടു പാറി പറന്നിടുമ്പോള്‍
മേലാകെ കുളിര്‍കോരി നിന്നിടുന്നു...

ആഹ്ലാദാരവ തേരിലീ വിധം നീങ്ങവേ ,
വന്നൂ നാലഞ്ചാളുകള്‍ എന്നരികില്‍
വലം വച്ചവരോരോന്നു പുലമ്പിടുമ്പോള്‍
പകച്ചു സ്തബ്ധയായി നിന്നു പോയ് ...

ആപത്തടുത്തെന്നറിഞ്ഞു വിറപൂണ്ട്
നിശ്ശബ്ദയായ് തേങ്ങി കരഞ്ഞു നിന്നീടവേ
കേട്ടു ഞാന്‍ ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍
മഴു തന്‍ കര്‍ണ്ണ കഠോരമാം ആരവം...

തൊട്ടടുത്തു നിന്നോരു സഖി തന്‍
ശാഖകള്‍ വെട്ടേറ്റു നുറുങ്ങി വീഴുന്നിതാ..

ഇളം കാറ്റേകി സാന്ത്വനിപ്പിക്കാ‍നാവാതെ
ഒരു തുള്ളി അന്ത്യതീര്‍ത്ഥം നല്‍കുവാനാകാതെ
മൂകയായി വിതുമ്പി നിന്നു പോയി ഞാനും...

ഇത്തിരി കനിവിനായി നിശ്ശബ്ദയായി കേഴവേ,
വരും ദിനമോര്‍ത്ത്
കണ്ണീര്‍ വാര്‍ക്കവേ,
 
അറിയുന്നു ഞാനും ,
നാളെയാ മാനുഷ്യര്‍ ദുരയാല്‍

തച്ചുടയ്ക്കുമീ മഴു തന്‍ മൂര്‍ച്ചയില്‍ 

നിപതിച്ചു പോകുമീ
തണല്‍ വീശി നിന്ന ഞാനും.....

Wednesday, January 11, 2012

പെയ്തൊഴിയാതെ...


ഇനിയും പച്ചപ്പുമാറാത്ത ചില ഓര്‍മ്മകളുടെ വല കൊണ്ട് മനസ്സിനെ തളച്ചിട്ടിരിക്കയാണ് എപ്പോഴും..കരിമഷി പുരളാത്ത കണ്ണുകളില്‍ വിഹ്വലതയുടെ നേരിയ ഭയം നിഴലിക്കും പോലെ..ചിന്തകളില്‍ വേദനയുടെ വേലിയേറ്റവും..

പുഞ്ചിരിയോടെ കടന്നു വന്ന്‍ ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ സ്നേഹത്തോടെ കൈപിടിച്ച് ഒരു ഇഞ്ചക്ഷനും നല്‍കി നഴ്സ് തിരികെ നടന്നപ്പോള്‍  വേദനയില്‍ നിന്ന് മോചനം നേടാനാണ്  ജനാലയിലൂടെ റോഡിലേക്ക് ശ്രദ്ധിച്ചത്.

അവിടെ എവിടെക്കോ ഓടിയോടി പാഞ്ഞു നടക്കുന്ന ആളുകളെ നോക്കിയിരുന്നപ്പോള്‍ മെല്ലെ മെല്ലെ മനസ്സ് മറ്റൊരു ലോകത്തേക്ക് പിന്തിരിഞ്ഞു നടക്കയായിരുന്നു..

ഒരിക്കല്‍ ഇതുപോലെ പാഞ്ഞു പോകുന്ന കൂട്ടത്തില്‍ ഒരാളായിരുന്നല്ലോ .ജോലി കിട്ടിയപ്പോള്‍ എന്തു സന്തോഷമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാതലും ഉച്ചഭക്ഷണവും ഒരുക്കി പെട്ടെന്ന് ഒരുങ്ങീ ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക് .
നഗര തിരക്കിലൂടെ ഓടി നടക്കുന്ന ഈ ആളുകളും  അതു പോലെ തന്നെയാകുമോ? പ്രാരാബ്ദകെട്ടുകളെ അല്പം മറന്ന് സമയത്തിനു ഓഫീസിലെത്താന്‍ കഴിയുമോ എന്ന ഒറ്റ ചിന്തയുടെ ഊഞ്ഞാലായത്തില്‍ ആയിരിക്കുമോ ഇപ്പോള്‍ ഇവരുടെ മനസ്സും..

രേണുവിന്റെ ചിരിക്കുന്ന മുഖമാണപ്പോള്‍ മനസ്സിലെത്തിയത്..അവളുടെ അമ്മയാണവള്‍ക്ക്  പാചകം ചെയ്ത് ഭക്ഷണം പാത്രത്തിലാക്കി കൊടുത്തു വിടുന്നത് .വീട്ടിലെ ഒരു ജോലിയും ചെയ്യാതിരുന്നിട്ടും രേണുവും ഓടി കിതച്ച് തന്നെയാണല്ലോ ബസ് സ്റ്റോപ്പിലെത്തുക.അമ്മ പൊതിക്കെട്ടി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ രുചിയെ കുറിച്ച് അവള്‍ പലപ്പോഴും വാചാലയാകാറുണ്ട്. അപ്പോഴൊക്കെ അകാരണമായ ഒരു അസൂയ അവളോട് തോന്നിയിരുന്നു..

അവളിപ്പോള്‍ എന്തു ചെയ്യുകയാവും..വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതകാരിയായിരുന്നു രേണു..അവളുടെ സംസാരശൈലിയോടു തോന്നിയ ഇഷ്ടമായിരുന്നു അവളുടെ കൂട്ടുകാരിയാക്കി മാറ്റിയത്.ചെറിയ ഒരു മഴയില്‍ പോലും വീണു പോകാവുന്ന ഒരു കാട്ടുപുല്‍ച്ചെടിയായിരുന്നു രേണുവിനെ കണ്ടുമുട്ടും വരെ എന്നു വേണമെങ്കില്‍ പറയാം.


“ആളിക്കത്തുന്ന അഗ്നിയിലേക്ക് മനുഷ്യന്‍ കല്‍ക്കരി വാരിയിടുമ്പോള്‍ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു പോകുന്ന തീവണ്ടിയെ നീ കണ്ടിട്ടില്ലേ , അതു പോലെ നിന്റെ മനസ്സിന്റെ സങ്കടങ്ങളെ പെരുപ്പിക്കുന്ന സങ്കടങ്ങള്‍ ഒന്നിനു പിറകെ വന്നു ചേരുമ്പോള്‍ തളര്‍ന്നു വീഴാതെ മുന്നോട്ടു തന്നെ പോകണം ,ലക്ഷ്യം കണ്ടെത്തണം.” 

തളര്‍ന്നു പോകുന്ന പല ഘട്ടങ്ങളിലും അവളുടെ വാക്കുകളുടെ സാമിപ്യത്തിനു മനസ്സിനു ധൈര്യം തരാന്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ,ഇപ്പോള്‍ അവള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് നടുവില്‍ നിശ്ശബ്ദത ഭിത്തി കെട്ടിരിക്കുന്നതു പോലെ..

അന്ന് പതിവിലും നേരത്തെ ഓഫീസിലെത്തിയ ആശ്വാസമായിരുന്നു..
'ആഹാ !! ഗുഡ് മോര്‍ണിംഗ് ,എന്തേ പതിവില്ലാതെ രാവിലെ തന്നെ ?' രേണുവിന്റെ  ചോദ്യം കേട്ടാണ് മുഖമുയര്‍ത്തി നോക്കിയത്.നീയും ഇന്ന് എന്തേ നേരത്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ്


‘ഹും! വേണ്ട മോളെ, ചോദ്യം ഒന്നും ഇങ്ങോട്ടു വേണ്ട അതെ, ഇന്നു  വ്യാഴാഴ്ചയല്ലേ നമ്മടെ സ്വന്തം കൃഷ്ണന്‍ കുട്ടീനെ കാണുന്ന ദിവസം .അതിനാല്‍ മൂപ്പരെ ചെന്നു കണ്ട് ഒരു തൂളസി മാലയും വാങ്ങി ആ കഴുത്തിലണിയിച്ചിട്ടാ ഈ രേണു വരുന്നത്’ എന്ന് അവള്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ അവളെ തന്നെ നോക്കിയിരുന്നു പോയി..

എപ്പോഴും അവള്‍ അങ്ങനെതന്നെയാണല്ലോ..മനസ്സ് വായിച്ചെടുക്കാന്‍ മിടുക്കി തന്നെയാണവള്‍...
പലപ്പോഴും മുഖഭാവത്തില്‍ നിന്നു തന്നെ  മനസ്സ് രേണു വായിച്ചെടുക്കും.
ഇത്തിരി ചന്ദനം ഈ നെറ്റിയിലും കിടക്കട്ടെ എന്ന് പറഞ്ഞ് അവള്‍ ചന്ദനമിട്ടു തന്നപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അടുത്ത ചോദ്യം അവള്‍ തൊടുത്തു വിട്ടത്..‘എന്തേ,മുഖം വല്ലതെ ..വയായ്ക വല്ലതും '..
പെട്ടെന്ന് ഒന്നുമില്ലാന്ന് പറഞ്ഞൊഴിയാനാ തോന്നിയത്.


അവളുടെ വാക്കുകളില്‍ സ്നേഹമാണെങ്കിലും ആ ചോദ്യം  കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്..
കിട്ടിയ മറുപടിയില്‍ വിശ്വസിച്ചതു കൊണ്ടാകുമോ വീണ്ടും ജോലി ഭാരത്തെ കുറിച്ചും ഒരിക്കലും കൂട്ടി കിട്ടാത്ത ശമ്പളത്തെ കുറിച്ചും  പിന്നെയും എന്തൊക്കെയോ രേണു പറഞ്ഞു കൊണ്ടിരുന്നത്...അവള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍..
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....

മനസ്സിലപ്പോഴും അലയടിച്ചു കൊണ്ടിരുന്നത് തന്നെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിമിഷങ്ങളായിരുന്നു....ഇനി എത്ര നാള്‍ ഇങ്ങനെ... എന്ന ചിന്ത മാത്രമായിരുന്നു..വല്ലാത്ത ഒരു വിങ്ങലില്‍ കുടുങ്ങി പിടയുകായിരുന്നു അപ്പോള്‍ മനസ്സ്...  


എപ്പോഴാണ് ഈ നാലു ചുമരുകള്‍ക്കുളളില്‍ എത്തപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മയില്‍ എത്തുന്നില്ല..
‘ഇനി പറയാന്‍ പോകുന്നത്  മീര മനസ്സിരുത്തി കേള്‍ക്കണം. എത്രയും വേഗം ഒരു ഓപ്പറേഷന്‍ കൂടിയേ തീരൂ. ഒരു അത്ഭുതം സംഭവിക്കാം, ഇന്നത്തെ അവസ്ഥയില്‍ നിന്ന് മീരയ്ക്ക് ഓവര്‍കം ചെയ്യാന്‍ കഴിയും, അതിനു മീരയുടെ മനസ്സാന്നീധ്യമാണ് ആവശ്യം , എന്നാലേ മരുന്നുകള്‍ക്ക് ഗുണമുണ്ടാകൂ‘ എന്ന ഡോക്ടറുടെ ആമുഖം കേട്ടപ്പോള്‍ നില തെറ്റിയ ഒരു സങ്കടം മുന്നില്‍ കണ്ട്  എന്തും സഹിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് തേടുകയായിരുന്നു മനസ്സ്..

ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി  മനസ്സ് നടന്നകന്നു പോയ നാളുകളീലേക്ക് പലവട്ടം തിരിച്ചു പോയി..
പക്ഷേ, ഒറ്റപ്പെടലിന്റെ പല തുരുത്തുകളില്‍ പോലും പകച്ചു നിന്നതല്ലാതെ ആരോടും ഒരു വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ശേഷിപ്പുകള്‍ ഒന്നും  ഇന്നു വരെ മനസ്സില്‍ പറ്റി ചേര്‍ന്നതായി  കണ്ടെത്താനായില്ല....

എല്ലാവരെയും ഒന്നും അറിയിക്കണ്ടാന്ന് കരുതി ഇത്ര നാള്‍ ഒളിപ്പിച്ച ഒരു സങ്കടം പെട്ടെന്ന് കടലായി വന്ന് കടപുഴക്കി കൊണ്ടു പോയ ദിനങ്ങളാണിത്,

എന്നിട്ടും കണ്ണുകളെ വിടര്‍ത്തി പിടിച്ച് കണ്ണുനീരൊളിപ്പിച്ചു മറ്റുള്ളവര്‍ക്ക് നേരെ പുഞ്ചിരി നല്‍കാന്‍ കഴിയുന്നൂ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത ഒരാശ്വാസം തന്നെ, എന്നാലും ,കുറച്ചു നാളായി വേദന ഉരുകുന്ന മനസ്സില്‍ വളര്‍ന്നു വന്ന മൌനത്തെ തെറ്റിദ്ധരിച്ച ചില മുഖങ്ങള്‍ ഒരു വിങ്ങലായി നിറയാറുണ്ട് പലപ്പോഴും.

സൂചി മുനകള്‍ നല്‍കുന്ന മയക്കമാണ് ഓര്‍മ്മകളെ താഴിട്ട് പൂട്ടാന്‍ ഇന്നു സഹായവുമായെത്തുന്നത്.. എന്നിട്ടും, കണ്ണുകള്‍ അടയ്ക്കാന്‍ തീരെ കഴിയാത്തത് പോലെ..പീലികള്‍ക്കിടയില്‍ ഭാരം കണക്കെ കുറേയേറെ ഓര്‍മ്മകളെ തിരുകി വച്ചിരിക്കയല്ലേ..
തുന്നിക്കെട്ടിയ ഹൃദയധമനികളുമായി പിന്നിട്ട വഴികളിലൂടെ ഒരു മാനസ സഞ്ചാരം...

അതും ഇനി എത്രനാള്‍ ..മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു പോകയാണ്...ദൈവമെഴുതിയ ഒരു  കണ്ണീര്‍ത്തുള്ളിക്കഥയായി വീണ്ടും....

Sunday, January 1, 2012

മൗനം വല നെയ്യുന്ന നിമിഷങ്ങളില്‍....

മൗനം...
വെറും ശൂന്യതയല്ല
അറിയാതെയത്
നിശ്ശബ്ദതയുടെ കയങ്ങളില്‍
മനസ്സ് കാര്‍ന്നു തിന്നുന്നു!

നിമിഷം...

വെറും നിസ്സാരനല്ല,
അറിയാതെയത്
ഒപ്പം ചുവടുറപ്പിച്ച്
ആയുസ്സ് കൊന്നു തിന്നുന്നു!



ഓര്‍മ്മ...
വെറും ഭൂതകാലമല്ല,
അറിയാതെയത്
അപ്പൂപ്പന്‍താടി പോല്‍
പാറി പറന്നുയര്‍ന്ന്
മിഴികള്‍ക്ക് നിറം ചാലിക്കുന്നു!


കണ്ണീര്‍..
വെറും നീരുറവയല്ല
അറിയാതെയത്
വേദനകളില്‍ പൂഞ്ചോലയായി
ജീവനില്‍ തൊട്ടു തലോടുന്നു!


സൗഹൃദം...
വെറും ചങ്ങാത്തമല്ല
അറിയാതെയത്
പാറി വീണ് തൊട്ടുരുമ്മി
ഓര്‍മ്മകളിലെന്നും
മഴത്തുള്ളികളായി നിറയുന്നു!!! 







Wednesday, December 28, 2011

ഒരു ശിശിരത്തിന്‍ ഓര്‍മ്മയില്‍...

സൂചിമുനകളാല്‍ കോര്‍ത്ത
ചിത്രപണികളുള്ള
മനോഹരമായൊരു
ക്യാന്‍വാസ് ....


നഷ്ടപ്പെടുന്ന നിമിഷങ്ങളില്‍
ശ്വാസനിശ്വാസങ്ങളില്‍
പുനര്‍ജ്ജനിക്കുന്ന
ജീവന്റെ സ്പന്ദനം.....


ഈ ശിശിരത്തില്‍,
ഒരു വിരല്‍ത്തുമ്പിനപ്പുറം
സൌഹൃദത്തിന്റെ
നേര്‍ത്ത മഞ്ഞിന്‍ പുതപ്പ്..


വേദനകളുടെ നിറവിലും
ശ്വാസനിശ്വാസങ്ങളുടെ
നേരിയ ഇടവേളകളിലെ
നിശ്ശബ്ദതയില്‍ പോലും...


മറവിയില്‍ ഒടുങ്ങാത്ത
നിന്റെ അവ്യക്ത രൂപം...


ഓര്‍മ്മകളില്‍
ഉപ്പുനീര്‍ ഇറ്റിച്ച്


വാക്കുകളില്‍
മഴവില്ല് ചാലിച്ച്


എന്നോ കരുതി വച്ച
ഒരു നിറക്കൂട്ട്..


നനുത്ത കൈത്തലം
ആര്‍ദ്രമായ് നീട്ടി
നീയിതു വാങ്ങൂ...


സ്നേഹത്തിന്റെ
പഴയ താളുകളിലെ
സ്വപ്നശകലങ്ങള്‍ക്ക്
നീയിതു നല്‍കൂ..


മരണത്തെക്കാള്‍
ഭയാനകമായ
മൗനം ഒരുക്കുന്ന 
മലവെള്ളപാച്ചിലില്‍
ഇനി ഞാന്‍ നടന്നിറങ്ങട്ടെ..
ഒരു കളിമണ്‍ക്കട്ടയായ്
മണ്ണിലലിഞ്ഞിടട്ടെ.....



Saturday, December 17, 2011

സ്മൃതിസ്പര്‍ശത്തിലൂടെ.....

കടമെടുത്തെ ശ്വാസത്തില്‍
ഓടി മറയുന്നത്
നിഴലനക്കങ്ങള്‍ !

ഭൂതകാലത്തിന്‍ താളുകളില്‍
പട്ടു പുതയ്ക്കുന്നു
നഷ്ടസ്വപ്നത്തിന്‍ മാറാല..


വര്‍ത്തമാനത്തെ ഈറനണിയിച്ച
വിഷവാക്കുകളില്‍
ഒരു കുഞ്ഞുനോവിന്റെ
പുനര്‍ജ്ജനി..

സ്മൃതിയാം പൊടിക്കാറ്റില്‍
മിഴികള്‍ ചുവന്നു തുടുക്കുമ്പോള്‍
പ്രണയബോധത്തിന്റെ
കള്ളിമുള്‍ച്ചെടിയില്‍
മനസ്സുടക്കി....

ഭൂതകാലത്തിന്‍ ചാറ്റല്‍ മഴയില്‍,
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...

ചിതയില്‍ ചന്ദന ഗന്ധത്തില്‍
ഉയര്‍ന്ന നിശ്വാസങ്ങളും
കനവുകളും ചെറു പുഞ്ചിരിയും
ദ്രവിച്ചു പോയോരു  ഹൃദയത്തിന്‍ വിലാപഘോഷവും....


Tuesday, December 6, 2011

ഋതു മര്‍മ്മരത്തിനൊരു മൌനം.........

സ്വപ്നങ്ങളുടെയും
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍
മൌനം 
തിളയ്ക്കുകയാണ്...

പങ്കിട്ട വാക്കുകളില്‍
കാനല്‍ ജലത്തിന്റെ
വശ്യത കണ്ട്
ഋതുക്കള്‍ മറയുകയാണ്..

ഭൂപാള രാഗത്തില്‍
എന്നോ ഉയിര്‍കൊണ്ട
ജീര്‍ണ്ണ ഗര്‍ത്തങ്ങളില്‍ 
നിപതിച്ച് ഒരു വന്‍മരം
കടപുഴകുകയാണ്...

ചുറ്റും പ്രളയം കിനാവു
തകര്‍ത്താടുമ്പോഴും
വഴുതി വീണുടയുന്ന
വാക്കിലും പോരിലും 
കനിവിനായി കേഴുന്ന
ജന്മാന്തരങ്ങള്‍....

അതെ ,
സ്വപ്നങ്ങളുടെയും 
വിഹ്വലതകളുടെയും
തീജ്ജ്വാലയില്‍ 
ഒരു പ്രളയ കിനാവില്‍ 
ഒരു പിടി മണ്ണില്‍
മൌനം തിളയ്ക്കുകയാണ്...

Monday, December 5, 2011

ജീവിതം...


ഇന്നലെകളുടെ
വേരുകളില്‍ ചവിട്ടി
ഇന്നിന്റെ പച്ചപ്പില്‍
നിലയുറപ്പിച്ച്
നാളെയെന്ന ശൂന്യതയിലേക്ക്
വെറും സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
മിന്നായത്തില്‍
ഒരു യാത്ര....

Wednesday, November 23, 2011

തണല്‍ വഴിയിലെ പയ്യാരങ്ങള്‍......










അന്തിച്ചുവപ്പിന്റെ
വിഷാദ നിറം പോലെയീ
മിഴികള്‍ തുടുക്കയാണ്...

അകലെ കുട നിവര്‍ത്തിയ
ഗുല്‍മോഹറിന്‍ ദലച്ചാര്‍ത്തും
രക്തച്ചുവപ്പുള്ള പൂക്കളും
കാലടികള്‍ മറയ്ക്കയാണ്...

സ്മരണയുടെ മഞ്ചാടിക്കുന്നില്‍
അശ്രു പൂവിട്ട കാഴ്ചകളില്‍
തണലായി നീങ്ങുന്നത്
നിഴല്‍ച്ചിത്രം മാത്രം...

ഇനിയും കുടിയിറങ്ങാത്ത
വ്യഥയുടെ നിശ്വാസവും
നിഗൂഢമാം നിശ്ശബ്ദതയും
ഫണമുയര്‍ത്തിയാടുമ്പോള്‍...

അന്തിക്കാറ്റിനെ തൊട്ടുരുമ്മി
ഇത്തിരി പായാരം തമ്മിലോതി
വിരല്‍ത്തുമ്പില്‍ വിരല്‍ കോര്‍ത്ത്
കാതങ്ങള്‍ താണ്ടാനും,

ഒടുങ്ങുന്ന പകലോന്റെ 
കനലിലുണരുന്ന ധൂമത്തില്‍
തോളോടുത്തോള്‍ ചാരി
ജീവിതയാനം പങ്കിടാനും,

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല .

മുറ്റത്തെ തുളസിത്തറയേയും
മണ്‍ചെരാതിനെയും
നിഴലിനെയും സാക്ഷിയാക്കി

കാലം നടക്കൊള്ളുകയാണ്,

ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

Sunday, October 30, 2011

ഋതുഭേദങ്ങള്‍ കൈകോര്‍ക്കുമ്പോള്‍........



നീലാകാശവും താരകങ്ങളും
ഒരു വിളിപ്പാടകലെ
കൈനീട്ടുകയാണ്...
തുള വീണ ഹൃദയധമനിയെ
മുരളികയാക്കി
ഋതുക്കള്‍ പാടി
തുടങ്ങുകയായി...

മുഖത്ത് തേച്ച ചായങ്ങളും
പുഞ്ചിരിയുടെ പടച്ചട്ടയും 
അഴിച്ചു വയ്ക്കാന്‍ നേരമായി....

വിധി വിതറിയ മുള്ളാണിയില്‍
ചവിട്ടി നിന്ന്
ശ്വാസത്തിന്റെ
അവതാളത്തിനൊത്ത്
ആടി തിമിര്‍ക്കണം


ഓര്‍മ്മകളും സ്വപ്നങ്ങളും
കെട്ടടങ്ങുന്ന ധൂമത്തിലൂടെ
നിഴലനക്കങ്ങള്‍ ഇല്ലാതെ

തുലാമഴയില്‍ ഈറനണിഞ്ഞ്
മേഘഗര്‍ജ്ജനവും മിന്നല്‍പ്പിണരും
സാക്ഷിയാക്കിയിനി
അരങ്ങൊഴിയണം....

Thursday, September 22, 2011

മൌനത്തിനു നീ കാവലാളാകണം..


വെയില്‍ മങ്ങിയുണരും പോലെ
മിന്നി മായുന്ന സ്മിതം
കണ്ണീര്‍ വര്‍ഷം പോലെ
പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍
മഴവില്ലു പോലെ മായുന്ന സൌഹൃദങ്ങള്‍
കണ്‍കളില്‍ ഉറഞ്ഞു കൂടുന്ന കാര്‍മേഘങ്ങള്‍... 


മനസ്സിന്റെ ഇമകളില്‍ 
 കൂട്ടി മുട്ടുന്ന നഷ്ടതുലാസുകള്‍
ഉച്ചിയില്‍ മരിച്ചു വീഴുന്ന സൂര്യന്‍
മസ്തിഷ്കത്തില്‍ ഉറഞ്ഞു കൂടുന്ന നിസ്സംഗത
  
ഈ മൌനം ഭേദിക്കാന്‍ 
ഉറങ്ങുന്ന എനിക്ക് നീ കാവലാളാകണം.
ഇനി ഞാന്‍ ഉറങ്ങട്ടെ,
നീ ഉണര്‍ന്നിരിക്കുമ്പോള്‍!!!

Tuesday, September 13, 2011

ഒരു മയില്‍പ്പീലി തുണ്ടും വളപ്പൊട്ടുകളും.....

നിര്‍മ്മലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി . തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങീട്ട് നേരം എത്രയായെന്നോ...?

ഉറക്കം കിട്ടുന്നേയില്ല..സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ..ഇതിനു മുമ്പ് എത്രയോ തവണ ഈ വീട്ടില്‍ അന്തിയുറങ്ങീയിരിക്കുന്നു.


പക്ഷേ, അന്നൊക്കെ , ഈ വീടിന്റെ ഇടനാഴികളില്‍ , അകത്തളങ്ങളില്‍ നിശ്ശബ്ദതയും ഇരുട്ടും ഇങ്ങനെ കട്ടിപിടിച്ചിട്ടുണ്ടായിരുന്നില്ല..അന്നൊന്നും ഒരിക്കലും ശ്വാസത്തിനിത്ര കനം തോന്നിയിരുന്നുമില്ല..
ഒരാശ്വാസത്തിനായി ജനാല മെല്ലെ തുറന്നു..

മുറ്റം നിറയെ ഭാമേടത്തിയുടെ കൂട്ടുകാരായ പരിജാതവും കുടമുല്ലയും നമ്പ്യാര്‍വട്ടവും കനകാംബരവും എന്തിനോടോ പിണങ്ങി നില്‍ക്കും പോലെ...


കണ്ണുകളെ മെല്ലെ ആകാശത്തിലേക്ക് പായിച്ചു . 

ഒഴുകി നടക്കുന്ന മേഘചിന്തുകളില്‍ ആട്ടിന്‍ കൂട്ടങ്ങളെയും ആനക്കൂറ്റന്മാരെയും കുതിരയെയും കാണാന്‍ പഠിപ്പിച്ചത് പണ്ട് ഭാമേടത്തിയായിരുന്നു... 

ഇന്ന് അവയെ ഒന്നും കാണാന്‍ കഴിയുന്നേയില്ല...ആകാശത്തും മേഘക്കീറുകള്‍ ചെന്നായയുടെ രൂപം കൊത്തി മിനുക്കും പോലെയാ തോന്നുന്നത്..
വല്ലാത്തൊരു സങ്കടം തോന്നി നിര്‍മ്മലയ്ക്ക്..
കരച്ചിലിന്റെ വക്കിലൂടെ മനസ്സ് നടന്നു പോകുമ്പോള്‍ കാണുന്നത് ഭാമേടത്തിയുടെ മുഖമാണ്..

പുറം കവിഞ്ഞു കിടക്കുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി അതിലൊരു കൃഷ്ണതുളസി ചൂടി, നെറ്റിയില്‍ ഭസ്മം കൊണ്ടൊരു കുറി വരച്ച് , ചിരിയ്ക്കുമ്പോള്‍ നുണക്കുഴികള്‍ തെളിയുന്ന കവിളുകളുള്ള  ഭാമേടത്തി. 

വല്ലപ്പോഴുമെത്തുമ്പോള്‍ ഭാമേടത്തി പറയുന്ന കഥകളിലൂടെയും കവിതകളിലൂടെയും പിച്ച വച്ചാണ് താനിന്ന് സാഹിത്യ ലോകത്ത് പാറിക്കളിക്കുന്നത് എന്നു കൂടി ഓര്‍ത്തപ്പോള്‍ നിര്‍മ്മലയ്ക്ക് സങ്കടം സഹിക്കാനായില്ല..ആ ഓര്‍മ്മകളില്‍ കണ്ണുകള്‍ കൂടുതല്‍ കൂടുതല്‍ ഈറനണിയുകയാണ്.
ഒരിക്കല്‍ വല്ലാതെ മോഹിച്ച ഒരു ജോലി നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്  പറഞ്ഞ് സങ്കടപ്പെട്ടപ്പോള്‍ ഭാമേടത്തി നല്‍കിയ ഉപദേശത്തെ കുറിച്ച് നിര്‍മ്മല ഓര്‍ത്തു....
“ഒക്കെ ഓരോ ജീവിതമാണ് കുട്ടിയേ, ഇതിനൊന്നും ഒരിക്കലും കരയേണ്ട കാര്യമേയില്ല..എന്തിനെയും മുന്‍ കൂട്ടി കാണാന്‍ പഠിക്കണം .എന്നിട്ട്, മനസ്സിനെ ധൈര്യപ്പെടുത്തണം..നമ്മുടെ കണ്ണുനീര്‍ അത് വെറുതെ കളയാനുള്ളതല്ല..നമ്മുടെ ജീവിതത്തില്‍ എന്നും നമുക്ക് കൂട്ടായി സന്തോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ടാവുക കണ്ണുനീരു മാത്രമാ..സ്വന്തംനിഴല്‍ പോലും കണ്ണീരിനൊപ്പമാകില്ല..കാരണം നിഴലിനു കൈതാങ്ങായി വെളിച്ചമുണ്ടാകണ്ടേ..അതുകൊണ്ട് കണ്ണീരിനു മുന്തിയ സ്ഥാനം തന്നെ നീ നല്‍കണം..അതങ്ങനെ പാഴാക്കരുത്.. സ്വപ്നങ്ങള്‍ ധാരാളം കാണണം. സ്വപ്നങ്ങളെ ഉളം കൈയിലിട്ട് നീ അമ്മാനമാടണം. ഒരിക്കല്‍  കണ്ട സ്വപ്നങ്ങള്‍ തന്നെ വീണ്ടും കണ്ടെന്ന് വരില്ല..അതിനാല്‍ ഓരോ സ്വപ്നങ്ങളേയും മനസ്സു കൊണ്ട് താലോലിക്കണം...
 ചില സ്വപ്നങ്ങള്‍  കൈയില്‍ നിന്ന് വഴുതി വീണ് നഷ്ടപ്പെട്ടേക്കാം . എങ്കിലും ,അവയ്ക്കായി കണ്ണീര്‍ പൊഴിക്കരുത്...”
ഭാമേടത്തി അന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് മൂര്‍ച്ചയായിരുന്നു ആ സ്വരത്തിന്...എന്തു തെളിച്ചമായിരുന്നു ആ കണ്ണുകള്‍ക്ക് ...


എന്നും ഭാമേടത്തിയുടെ ആശ്വാസവചനങ്ങള്‍ക്ക് ഒരു ചാറ്റല്‍ മഴ നനയുന്നതിന്റെ സുഖമുണ്ടായിരുന്നു.ഇന്ന് ഭാമേടത്തിയുടെ മനസ്സിനു ആശ്വാസത്തിന്റെ ഒരു കുളിര്‍മ കോരിയിടാന്‍  ഒരു പേമാരി  പെയ്യിച്ചാലും മതിയാകില്ലല്ലോ...
“ഭാമേടത്തിക്ക് ന്റെ നിമ്മിക്കുട്ടീയെ ഒന്നു കാണണം നീ വരില്ലേ താമസിയാതെ.” എന്ന് രണ്ടു വരിയില്‍ ഒതുക്കിയ കത്ത് കിട്ടിയപ്പോള്‍ മനസ്സിനൊരു ആധിയായിരുന്നു എന്താവാം കാര്യമെന്ന് പലവുരു ചിന്തിച്ചു ... 
ലീവ് കിട്ടണമെങ്കില്‍ പ്രയാസം തന്നെ. അന്നു മുതല്‍ പിന്നെ ആഴ്ചാവസാനം ആവാനുള്ള കാത്തിരിപ്പായിരുന്നു...
ചാരിയിരുന്ന വാതില്‍ മെല്ലെ  തുറന്ന് നിര്‍മ്മല  ശബ്ദം വയ്ക്കാതെ വീടിനുളളിലേക്ക് കയറിയത് ഭാമേടത്തിയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി തന്നെയായിരുന്നു...
 തെക്കേ മുറിയുടെ അടുത്ത് ഒച്ചയുണ്ടാക്കാതെ നടന്നത് കണ്ടിട്ട് ഭാമേടത്തിയുടെ ഓമനപ്പൂച്ച വരെ അസൂയയോടെ നോക്കും പോലെ നിര്‍മ്മലയ്ക്ക് തോന്നി . തെക്കേമുറിയിലേക്ക് പതിയെ നോക്കിയപ്പോള്‍ കണ്ട രൂപം....
ഹോ ! അത് മനസ്സില്‍ നിന്ന് പറിച്ചു കളയാന്‍ പറ്റണില്ല  ..    ‘ന്താ ഇങ്ങനെ’   ‘ എന്താ പറ്റിയത് ന്റെ ഭാമേടത്തിയേ ’എന്ന് അലറി വിളിക്കയായിരുന്നു നിര്‍മ്മല...
“ഒന്നുമില്ലെന്റെ കുട്ടിയ്യ്യേ. ശാസ്ത്രത്തിന്റെ  ചില കൈവേലകളാണ്..രണ്ടു മൂന്ന് കീമോ കഴിഞ്ഞപ്പോള്‍ ഇങ്ങനെയായതാണ്. 

അല്ലേലും ഇനി എന്തിനാണെന്റെ  കുട്ടിയേ പഴുത്തു തുടങ്ങുന്ന ഈ തലയ്ക്ക് അലങ്കാരമായി തലമുടിയൊക്കെ.. ഒക്കെ കൊഴിഞ്ഞു പോകയാണ് ന്റെ കുട്ടിയേ ,ദിനങ്ങളും സമയവും എല്ലാം . നീ വന്നൂല്ലോ...എനിക്ക് കാണാന്‍ കഴിയൂന്ന് നിരീച്ചതല്ല. യാത്രാക്ഷീണമുണ്ടാകും ന്റെ കുട്ടിക്ക്, പോയി കുളിച്ച് ആഹാരം കഴിച്ചു വരൂ..എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണം .”


  

നിറഞ്ഞു കവിയുന്ന കണ്ണുകളെ ഒളിപ്പിക്കാനായി...പെട്ടെന്ന് മനസ്സിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടാനായി ..നിര്‍മ്മലയെ  അവിടുന്ന് ഒഴിവാക്കാന്‍ പറയുന്നതു പോലെ തോന്നി ആ വാക്കുകള്‍ 
എങ്കിലും , കരയുന്ന മുഖം പിടിച്ചുയര്‍ത്തിയ ഭാമേടത്തിയില്‍ നിര്‍മ്മല കണ്ടു , ആദ്യമായി ഭാമേടത്തിയുടെ കണ്ണുകള്‍ നനയുന്നത്.
വടക്കിനിയില്‍ ചെന്നപ്പോള്‍ ദേവകിയമ്മയാണ് ഭാമേട്ടത്തിയുടെ അവസ്ഥയെ കുറിച്ച് വിസ്തരിച്ച് പറഞ്ഞത്..‘ഒക്കെ അറിഞ്ഞിട്ടും കൊണ്ടു നടക്കായായിരുന്നൂന്ന് ആരോടും പറയാതെ..ഒക്കെ വൈകി പോയീന്നാ ഡോക്ടര്‍ പറയുന്നേ ’എന്ന് കൂടി കേട്ടപ്പോള്‍  ദൈവങ്ങള്‍ കാട്ടുന്ന ക്രൂരതയോര്‍ത്ത് അവിടിരുന്ന് കരയുകയായിരുന്നു നിര്‍മ്മല..
കുറെ കഴിഞ്ഞ് മനസ്സൊന്ന് പാകപ്പെടുത്തി കുളിച്ച് വന്നപ്പോഴേക്കും ഭാമേടത്തി മയക്കത്തിലായി...
വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല...
ഇപ്പോഴും ഭാമേട്ടത്തി സ്വപ്നങ്ങള്‍ കാണുന്നുണ്ടാകുമോ....?? 
ഇനിയും ദേശാടനപക്ഷികളെ പോലെ സ്വപ്നങ്ങള്‍ പറന്ന് വന്ന് ആ മനസ്സിലിപ്പോഴും കൂടു കൂട്ടി തിരിച്ചു പോയിരിക്കുമോ  തിരിച്ചു വരാത്ത അതിഥികളെ പോലെ..പാവം ഭാമേടത്തി ഇന്ന്  മരണത്തിലേക്ക് ഒഴുകി പോകുന്ന ഒരു രൂപമായി മാറിയ പോലെ.. ...


ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...